മിത്തുകളില്‍ പ്രതിപാദിക്കുന്നതും നിലവിലുണ്ടെന്ന് ഇതുവരെ തെളിവുകളൊന്നും ലഭിക്കാത്തതുമായ ‘യതി’യുടെതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയ ഇന്ത്യ കരസേനക്ക് ട്രോളുകളുടെ പൂരം. ഇന്ത്യന്‍ ആര്‍മിയുടെ പര്‍വതാരോഹക സംഘമാണ് പുതിയ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുകയാണ്. സേന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതിന് താഴെ കമന്റുകളായും പ്രത്യേക പോസ്റ്റുകളുമായെല്ലാം ട്രോളുകൾ പ്രചരിക്കുകയാണ്.
പുരാണങ്ങളിലും നേപ്പാളിലെ നാടോടിക്കഥകളിലും പരാമര്‍ശിക്കപെടുന്ന മഞ്ഞില്‍ ജീവിക്കുന്ന അതികായനായ ഭീകരരൂപിയാണ് യതി. പകുതി മനുഷ്യനും പകുതി മൃഗവുമായ യതി മഞ്ഞു മൂടിക്കിടക്കുന്ന പല മേഖലകളിലും ജീവിക്കുന്നു എന്നതാണ് ഇന്ത്യയിലെ പലയിടങ്ങളിലെയും വിശ്വാസം. സാധാരണ മനുഷ്യനേക്കാള്‍ ഉയരം കൂടിയ വമ്പന്‍ ആള്‍ക്കുരങ്ങിന്റെ രൂപത്തിലുള്ള മഞ്ഞു മനുഷ്യന്‍ എന്നാണ് ഈ കഥകളിലൊക്കെ പറയുന്നത്. എന്നാൽ നേപ്പാള്‍ അതിര്‍ത്തിയ്ക്കടുത്ത് മകാലു ബേസ്‌ക്യാംപിന് സമീപത്തായാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത് എന്ന് അവകാശപ്പെട്ട് പുറത്ത് വിട്ട ചിത്രങ്ങളിൽ ഒരു കാൽപ്പാട് മാത്രമേ ഉള്ളു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇതിനാൽ തന്നെ യതി ഒറ്റക്കാലൻ ആണോ എന്നും സോഷ്യൽമീഡിയ സംശയം ഉന്നയിക്കുന്നു.
മഞ്ഞില്‍ സുഗമമായി സഞ്ചരിക്കാൻ ഉപയോഗിക്കുന്ന സ്കെറ്റിംഗ് ഉപകരണത്തിന്‍റെ പാടാണ് ചിത്രങ്ങളിൽ ഉള്ളതെന്നാണ് ഇതെന്നാണ് ചിലര്‍ ഉയര്‍ത്തുന്ന വാദം. സ്നോബോര്‍ഡിന്‍റെ ഉപയോഗമാണ് ഇത് കാണിക്കുന്നത് എന്നാണ് ഉയരുന്ന മറ്റൊരു വിമര്‍ശനം. എന്നിരുന്നാലും യതിയുടെ കാൽപ്പാട് സംബന്ധിച്ച് ശാസ്ത്ര ലോകവും വിശ്വാസികളും രണ്ട് തട്ടിൽ തുടരുമ്പോഴാണ് ട്രോളർമാരുടെ രംഗപ്രവേശം എന്നതും ശ്രദ്ധേയമാണ്.
ഹിമാലയവുമായി ബന്ധപ്പെട്ട് നേപ്പാള്‍ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന നാടോടിക്കഥകളില്‍ യതിയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. യതിയെ കണ്ടതായ വാര്‍ത്തകള്‍ മൂന്നു നൂറ്റാണ്ടോളമായി പ്രചരിക്കുന്നുമുണ്ട്. എന്നാല്‍ അവയൊക്കെ മറ്റൊരാള്‍ കണ്ടതായും തങ്ങളുടെ പിന്‍തലമുറക്കാര്‍ കണ്ടിട്ടുണ്ടെന്നും ഉള്ള രീതിയിലാണ്. സാധാരണ മനുഷ്യനേക്കാള്‍ ഉയരം കൂടിയ വമ്പന്‍ ആള്‍ക്കുരങ്ങിന്റെ രൂപത്തിലുള്ള മഞ്ഞു മനുഷ്യന്‍ എന്നാണ് ഈ കഥകളിലൊക്കെ പറയുന്നത്. ഇതിനെ തുടര്‍ന്ന് 1800-കളിലും 1900-ത്തിന്റെ അവസാനം വരെയും പാശ്ചാത്യ ശാസ്ത്രജ്ഞര്‍ അടക്കം ഇതിന്റെ നിലനില്‍പ്പിനെ കുറിച്ച് പഠനങ്ങള്‍ നടത്തുകയും എന്നാല്‍ ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.