X

അഴിമതി ആരോപണം: കോപ്പ അമേരിക്കയില്‍ മെസിക്ക് രണ്ട് വര്‍ഷം വിലക്ക് വന്നേക്കും

അഴിമതിയില്‍ പങ്കാളിയാകാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ വാങ്ങാതിരുന്നത് എന്നും മെസി പറഞ്ഞിരുന്നു.

കോപ്പ അമേരിക്ക സംഘാടകരായ സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനെതിരെ (CONMEBOL) അഴിമതി ആരോപണം ഉന്നയിക്കുകയും ബ്രസീലിനെ ജയിപ്പിക്കാന്‍ വേണ്ടി ടൂര്‍ണമെന്റ് അട്ടിമറിച്ചു എന്ന് ആരോപിക്കുകയും ചെയ്ത ലിയോണല്‍ മെസിക്ക് രണ്ട് വര്‍ഷത്തേയ്ക്ക് കോപ്പയില്‍ വിലക്കേര്‍പ്പെടുത്താന്‍ സാധ്യത. റഫറിയിംഗ് നീതിപൂര്‍വമല്ലെന്നും അഴിമതി നിറഞ്ഞതാണെന്നും അഴിമതിയില്‍ പങ്കാളിയാകാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ വാങ്ങാതിരുന്നത് എന്നും മെസി പറഞ്ഞിരുന്നു. മെസിയുടെ ആരോപണം തള്ളി CONMEBOL പ്രസ്താവനയിറക്കുകയും ചെയ്തു.

ചിലിയുമായുള്ള അവസാന മത്സരത്തില്‍ മഞ്ഞ കാര്‍ഡിന് പകരം തനിക്ക് ചുവപ്പ് കാര്‍ഡ് തന്നത് അനീതിയാണെന്നും ഇത് മുന്‍ മത്സരങ്ങളില്‍ റഫറിയിംഗിനെതിരെ പരാതിയും വിമര്‍ശനവും ഉന്നയിച്ചതിനുള്ള പ്രതികാര നടപടിയാണെന്നും അര്‍ഹിച്ച ജയം അര്‍ജന്റീനയില്‍ നിന്ന് തട്ടിപ്പറിച്ചതായും മെസി ആരോപിച്ചിരുന്നു. ബ്രസീലുമായുള്ള സെമി ഫൈനലില്‍ മികച്ച പ്രകടനം നടത്തിയ അര്‍ജന്റീനയുടെ ജയം തട്ടിപ്പറിച്ചതാണ് എന്നും
ഈ കപ്പ് ബ്രസീലിന് വേണ്ടി തയ്യാറാക്കി വച്ചതാണെന്നും ഫൈനലില്‍ ബ്രസീലേ ജയിക്കൂ എന്നും മെസി പറഞ്ഞിരുന്നു.

ചുവപ്പ് കാര്‍ഡ് കിട്ടിയതിനാല്‍ മാര്‍ച്ചില്‍ നടക്കുന്ന അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരത്തില്‍ കളിക്കാന്‍ മെസിക്കാവില്ല. കോപ്പ അമേരിക്കയില്‍ വിലക്ക് വന്നാല്‍ 2020 കോപ്പ ടൂര്‍ണമെന്റ് മെസിക്ക് നഷ്ടമാകും.

This post was last modified on July 8, 2019 9:57 am