സൂപ്പർ സൺഡെയിൽ ലിവർപൂളിനോട് 3-1ന് തോറ്റതിന് ശേഷം മൗറീഞ്ഞോയെ യുണൈറ്റഡ് പരിശീലകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആരാധകര്‍ മുറവിളി കൂട്ടുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകസ്ഥാനത്ത് നിന്ന് ഹൊസെ മൗറീഞ്ഞോ തെറിച്ചേക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും ഇത് വരെ അത്തരം നീക്കങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
“ജയിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ ആ മൗറിഞ്യോയെ മാറ്റാൻ ആകുമോ!” എന്ന് ആരാധകർ ഫേസ്ബുക്കിൽ ട്രോൾ ചെയ്യുന്നുണ്ട്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്ത് ആണ് മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്.
ട്വിറ്ററിലും ജോസി മൗറിഞ്ഞോക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നുണ്ട്. “മൗറിഞ്ഞോ എന്ന മനുഷ്യൻ ആണ് ഒരുപാട് വർഷത്തെ പാരമ്പര്യമുള്ള ഈ ക്ലബ്ബിന്റെ ഇപ്പോഴത്തെ ശത്രു” എന്നാണു ഏറ്റവും പോപ്പുലർ ആയ ഒരു ട്വീറ്റിൽ പറയുന്നത്. #MourinhoOut എന്ന പേരിൽ ഒരു ഹാഷ് ടാഗും ട്വിറ്ററിൽ വൈറൽ ആകുന്നുണ്ട്.
ലൂയിസ് വാന്‍ഗാലിന് പിന്‍ഗാമിയായി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മൗറീഞ്ഞോ ഓള്‍ഡ് ട്രാഫോര്‍ഡില്‍ എത്തിയത്. സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ അടക്കുമുള്ളവരുടെ എതിര്‍പ്പുകളെ അവഗണിച്ചാണ് എഡ് വുഡ്‌വാര്‍ഡ് മാനേജ്‌മെന്റ് പോര്‍ച്ചുഗീസ് പരിശീലകനെ നിയമിച്ചത്.
ലിവർപൂളിനോടേറ്റ തോല്‍വിയ്ക്ക് ശേഷം മൗറീഞ്ഞോയെ രൂക്ഷമായി വിമര്‍ശിച്ച ആരാധകര്‍ ക്ലബ്ബ് നടത്തിപ്പുകാര്‍ക്കെതിരെയും തിരിഞ്ഞിരുന്നു. ഹൊസെയ്ക്ക് പകരം സിനദീന്‍ സിദാനെ എത്തിക്കണമെന്ന് ഒരു വിഭാഗം ആരാധകര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ മൗറീഞ്ഞോയെ ക്രൂശിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ചൂണ്ടിക്കാട്ടുന്നുവരുമുണ്ട്. കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇക്കൂട്ടരുടെ വാദം. ഹൊസെയ്ക്ക് കീഴില്‍ 122 മത്സരങ്ങള്‍ കളിച്ച റെഡ് ഡെവിള്‍സ് 75 ജയം നേടി. 25 കളികളില്‍ സമനില പിടിച്ചപ്പോള്‍ 22 മത്സരങ്ങളില്‍ തോറ്റു. 61.47 ശതമാനമാണ് മൗറീഞ്ഞോയ്ക്ക് കീഴിലെ യുണൈറ്റഡ് വിജയശതമാനം. ഓരോ കളിയിലും 1.72 ഗോള്‍ ശരാശരിയുള്ളപ്പോള്‍ ഗോള്‍ വഴങ്ങള്‍ ശരാശരി 0.72 മാത്രമാണ്. യൂറോപ്പ ലീഗ്, എഫ്എ കമ്മൂണിറ്റി ഷീല്‍ഡ്, ലീഗ് കപ്പ് എന്നിവയുള്‍പ്പെടെ മൂന്ന് കിരീടങ്ങള്‍ നേടിയ ഹൊസെ, ഫെര്‍ഗൂസന് ശേഷമുള്ള ഏറ്റവും മികച്ച പരിശീലകനാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.