X
    Categories: കായികം

വിംബിള്‍ഡണ്‍: സെറീനയെ വീഴ്ത്തി പുതിയ ചരിത്രമെഴുതി സിമോണ ഹാലെപ്

ഒരു വര്‍ഷത്തിനിടയിലെ മൂന്നാം ഫൈനലിലും കിരീടമില്ലാതെയാണ് സെറീന മടങ്ങിയത്.

വിംബിള്‍ഡണില്‍ പുതിയ ചരിത്രമെഴുതി റൊമാനിയന്‍ താരം സിമോണ ഹാലെപ്. വനിതാ സിംഗിള്‍സ് ഫൈനലില്‍ അമേരിക്കയുടെ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് ഏഴാം റാങ്കുകാരിയായ സിമോണ വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടു. സ്‌കോര്‍: 6-2, 6-2.
സെറീനയെ പരാജയപ്പെടുത്തിയതോടെ വിംബിള്‍ഡണ്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ റൊമാനിയന്‍ താരമെന്ന റെക്കോഡ് ഈ ഇരുപത്തിയേഴുകാരിക്ക് സ്വന്തമായി.

സെറീനയുടെ പരിചയസമ്പത്ത് സിമോണയുടെ കരുത്തിന് മുന്നില്‍ തകരുന്ന കാഴ്ചയ്ക്കാണ് ടെന്നീസ് ആരാധകര്‍ സാക്ഷിയായത്. ഒരു ഘട്ടത്തില്‍ പോലും സിമോണയ്ക്ക് വെല്ലുവിളിയാകാന്‍ സെറീനയ്ക്ക് കഴിഞ്ഞില്ല. അഞ്ചില്‍ നാല് ബ്രേക്ക് പോയിന്റുകള്‍ റൊമാനിയന്‍ താരം നേടിയപ്പോള്‍ സെറീനയ്ക്ക് ലഭിച്ചത് ഒരു ബ്രേക്ക് പോയിന്റാണ്. പക്ഷേ അത് വിജയിക്കാനായില്ല. സ്‌കോര്‍: 6-2,6-2.
സിമോണയുടെ കരിയറിലെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്. 2018-ല്‍ സിമോണ ഫ്രഞ്ച് ഓപ്പണര്‍ കിരീടം നേടിയിരുന്നു. അതേ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലും റൊമാനിയന്‍ താരം കളിച്ചു. 2015-ല്‍ യു.എസ് ഓപ്പണിന്റെ സെമിഫൈനലിലെത്തി.

ഒരു വര്‍ഷത്തിനിടയിലെ മൂന്നാം ഫൈനലിലും കിരീടമില്ലാതെയാണ് സെറീന മടങ്ങിയത്. 2017ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ സെറീന പ്രസവശേഷം കഴിഞ്ഞ വര്‍ഷമാണ് കളത്തില്‍ തിരിച്ചെത്തിയത്. വിംബിള്‍ഡണ്‍ നേടി 24 ഗ്രാന്‍ഡ്സ്ലാമെന്ന ഓസ്‌ട്രേലിയക്കാരി മാര്‍ഗരറ്റ് കോര്‍ടിന്റെ അപൂര്‍വ നേട്ടത്തിനൊപ്പമെത്താനായിരുന്നു ശ്രമം.

This post was last modified on July 14, 2019 10:51 am