മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75 ാം ജന്മവാര്‍ഷികമാണ് ഇന്ന്. ഇന്ത്യയുടെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ അനുസ്മരിക്കുമ്പോൾ അദ്ദേഹത്തെ കുറിച്ചുള്ള തങ്ങളുടെ ഓർമകൾ പങ്കുവയ്ക്കുകയാണ് മുൻ കോൺഗ്രസ് പ്രസിഡന്റും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയും സഹോദരിയും പാർട്ടി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും. സ്നേഹം എന്തെന്ന് പഠിപ്പിച്ച വ്യക്തി എന്നാണ് രണ്ടു പേരും പിതാവിനെ അനുസ്മരിക്കാൻ ഉപയോഗിച്ച വാക്കുകൾ.
പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്
തനിക്ക് വിരുദ്ധരായിരുന്നാൽ പോലും, ആളുകളുടെ അനുഭവങ്ങൾ എങ്ങനെ കേൾക്കാമെന്നും, അവര്‍ക്ക് എന്റെ ഹൃദയത്തിൽ ഒരു ഇടം നൽകാനും ഞാൻ പഠിച്ചത് എന്റെ പിതാവിൽ നിന്നാണ്. മുന്നോട്ടുള്ള എത്ര ബുദ്ധിമുട്ടാണെങ്കിലും പുഞ്ചിരിയോടെ നടക്കേണ്ടതെങ്ങനെയെന്നും അദ്ദേഹത്തിൽ നിന്നും ഞാൻ പഠിച്ചു.
രാഹുൽ ഗാന്ധിയുടെ അനുസ്മരണം
രാജ്യസ്നേഹിയും ദീർഘ വിക്ഷണമുള്ള ഭരണാധികാരിയുമായ രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാർഷികം ഇന്ന് ഞങ്ങൾ ആഘോഷിക്കുകയാണ്,
എന്നെ സംബന്ധിച്ചിടത്തോളം, സ്നേഹനിധിയായ പിതാവായിരുന്നു അദ്ദേഹം. വെറുപ്പ് പ്രചരിപ്പിക്കരുത് എന്ന് പഠിപ്പിച്ച ക്ഷമിക്കാനും എല്ലാ ജീവികളെയും സ്നേഹിക്കാനും എന്നെ പഠിപ്പിച്ച വ്യക്തി.
‘ജന്മവാര്‍ഷികം ആഘോഷിക്കുന്നതിനായി കോണ്‍ഗ്രസ് രാജ്യമെമ്പാടും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും. അദ്ദേഹത്തെ ആദരിക്കാന്‍ ഈ ആഴ്ചയിലെ ഓരോ ദിവസവും, അദ്ദേഹത്തിന്റെ നിരവധി നേട്ടങ്ങളിലൊന്ന് ഉയര്‍ത്തിക്കാട്ടും.’ എന്നും രാഹുലിന്റെ ട്വീറ്റ് പറയുന്നു.
രാജ്യത്തെ വിവരസാങ്കേതികവിദ്യ വിപ്ലവം രാജീവ് ഗാന്ധിയുടെ വലിയ നേട്ടങ്ങളിലൊന്നാണന്നും ട്വീറ്റ് ചെയ്ത രാഹുല്‍, രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തെ ഐടി നേട്ടങ്ങള്‍ എടുത്തുകാട്ടുന്ന 55 സെക്കന്‍ഡ് വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
This post was last modified on August 20, 2019 12:53 pm