X
    Categories: കായികം

ആദ്യ മത്സരത്തില്‍ തന്നെ കരുത്തരെന്ന് തെളിയിച്ച് ബംഗ്ലാദേശ്; വമ്പന്‍മാര്‍ ഭയക്കണം ബംഗ്ല കടുവകളെ

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കരുത്തരായ ടീമുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയാണ് ഇന്നലെ ദക്ഷണാഫ്രിക്കയ്‌ക്കെതിരെ ബംഗ്ലാദേശ്  വിജയംനേടിയത്. പേരുകേട്ട ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിനെ അടിച്ചൊതുക്കി ഏകദിനത്തിലെ അവരുടെ ഏറ്റവും  ഉയര്‍ന്ന  സ്‌കോറാണ്  ബംഗ്ലാദേശ് ഓവലില്‍ കുറിച്ചത്. ഇമ്രാന്‍ താഹിറും കാഗിസോ റബാദേയും ലുങ്കി എന്‍ഗിഡിയും ഫെഹ്ലുക്വോയും അടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയ്ക്ക് ബംഗ്ല കടുവകളെ ഒന്നു വിറപ്പിക്കാന്‍ പോലും കഴിഞ്ഞില്ല. 2007 ലോകകപ്പില്‍ ഇന്ത്യയെ അപ്രതീക്ഷിതമായി പുറത്താക്കിയ ടീമായിരുന്നു ബംഗ്ലാദേശ്. എന്നാല്‍ ഇത്തവണ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ കരുത്തര്‍ തന്നെയാണ് തങ്ങളെന്ന് തെളിയിച്ചിരിക്കുകയാണ് ബംഗ്ലാദേശ്.

നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് നേടിയത് 330 റണ്‍സാണ്. ഇതിന് മുമ്പ് അവരുടെ മികച്ച സ്‌കോര്‍ വന്നത് പാകിസ്താനെതിരേ ആയിരുന്നു. 2015-ല്‍ ധാക്കയില്‍ നടന്ന മത്സരത്തില്‍ ആറു വിക്കറ്റിന് 329 റണ്‍സ് നേടി. 2014-ല്‍ നേടിയ 326 റണ്‍സാണ് ബംഗ്ലാദേശിന്റെ ഏറ്റവുയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍. അന്നും എതിരാളികള്‍ പാകിസ്താനായിരുന്നു. ഇന്നലത്തെ മത്സരത്തില്‍ ബംഗ്ലാദേശിന്റെ ബാറ്റിംഗ് പ്രകടനം നോക്കിയാല്‍ എല്ലാവരും മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു എന്ന് മനസിലാക്കാം. എല്ലാവരും രണ്ടക്കം കടന്നു. പോരാത്തതിന് നാല് ബാറ്റ്‌സ്മാന്‍മാര്‍ മികച്ച പ്രകടനവും നടത്തി. 84 പന്തുകളില്‍ നിന്ന് 75 റസ് നേടി ഷക്കീബും 80 പന്തുകളില്‍ നിന്ന് 78 റസ് നേടി. കൂടാതെ സൗമ്യ സര്‍ക്കാര്‍(42), മഹമത്തുള്ള(46) എന്നിവരുടെ പ്രകടനവും കണക്കിലെടുത്താല്‍ ബംഗ്ലാദേശിനെതിരെ പേര് കേട്ട ബൗളിംഗ് നിരയ്ക്ക് ഒന്നും ചെയ്യാനായില്ല എന്ന് തന്നെ പറയാം. മധ്യ ഓവറുകളില്‍ ഷാക്കിബുല്‍ ഹസ്സനും മുഷ്ഫിഖുര്‍ റഹീമും നങ്കൂരമിട്ട് കളിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ ബൗളിങ് നിര നിഷ്പ്രഭരായി. അവസാന നാല് ഓവറുകളില്‍ ഓരോ ഓവറിലും പത്ത് റണ്‍സിലധികം ബംഗ്ലാദേശ് നേടി. റബാദയ്ക്കും ഫെഹ്ലുക്വാവോയ്ക്കും മോറിസിനും ഒന്നും ചെയ്യാനായില്ല. നാല് ഓവര്‍ മാത്രം എറിഞ്ഞ് ലുങ്കി എന്‍ഗിഡി പരിക്കുമായി ഗ്രൗണ്ട് വിട്ടതും ദക്ഷിണാഫ്രിക്കയുടെ ബൗളിങ്ങിനെ ബാധിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 21 റണ്‍സ് വിജയമാണ് ബംഗ്ലാ കടുവകള്‍ നേടിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 330 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 307 റസെടുക്കാനെ കഴിഞ്ഞുള്ളു. ദക്ഷിണാഫ്രക്കന്‍ നിരയില്‍ നായകന്‍ ഫാഫ് ഡ്യൂപ്ലസിസ് ആണ് മികച്ച സ്‌കോറര്‍ 53 പന്തുകള്‍ നേരിട്ട് 62 റസാണ് ഡ്യൂപ്ലസിസ് നേടിയത്. തുടക്കം ഭേദപ്പെട്ട നിലയില്‍ തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 49 റസില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. റണ്ണൗട്ടിലൂടെ ഡി കോക്കി(23)നെയാണ് നഷ്ടമായത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ ദക്ഷിണാഫ്രിക്കന്‍ നിരയ്ക്ക്
ബാറ്റിംഗ് താളം തെറ്റി. 109/2,147/3,202/4,228/5 ഇങ്ങനെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായി. ഇതെല്ലാം സൂചിപ്പിക്കുന്നത് കൃത്യമായ തന്ത്രങ്ങളോടെയാണ് ഈ ലോകകപ്പില്‍ ബംഗ്ലാദേശ് എത്തിയിരിക്കുന്നത് എന്ന് തന്നെയാണ്.

Related Post
Leave a Comment