കാരബാവോ കപ്പ് ഫൈനല്‍ മത്സരത്തില്‍ നടന്ന സംഭവങ്ങള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും തമ്മിലുള്ള കളിയിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മത്സരത്തില്‍ പരിക്ക് മൂലം വലഞ്ഞ ചെല്‍സി ഗോല്‍കീപ്പര്‍ കെപ്പയെ പരിശീലകന്‍ സബ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും പരിശീലകന്റെ നിര്‍ദ്ദേശം അവഗണിച്ച കെപ്പ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെടാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ചെല്‍സി പരിശീലകന്‍ ക്ഷുഭിതനായി പുറത്തേക്ക് പോകുകയും ചെയ്തതോടെ കൂടുതല്‍ സംഭവങ്ങള്‍ക്ക് മൈതാനം സാക്ഷ്യം വഹിച്ചു.
കാരബാവോ കപ്പ് ഫൈനല്‍ മത്സരം അധിക സമയവും കഴിഞ്ഞ് പെനാല്‍റ്റി യിലേക്ക് നീങ്ങുമ്പോഴായിരുന്നു സംഭവം. പരിക്ക് മൂലം വലയുന്ന ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ കെപ്പയെ പിന്‍ വലിച്ച് ടീമിന്റെ രണ്ടാം നമ്പര്‍ ഗോള്‍കീപ്പറെ പകരം മൈതാനത്തിറക്കാനാണ് പരിലശീലകന്‍ തീരുമാനമെടുത്തത്. എന്നാല്‍ പരിശീലകന്‍ സാരിയുടെ നീക്കം താരം അവഗണിച്ചതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. മത്സരത്തിന്റെ ഫോര്‍ത്ത് ഒഫീഷ്യലിന്റെ കൈയ്യിലിരുന്ന ബോര്‍ഡില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെടാനായി കെപ്പയുടെ നമ്പരും തെളിഞ്ഞു.
എന്നാല്‍ ഇത് കണ്ട കെപ്പ താന്‍ സബ് ഇറങ്ങുന്നില്ലെന്ന് പരിശീലകനെ അറിയിക്കുകയായിരുന്നു. പക്ഷേ ചെല്‍സി പരിശീലകന്‍ സാരിയ്ക്ക് അത് ഉള്‍ക്കൊള്ളാനായില്ല. പലതവണ കെപ്പയോട് ഗ്രൗണ്ടില്‍ നിന്നിറങ്ങാന്‍ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും താന്‍ മാറാന്‍ തയ്യാറല്ലെന്ന് കെപ്പ വ്യക്തമാക്കി. ചെല്‍സിയുടെ സഹ പരിശീലകനും ഇതേ ആവശ്യം കെപ്പയോട് പറഞ്ഞെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല.
കെപ്പ മാറില്ലെന്ന് മനസിലായതോടെ തങ്ങള്‍ സബ്സ്റ്റിറ്റിയൂഷന്‍ നടത്തുന്നില്ലെന്ന് ചെല്‍സി ഫോര്‍ത്ത് ഒഫീഷ്യലിനെ അറിയിക്കുകയായിരുന്നു. തന്റെ താരത്തിന്റെ പ്രവൃത്തിയില്‍ കലി പൂണ്ട സാരി, വെള്ളക്കുപ്പികള്‍ വലിച്ചെറിയുകയും, ഡഗ്ഗൗട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയുമായിരുന്നു. കുറച്ച് സമയം കഴിഞ്ഞാണ് അദ്ദേഹം തിരികെ എത്തിയത്. പരിശീലകന്റെ തീരുമാനത്തെ ബഹുമാനിക്കാന്‍ തയ്യാറാകാതിരുന്ന കെപ്പയ്‌ക്കെതിരെ അച്ചടക്ക നടപടികളുണ്ടാകുമെന്നാണ് റിപോര്‍ട്ട്.