X

“നിങ്ങള്‍ ദാനം തന്ന ജീവിതമാണ് എന്റേത്, നിങ്ങളുടെ വാഹനം കണ്ടപ്പോള്‍ കൂടെ വരാതിരിക്കാന്‍ തോന്നിയില്ല”

ജീവിതവൃത്തിയ്ക്കപ്പുറം ഒരുപുണ്യ പ്രവർത്തിയായി ഞങ്ങളുടെ തൊഴിലിനെ മുഹമ്മദ് അഷ്റഫ് എങ്കിലും വിലയിരുത്തുന്നു.... നന്ദി

അപകടങ്ങളുണ്ടാകുമ്പോള്‍ ആളുകളെ രക്ഷിക്കാന്‍ ആദ്യം ഓടിയെത്തുക അഗ്നിശമന ഉദ്യോഗസ്ഥര്‍ ആയിരിക്കും. എന്നാല്‍ അവരോടുള്ള നന്ദി നമ്മള്‍ പലപ്പോഴും കാണിക്കാറില്ല. അത്തരത്തില്‍ ഒരു അഗ്നിശമന ഉദ്യോഗസ്ഥന്റെ കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ ദിവസം മഞ്ചേരി അഗ്നിരക്ഷാ നിലയത്തില്‍ നിന്നും ആനക്കയം പഞ്ചായത്തില്‍ ഒരു ഫോറസ്റ്റ് ഫയര്‍ അറ്റന്റ് ചെയ്യാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവമാണ് ഉദ്യോഗസ്ഥന്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

കാട്ടുതീ അണയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം സഹായങ്ങളുമായി എത്തിയ ആളാണ് അഷ്‌റഫ്. അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം അഷ്‌റഫ് തങ്ങള്‍ക്ക് അടുത്തെത്തി പരിചയം പുതുക്കി. കഴിഞ്ഞ വര്‍ഷം പുന്തല്ലൂരിൽ തേക്ക് മുറിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട ആളായിരുന്നു അഷ്‌റഫ്. അന്ന് തന്റെ ജീവന്‍ രക്ഷിച്ചതിന് നന്ദി അറിയിക്കാന്‍ എത്തിയതായിരുന്നു അഷ്‌റഫ്. ഇതുപോലെ ചിലരെ കണ്ടുമുട്ടുന്നതാണ് ഈ ജോലി നല്‍കുന്ന ഏറ്റവും വലിയ സംതൃപ്തി എന്ന് അഗ്നിശമന ഉദ്യോഗസ്ഥനായ അബ്ദുള്‍ സലാം തന്റെ കുറിപ്പില്‍ പറയുന്നു.

പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,

‘അറിഞ്ഞില്ല….
അത് അഷ്റഫായിരുന്നു……..

ഇന്ന് (2-4-2019 ന് )
ഉച്ചയ്ക്ക് മഞ്ചേരി അഗ്നി രക്ഷാ നിലയത്തിൽ നിന്നും ആനക്കയം പഞ്ചായത്തിലെ ചേപ്പൂരിൽ ഒരു ഫോറസ്റ്റ് ഫയർഅറ്റന്റ് ചെയ്യാൻ പോയിരുന്നു……
വാഹനം കടന്ന് ചെല്ലാൻ നിർവ്വാഹമില്ല.
ചെങ്കുത്തായ പ്രദേശത്ത് ഒരു കിലോമീറ്റർ നടന്ന് കയറിയെത്താൻ തന്നെ വളരെ പ്രയാസപ്പെട്ടു….
നാട്ടുകാർ കുറച്ചു പേരുണ്ടായിരുന്നു കൂട്ടിന്.
അക്കൂട്ടത്തിലൊരാൾ വളരെ ആവേശത്തോടെ ഞങ്ങൾക്കൊപ്പം മലകയറാനെത്തി.
അഗ്നിശമന പ്രവർത്തനങ്ങളിൽ വളരെ സജീവമായി പങ്കാളിയായി…
സഹപ്രവർത്തകരിൽ ചിലർക്ക് ആളെ എവിടെയോ കണ്ടപരിചയം…..
തീ പൂർണ്ണമായും അണഞ്ഞ് കഴിഞ്ഞപ്പോൾ അയാൾ മെല്ലെ അടുത്തുവന്നു….

ആരോപരിചയപ്പെടുത്തി…..
ഊരക്കോട്ടിൽ
മുഹമ്മദ്അഷ്റഫ്…..
“ദാനം കിട്ടിയ ഒരു ജീവിതമാണ് എന്റേത്….
നിങ്ങളുടെ വാഹനം അവിചാരിതമായി കണ്ടപ്പോൾ കൂടെ വരാതിരിക്കാൻ തോന്നിയില്ല….
നിങ്ങൾക്കോർമ്മയുണ്ടോ എന്നറിയില്ല….
കഴിഞ്ഞ വർഷം ഏതാണ്ടിതേ സമയത്ത് പന്തല്ലൂരിനടുത്ത് തേക്ക് മരംമുറിക്കുന്നതിനിടയിൽ പരിക്കേറ്റ് തലകീഴായിക്കിടന്നത് ഞാനായിരുന്നു…. “

“അന്ന് നിങ്ങളെത്തി
യില്ലായിരുന്നെങ്കിൽ….. “
ഞങ്ങളെത്തിയില്ലെങ്കിലുംആരെങ്കിലും അഷ്റഫിനെ താഴെ ഇറക്കുമായിരുന്നു.
പക്ഷേ ഈ രൂപത്തിൽ താനുണ്ടാവുമായിരുന്നില്ലെന്ന് അഷ്റഫ് ഉറച്ച് വിശ്വസിക്കുന്നു….
ഇതു പോലെ ചിലരെ കണ്ടുമുട്ടുക എന്നതാണ്
ഈ ജോലി നൽകുന്ന ഏറ്റവും വലിയ സംതൃപ്തി…..

ജീവിതവൃത്തിയ്ക്കപ്പുറം ഒരുപുണ്യ പ്രവർത്തിയായി ഞങ്ങളുടെ തൊഴിലിനെ മുഹമ്മദ് അഷ്റഫ് എങ്കിലും വിലയിരുത്തുന്നു….
നന്ദി…
പ്രിയ അഷ്റഫ് താങ്കളെ പോലുള്ളവരുടെ വാക്കുകൾകർമ്മ വീഥിയിൽഞങ്ങൾക്ക് പകർന്ന്തരുന്ന ഊർജ്ജം പറഞ്ഞറിയിക്കാനാവാത്തതാണ്….

കടന്ന് ചെല്ലുക വിപൽഘട്ടങ്ങളിൽ ഒരു കൈത്താങ്ങായി ഇനിയും…..

നന്ദിവാക്കിന്റെ ഒരു ചെറു തിരിനാളമായി നിങ്ങളുടെ മുഖം എന്നുമുണ്ടാകും ഇനി മുതൽ ഞങ്ങളുടെ മനസ്സിൽ !’
 

 

Read More : പ്രണയം നിരസിച്ചതിന് യുവാവ് പെൺകുട്ടിയെ വീട്ടിൽ കയറി കൊലപ്പെടുത്തി; കേരളത്തിൽ ഒരു മാസത്തിനിടെ രണ്ടാം പ്രതികാരക്കൊല

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”