അനുരാഗ് കശ്യപ് എന്ന സംവിധായകനെ ഏറെ ശ്രദ്ധേയനാക്കിയ ചിത്രമാണ് ‘ഗാങ്സ് ഓഫ് വസേയ്പൂര്‍’. 2012ൽ പുറത്തിറങ്ങിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ചിത്രം റിലീസ് ചെയ്ത് ഏഴ് വര്‍ഷങ്ങൾക്ക് ശേഷം തന്റെ ജീവിതം തകർത്ത ചിത്രമാണ് ഗാങ്സ് ഓഫ് വസേയ്പൂര്‍ എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഏഴ് വർഷങ്ങൾക്ക് മുമ്പാണ് യഥാർത്ഥത്തിൽ തന്റെ ജീവിതം തകർന്നത്. അതിന് ശേഷമായിരുന്നു അത് തന്നെ വീണ്ടും ചെയ്യാൻ എല്ലാവരും തന്നോട് ആവശ്യപ്പെട്ടത്. എന്നാൽ ആ പ്രതീക്ഷകളിൽനിന്നും പുറത്തുകടക്കാൻ പരാജിതനായിട്ടും താൻ ശ്രമിച്ച് കൊണ്ടേയിരിക്കുകയാണ്. എതായാലും ഈ വർഷം അവസാനത്തോടെ ‘സാദേ സാത്തി’ റിലീസിനെത്തും’, അനുരാഗ് കശ്യപ് കുറിച്ചു.
കല്‍ക്കരി ഖനി തലവനും ഒരു ഗാങ്സ്റ്ററും തമ്മിലുളള സംഘട്ടനമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജാര്‍ഖണ്ഡിലെ ധന്‍ബാദിലുളള വസേയ്പൂര്‍ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മനോജ് ബാജ്‌പായ്, ജയ്ദീപ് അഹ്ലാവത്ത്, നവാസുദ്ദീൻ സിദ്ദിഖി, ഹുമ ഖുറേഷി, ടിഗ്മാൻഷു ധുലിയ, വിനീത് കുമാർ സിംഗ്, പീയൂഷ് മിശ്ര, പങ്കജ് ത്രിപാഠി, റിച്ച ചദ്ദ, റീമാ സെൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.