ചെർപ്പുളശ്ശേരി സംഭവത്തെ സംബന്ധിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് വി.ടി ബെല്‍റാം എം.എല്‍.എ. പോസ്റ്റ് പിന്‍വലിച്ചതായി ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്.
സി.പി.എമ്മിന്റെ ധാര്‍മ്മികതാ നാട്യങ്ങളോടുള്ള പരിഹാസമെന്ന നിലയില്‍ ഉദ്ദേശിക്കപ്പെട്ട തന്റെ പോസ്റ്റ് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ അലസ്ഥയോട് സെന്‍സിറ്റിവിറ്റി പുലര്‍ത്തുന്നതല്ലെന്ന വിമര്‍ശനങ്ങളെ പോസിറ്റീവായി ഉള്‍ക്കൊള്ളുന്നതിനാലാണ് സ്വമേധയാ പോസ്റ്റ് പിന്‍വലിക്കുന്നത് എന്ന് വി.ടി ബല്‍റാം ഫേസ്ബുക്ക് പേജിലൂടെയാണ് വ്യക്തമാക്കിയത്.
നാട്ടില്‍ നിലനില്‍ക്കുന്ന നിയമസംവിധാനങ്ങളെ നോക്കു കുത്തിയായി പാര്‍ട്ടി അന്വേഷണമെന്ന പേരില്‍ ഇരകളെ സമ്മര്‍ദ്ദത്തിലാക്കി സ്ത്രീ പീഡനക്കേസുകള്‍ അട്ടിമറിക്കുന്ന ഖാപ് പഞ്ചായത്തുകള്‍ സിപിഎം നടത്തുന്നിടത്തോളം കാലം ഇതുപോലുള്ള അവസരങ്ങളില്‍ ആ പാര്‍ട്ടിയും അതിന്റെ ഇരട്ടത്താപ്പും ചര്‍ച്ചാവിഷയമാകുക തന്നെ ചെയ്യുംമെന്നും വി.ടി ബല്‍റാം ഉന്നയിക്കുന്നു.
തന്റെ വാക്കുകള്‍ അനുചിതമായിരിക്കാം, അംഗീകരിക്കുന്നതെന്നും, എന്നാല്‍ അതിന്റെ എത്രയോ ഇരട്ടി അനുചിതമാണ് ലൈംഗിക പീഡനക്കേസില്‍ പോലീസിന് പരാതി നല്‍കാന്‍ ഇരയെ അനുവദിക്കാതെ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് കേസ് ഒതുക്കി തീര്‍ക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു,
പോസ്റ്റ് പൂര്‍ണരൂപത്തില്‍,
‘ചെർപ്പുളശേരി സംഭവവുമായി ബന്ധപ്പെട്ട് ഞാനിന്നലെ ഇട്ട രണ്ടാമത്തെ പോസ്റ്റ് പിൻവലിക്കുന്നു. എന്റെ ഭാര്യയുടെ ചിത്രം വച്ച് അവഹേളിച്ചു കൊണ്ടുള്ള സിപിഎമ്മിന്റെ സൈബർ ആക്രമണത്തെ ഭയന്നിട്ടല്ല, കുടുംബാംഗങ്ങളെ വച്ചുള്ള അതുപോലുള്ള ആക്രമണം സിപിഎം എനിക്കെതിരേയും ശ്രീമതി കെ.കെ രമ അടക്കം അവർക്ക് രാഷ്ട്രീയമായി വിരോധമുള്ള പലർക്കുമെതിരേയും സ്ഥിരമായി നടത്താറുണ്ട് എന്നതിനാൽ അക്കാര്യത്തിൽ പുതുമയില്ല. എന്നാൽ സിപിഎമ്മിന്റെ ധാർമ്മികതാ നാട്യങ്ങളോടുള്ള പരിഹാസമെന്ന നിലയിൽ ഉദ്ദേശിക്കപ്പെട്ട എന്റെ പോസ്റ്റ് ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ അവസ്ഥയോട് സെൻസിറ്റിവിറ്റി പുലർത്തുന്നതല്ലെന്ന വിമർശനങ്ങളെ പോസിറ്റീവായി ഉൾക്കൊള്ളുന്നതുകൊണ്ട് അത് സ്വമേധയാ പിൻവലിക്കുന്നു.
നാട്ടിൽ നിലനിൽക്കുന്ന നിയമസംവിധാനങ്ങളെ നോക്കുകുത്തിയാക്കി പാർട്ടി അന്വേഷണമെന്ന പേരിൽ ഇരകളെ സമ്മർദ്ദത്തിലാക്കി സ്ത്രീ പീഡനക്കേസുകൾ അട്ടിമറിക്കുന്ന ഖാപ് പഞ്ചായത്തുകൾ സിപിഎം നടത്തുന്നിടത്തോളം കാലം ഇതുപോലുള്ള അവസരങ്ങളിൽ ആ പാർട്ടിയും അതിന്റെ ഇരട്ടത്താപ്പും ചർച്ചാവിഷയമാകുക തന്നെ ചെയ്യും. ഇതുപോലൊരു ക്രൈമിന് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഓഫീസ് വേദിയായെന്ന ആരോപണം ഇര ഉയർത്തുമ്പോൾ, പോലീസ് എഫ്ഐആറിലടക്കം അക്കാര്യം ഇടം പിടിക്കുമ്പോൾ, എല്ലാ മാധ്യമങ്ങളും ഒരു ദിവസം മുഴുവൻ അത് റിപ്പോർട്ട് ചെയ്യുമ്പോൾ, അതിനേക്കുറിച്ച് ട്രോളുകളടക്കമുള്ള സോഷ്യൽ മീഡിയ ചർച്ചകളും സ്വാഭാവികമാണ്.
ഇരയുടെ മൊഴിയാണ് പ്രധാനമെന്നിരിക്കെ, അതിനെ നിഷേധിക്കാൻ പാർട്ടി കാണിക്കുന്ന വ്യഗ്രത കാൺകെ സംശയമുണ്ടാവുന്നതും സ്വാഭാവികം.
ഈ കേസ് അട്ടിമറിക്കാനും സിപിഎമ്മിന് ഇതിൽ പങ്കില്ല എന്ന് വരുത്തിത്തീർക്കാനും പോലീസിന് മുകളിൽ ശക്തമായ സമ്മർദ്ദം ഉണ്ടാകുന്നുണ്ടെന്നത് വ്യക്തമാണ്. ഏതായാലും പോലീസ് കാര്യങ്ങൾ മുഴുവനും തുറന്നു പറയാത്ത ഇപ്പോഴത്തെ സാഹചര്യത്തിൽ വാർത്ത പൂർണ്ണമായും ശരിയാണോ എന്ന സംശയത്തിന്റെ ഒരു പുകമറ ഉയർന്നുവന്ന ധൈര്യത്തിലാണ് ഇടതുപക്ഷ ബുദ്ധിജീവികൾക്ക് കൂട്ടത്തോടെ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങി പൊളിറ്റിക്കൽ കറക്റ്റ്നെസ് പഠിപ്പിക്കാനും സൈബർ അണികൾക്ക് തെറിവിളി ആക്രമണം നടത്താനും ആത്മവിശ്വാസം ലഭിച്ചിരിക്കുന്നതെന്ന് കാണാവുന്നതാണ്. നേരത്തെ, ഷൊർണൂരിലെ സിപിഎം എംഎൽഎ ഡിവൈഎഫ്ഐ വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന ആരോപണം ഉയർന്നപ്പോൾ അത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പലവിധ ട്രോളുകളും ഉയർന്നിരുന്നുവെങ്കിലും അന്ന് ആ പെൺകുട്ടിക്ക് പിന്തുണയുമായി ”ഇടതുപക്ഷ” സാംസ്ക്കാരിക നായകർ ആരും കടന്നുവരാതിരുന്നതും ട്രോൾ ചെയ്തവരെ വിമർശിക്കാതിരുന്നതും അത്തരമൊരു പീഡന ശ്രമം യഥാർത്ഥത്തിൽ അവിടെ നടന്നിരുന്നു എന്നതിന്റെ കുറ്റബോധത്തിലാണോ എന്നും തോന്നിപ്പോവുന്നു. സിപിഎം ബുദ്ധിജീവികളുടെ സെലക്റ്റീവ് ധാർമികതയുടെ പൊള്ളത്തരം ഇന്നാട്ടിലെ ജനങ്ങൾക്ക് ഇങ്ങനെ പല അവസരങ്ങളിലായി ബോധ്യമായതാണ്.
എന്റെ വാക്കുകൾ അനുചിതമായിരിക്കാം, അംഗീകരിക്കുന്നു. എന്നാൽ അതിന്റെ എത്രയോ ഇരട്ടി അനുചിതമാണ് ഒരു ലൈംഗിക പീഡനക്കേസിൽ പോലീസിന് പരാതി നൽകാൻ ഇരയെ അനുവദിക്കാതെ പാർട്ടി നേതാക്കൾ ഇടപെട്ട് കേസ് ഒതുക്കിത്തീർക്കുന്നത്, അതിലും അനുചിതമാണ് പ്രതിക്ക് പ്രതീകാത്മക ശിക്ഷ മാത്രം നൽകി രക്ഷപ്പെടുത്തുന്നത്, അതിനേക്കാൾ ലജ്ജാകരമാണ് ആ ശിക്ഷയെപ്പോലും പ്രഹസനമാക്കി തൊട്ടടുത്ത ദിവസങ്ങളിൽ സംസ്ഥാന മുഖ്യമന്ത്രി തന്നെ പ്രതിയോടൊപ്പം വേദി പങ്കിട്ട് അയാൾക്ക് പിന്തുണ സൂചിപ്പിക്കുന്നത്, അതിനേക്കാൾ കുറ്റകരമാണ് അതൊക്കെ കണ്ടിട്ടും കാണാത്തമട്ടിൽ സ്ത്രീ സംരക്ഷകരായ ബുദ്ധിജീവികൾ വീണ്ടും വീണ്ടും ഭരണക്കാർക്ക് വാഴ്ത്തുപാട്ട് പാടുന്നത്.
ഓഡിറ്റിംഗ് എല്ലായിടത്തേക്കുമാവുകയാണെങ്കിൽ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. എന്നാൽ ആന ചോരുന്നത് കാണാതെ കടുക് ചോരുന്നത് നോക്കിയിരുന്ന് ചർച്ച വഴിതിരിച്ചുവിടുന്ന ഇടതു ബുദ്ധിജീവികളുടെ പതിവ് കൗശലം എല്ലായ്പ്പോഴും വിലപ്പോവില്ല. കാത്തിരിക്കാം’.
“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”
This post was last modified on March 22, 2019 1:41 pm