X

ആരാകും ടൂര്‍ണമെന്റിലെ താരം? ടീം പരാജയപ്പെട്ടെങ്കിലും ചരിത്രത്തില്‍ ഇടം നേടിയ ചിലരുണ്ട്

കിരീടം നേടിയ ടീമുകളിലെ താരങ്ങള്‍ക്കാണ് നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യത ഏറെയും

ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിലേക്ക് എത്തുകയാണ്. കലാശപേരില്‍ ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും എതിരിടുമ്പോള്‍ ടൂര്‍ണമെന്റിലെ വ്യക്തിഗത നേട്ടങ്ങള്‍ സ്വന്തമാക്കുന്നത് ആരൊക്കെ ആയിരിക്കുമെന്നതാണ് ആരാധകരുടെ ആകാംക്ഷ. ബാറ്റ് കൊണ്ടും പന്ത് കൊണ്ടുമുള്ള മിന്നും പ്രകടനങ്ങള്‍ ടൂര്‍ണമെന്റില്‍ ഉണ്ടായി. അഞ്ച് സെഞ്ചുറികള്‍ നേടിയ ഇന്ത്യയുടെ ഒപ്പണര്‍ രോഹിത് ശര്‍മ, ഓള്‍റൗണ്ടിംഗ് മികവ് കാണിച്ച ബംഗ്ലാ താരം ഷാക്കീബ് ഹസന്‍, ടൂര്‍ണമെന്റില്‍ 27 വിക്കറ്റുകള്‍ സ്വന്തമാക്കി മുന്നില്‍ നില്‍ക്കുന്ന മിച്ചല്‍ സ്റ്റാര്‍ക്ക്, മികച്ച ബാറ്റിംഗ് ആവറേജുമായി കെയ്ന്‍ വില്യംസണ്‍ എന്നിങ്ങനെ കരുത്ത് കാണിച്ച താരങ്ങള്‍. കിരീടം നേടിയ ടീമുകളിലെ താരങ്ങള്‍ക്കാണ് നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യത ഏറെയും.

സോഷ്യല്‍ മീഡിയയില്‍ ടൂര്‍ണമെന്റെിന്റെ താരമാരെന്ന ഐസിസിയുടെ ചോദ്യത്തിന് ഷാക്കിബ് ഹസന്റെ പേരാണ് കൂടുതല്‍ പേരും പറഞ്ഞത്. വിജയികളായ ടീമില്‍ നിന്നല്ലാതെ മൂന്ന് താരങ്ങളാണ് ഇതുവരെ ടൂര്‍ണമെന്റിന്റെ താരം ആയിട്ടുള്ളത്. 1992ല്‍ ആണ് ആദ്യമായി കിരീടം നേടിയ ടീമില്‍ നിന്ന് അല്ലാതൊരാള്‍ ടൂര്‍ണമെന്റിന്റെ താരമാകുന്നത്. 1992ല്‍ കറുത്ത കുതിരകളായി വന്ന് കുതിച്ച് കയറിയ ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ക്രോ ആണ് അന്ന് ചരിത്രം എഴുതിയത്. 456 റണ്‍സുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയാണ് ക്രോ താരമായത്. പിന്നീട് 1999ല്‍ ഇപ്പോള്‍ ഷാക്കിബ് നടത്തിയതിന് സമാനമായ ഒരു പ്രകടനം കാഴ്ചവെച്ച് ദക്ഷിണാഫ്രിക്കയുടെ ലാന്‍സ് ക്ലൂസ്‌നര്‍ താരങ്ങളില്‍ താരമായി. 281 റണ്‍സും 17 വിക്കറ്റുമാണ് ലോകം കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളെന്ന് വിശേഷണമുള്ള ക്ലൂസ്‌നര്‍ അന്ന് നേടിയത്. അവസാനമായി 2003ല്‍ ആണ് കിരീടം നേടാത്ത ടീമില്‍ നിന്ന് മികച്ച താരമാകുന്നത്.

2003 ലോകകപ്പിന്റെ കലാശ പോരില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും അസാമാന്യ പ്രകടനം നടത്തിയ ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ചരിത്ര പുസ്‌കത്തില്‍ ഇടം നേടിയത്. അന്ന് 11 മത്സരങ്ങളില്‍ നിന്ന് 673 റണ്‍സാണ് സച്ചിന്‍ നേടിയത്. ഇന്നും തിരുത്തപ്പെടാതെ ഈ റെക്കോര്‍ഡ് നില്‍ക്കുന്നു.