ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-രണ്ട് നാളെ പുലർച്ചെ കുതിച്ചുയരും. പുലർച്ചെ 2.51-നാണ് വിക്ഷേപണം. വിക്ഷേപണത്തിന്റെ 20 മണിക്കൂർ കൗണ്ട്ഡൗൺ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയിൽ ഞായറാഴ്ച രാവിലെ 6.51-ന് ആരംഭിച്ചു. ജി.എസ്.എൽ.വി. മാർക്ക് മൂന്ന് റോക്കറ്റാണ് വിക്ഷേപണ ദൗത്യത്തിന് ഉപയോഗിക്കുന്നത്.
1000 കോടിയോളം രൂപ ചെലവിടുന്ന ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ. പേടകം ചന്ദ്രനിലെത്താന്‍ രണ്ടുമാസം സമയമെടുക്കും. സുരക്ഷിതമായ സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമമാണിത്. വിജയിക്കുകയാണെങ്കില്‍,റഷ്യയ്ക്കും യുഎസിനും ചൈനയ്ക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
കരുത്തിലും പ്രകടനത്തിലും മുന്‍പനായ ബാഹുബലിയെന്ന വിളിപേരിലറിയപെടുന്ന ജി.എസ്.എല്‍.വി – മാര്‍ക്ക് ത്രി റോക്കറ്റുകള്‍ ഉപയോഗിച്ചാണ് വിക്ഷേപണം. ശേഷം ഓര്‍ബിറ്റര്‍ ചന്ദ്രന് 100 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. ചന്ദ്രന്റെ മധ്യരേഖയ്ക്കു നിന്ന് തെക്കോട്ട് ഇത്രയും ദൂരം മാറി ഒരു ദൗത്യം ഇറങ്ങുന്നത് അപൂര്‍വമാണ്. ചന്ദ്രന്റെ ഇരുണ്ടഭാഗമായ ദക്ഷിണ ധ്രുവത്തില്‍ പേടകം ഉള്‍പ്പെടെയുള്ള ‘വിക്രം’ ലാന്‍ഡര്‍ മൊഡ്യൂള്‍ വിട്ടുമാറി പറന്നിറങ്ങും. ഈ പ്രദേശത്താണ് ജലസാന്നിദ്ധ്യം ഉണ്ടെന്നു കരുതുന്നത്. ചന്ദ്രന്റെ രാസഘടനയെ കുറിച്ചുള്ള പഠനമാണ് ദൗത്യത്തിന്റെ ലക്ഷ്യം. ജലം ടൈറ്റാനിയം മഗ്നീഷ്യം തുടങ്ങിയവയുടെ സാന്നിധ്യം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഐ.എസ്.ആര്‍.ഒ-യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമേറിയ ദൗത്യമാണ് ചന്ദ്രയാന്‍ രണ്ട്.
ഇന്ത്യ സ്വന്തമായി നിര്‍മിച്ച ചന്ദ്രയാന്‍-2 ഉപഗ്രഹത്തിന് ആകെ 3.8 ടണ്‍ ആണ് ഭാരം. 14 ശാസ്ത്ര പരീക്ഷണങ്ങള്‍ക്കുള്ള സ്യൂട്ട് ഒപ്പമുണ്ട്. 14 ഭൗമദിനങ്ങളാണു റോവറിന്റെ ആയുസ്സ് പ്രതീക്ഷിക്കുന്നത്. ചന്ദ്രനില്‍ ദിവസവും അരക്കിലോമീറ്ററില്‍ കൂടുതല്‍ അത് സഞ്ചരിക്കില്ല. ലാന്‍ഡറും ഭൂമിയും തമ്മിലുള്ള ദൂരം അളക്കുന്നതിനായി,യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ നിര്‍മിച്ച ഉപകരണവും ലാന്‍ഡറില്‍ ഉണ്ടാകും.
ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കുക എന്നതായിരുക്കും ദൗത്യത്തിലെ ശ്രമകരമായ നടപടി. വായുസാന്നിധ്യമില്ലാത്തതിൽ പാരച്യൂട്ട് സംവിധാനം പറ്റില്ല. അതിനാൽ എതിർദിശയിൽ എൻജിൻ പ്രവർത്തിച്ചായിരിക്കും വേഗം നിയന്ത്രിക്കുന്നത്. 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ചന്ദ്രയാൻ-2 ചന്ദ്രനിലെത്തുന്നത്. സെപ്റ്റംബർ ആറിനോ ഏഴിനോ ലാൻഡർ ചന്ദ്രനിലിറങ്ങും. ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നതോടെ ഇന്ത്യയുടെ അഭിമാനമായി ത്രിവർണപതാകയും ചന്ദ്രന്റെ ഉപരിതലത്തിൽ എത്തും. റോവറിൽ ദേശീയ പതാകയുടെ മൂന്ന് വർണങ്ങളും ചക്രങ്ങളിൽ അശോകസ്തംഭവുമുണ്ടാകും.
വിക്ഷേപണത്തിന് പിന്നാലെ 15 മിനിറ്റിനുള്ളിൽ പേടകം ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. തുടർന്ന് ദിവസങ്ങൾ നീളുന്ന പ്രക്രിയയിലൂടെ ഘട്ടംഘട്ടമായി ഭ്രമണപഥമുയർത്തി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കണം. ചന്ദ്രന്റെ ഭ്രമണപഥത്തിന്റെ കുറഞ്ഞ അകലം 30 കിലോമീറ്ററും കൂടിയ അകലം 100 കിലോമീറ്ററുമാണ്. ചന്ദ്രനിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തുമ്പോൾ ഓർബിറ്ററിൽനിന്ന് ലാൻഡർ വേർപെട്ട് ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങും. ഇതിന് നാലുദിവസംവരെ കാത്തിരിക്കേണ്ടിവരും.
Read Azhimukham: ‘എന്‍ഡോസള്‍ഫാന്‍ കൊലയാളിയാണെന്ന് മനസിലാക്കാന്‍ കൃഷിയില്‍ പിഎച്ച്ഡി പോര, മനുഷ്യത്വം വേണം; അത് കളക്ടറായാലും’
This post was last modified on July 14, 2019 11:06 am
Leave a Comment