ലോകകപ്പ് സെമിയില്‍ 18 റണ്‍സിന് ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായതിന് ശേഷം ഇന്ത്യന്‍ ടീമില്‍ വിഭാഗീയതയുണ്ടെന്ന തരത്തിലുള്ള റിപോര്‍ട്ടുകള്‍ പുറത്തു വരുകയാണ്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും കോച്ച് രവിശാസ്ത്രിയും തമ്മില്‍ ഭിന്നത രൂക്ഷമാണെന്നും ദൈനിക് ജാഗരണ്‍ റിപോര്‍ട്ട് ചെയ്യുന്നു. മറ്റു താരങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന തീരുമാനങ്ങളാണ് കോഹ്‌ലിയുടെയും രവിശാസ്ത്രിയുടെയും ഭാഗത്ത് നിന്ന് വരുന്നതെന്നുമാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യന്‍ ടീമില്‍ താരങ്ങള്‍ക്ക് ഇടം നേടണമെങ്കില്‍ കോഹ്‌ലിക്ക് ഇഷ്ടപ്പെടണം അല്ലെങ്കില്‍ രോഹിത് ശര്‍മ്മയെ പോലെയോ ജസ്പ്രീത് ബുമ്രയെയോ പോലെയോ സ്ഥിരതയാര്‍ന്ന പ്രകടാനം കാഴ്ചവെയ്ക്കണം.
മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും കെ എല്‍ രാഹുലിനെപ്പോലുള്ളവരോട് ടീം മാനേജ്‌മെന്റിന് കടുത്ത പക്ഷപാതിത്വമുണ്ട്. അംബാട്ടി റായുഡുവിനെ മറികടന്ന് വിജയയ് ശങ്കര്‍ ലോകകപ്പ് ടീമില്‍ നാലാമനായി എത്തിയത് റായുഡു കോഹ്‌ലിയുടെ ഗുഡ് ബുക്കില്‍ ഇടം നേടാത്തതിനാലാണ്. കോഹ്‌ലിക്കൊപ്പം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമില്‍ ഉണ്ടായിരുന്ന യുസ്‌വേന്ദ്ര ചാഹലിന് ടീമില്‍ കുടുതല്‍ പരിഗണന കിട്ടിയതും ടീമിലെ പക്ഷപാതിത്വമാണ്.
ടീം കോച്ച് രവി ശാസ്ത്രിയിലും ബൗളിംഗ് കോച്ച് ഭരത് അരുണിലും ടീം അംഗങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നും ഇരുവരും പുറത്തുപോകാനാണ് ടീം അംഗങ്ങള്‍ ആഗ്രഹിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോടേറ്റ തോല്‍വിക്ക് പിന്നാലെയാണ് അനില്‍ കുംബ്ലെയ്ക്ക് പകരം രവി ശാസ്ത്രിയെ ടീം ഇന്ത്യയുടെ ഹെഡ് കോച്ചാക്കിയത്.
Leave a Comment