X
    Categories: കായികം

‘കളി നടക്കുമോ’ ? റിവര്‍പ്ലേറ്റ്-ബൊക്ക ഫൈനല്‍, ഒടുവില്‍ വേദി തീരുമാനമായി

ഖത്തര്‍ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് വേദി മാറ്റുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവസാനമാണ് സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടത്താന്‍ തീരുമാനമാകുന്നത്.

ലാറ്റിനമേരിക്കന്‍ കോപ ലിബര്‍ട്ടാഡോസ് രണ്ടാം പാദ മത്സരം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ഹോം ക്ലബ്ബായ സാന്റിയാഗോ ബെര്‍ണബ്യു സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനം. റിവര്‍പ്ലേറ്റ്-ബൊക്ക ഫൈനല്‍ മത്സരം  നേരത്തെ ആരാധകരുടെ കൈയ്യാങ്കളിയെ തുടര്‍ന്ന് രണ്ട് തവണയാണ് മാറ്റിയത്.

രണ്ടാം പാദ മത്സരത്തിനായി ബൊക്ക ജൂനിയേഴ്സ് ടീം റിവര്‍പ്ലേറ്റിന്റെ തട്ടകത്ത് എത്തിയ ബൊക്ക ടീമിന്റെ ബസിന് നേരെ റിവര്‍പ്ലേറ്റ് ആരാധകര്‍ കല്ലെറിയുകയും താരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുന്‍ അര്‍ജന്റീനന്‍ താരം ടെവസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് മത്സരം രണ്ട് വട്ടം നീട്ടുകയായിരുന്നു. ഇവിടെ കളിക്കാന്‍ താല്‍പര്യമില്ലെന്ന് ബോക്ക ജൂനിയേഴ്സ് താരങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ മത്സരം അര്‍ജന്റീനയില്‍ നടത്താന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് വേദി മാറ്റാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.

ഇരുവരും തമ്മിലെ ആദ്യ പാദ മത്സരം സമനിലയിലാണ് അവസാനിച്ചത്. അതിനാല്‍ തന്നെ രണ്ടാം പാദത്തില്‍ വിജയിക്കുന്നവര്‍ക്ക് കിരീടം സ്വന്തമാക്കാനാവും. ഖത്തര്‍ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് വേദി മാറ്റുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവസാനമാണ് സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടത്താന്‍ തീരുമാനമാകുന്നത്.

റിവര്‍ പ്ലേറ്റിന്റെ ഗ്രൗണ്ടിലായിരുന്നു രണ്ടാം പാദ ഫൈനല്‍ തീരുമാനിച്ചിരുന്നത്. പോരാട്ടത്തിനായി ബൊക്ക ടീം ബ്യൂണസ് ഏറീസിലെ എസ്റ്റാഡിയോ മോണ്യുമെന്റല്‍ സ്റ്റേഡിയത്തില്ലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. രൂക്ഷമായ കല്ലേറാണ് ഉണ്ടായത്. ആക്രമത്തില്‍ ബോക്ക താരങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. ടിയര്‍ഗ്യാസ് ഉപയോഗിച്ചാണ് പൊലീസ് ആക്രമകാരികളെ പിരിച്ചുവിട്ടത്. 24 മണിക്കൂര്‍ മാറ്റി വയ്ക്കുന്നതായി ആദ്യം സംഘാടകര്‍ അറിയിച്ചെങ്കിലും പിന്നീട് അനിശ്ചിതമായി നീട്ടുകയായിരുന്നു.

Related Post
Leave a Comment