X

സ്വന്തം കഴിവുകൊണ്ട് ജയിക്കാന്‍ നോക്ക്, വെറുതെ ഞങ്ങളെ വലിച്ചിഴയ്ക്കരുതെന്നു പാകിസ്താന്‍

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെടുന്നുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെടലുകള്‍ നടത്തുന്നതായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പാകിസ്താന്‍. ഒരടിസ്ഥാനവുമില്ലാത്ത, നിരുത്തരവാദിത്വപരമായ ആരോപണങ്ങളാണിതെന്നാണ് പാകിസ്താന്‍ പറയുന്നത്.

ഇന്ത്യ, തങ്ങളുടെ തെരഞ്ഞെടുപ്പ് സംവാദങ്ങളിലേക്ക് പാകിസ്താനെ വലിച്ചിഴയ്ക്കരുത്. സ്വന്തം കഴിവുകൊണ്ട് വിജയിക്കണം. അല്ലാത്തെ കെട്ടിച്ചമയ്ക്കപ്പെട്ട ഗൂഡാലോചനകളാലല്ല, ഇതെല്ലാം തീര്‍ത്തും അടിസ്ഥാനരഹിതവും നിരുത്തരവാദിത്വപരവുമായ ആരോപണങ്ങളാണെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ ട്വീറ്റ് ചെയ്തു.

പാകിസ്താനുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആരോപണം ഉയര്‍ത്തിയത്. പാകിസ്താന്‍ മുന്‍ സൈനിക മേധാവി സര്‍ദാര്‍ അര്‍ഷദ് റാഫിഖ് പറഞ്ഞിട്ടുള്ളത് അഹമ്മദ് പട്ടേല്‍ ആയിരിക്കും അടുത്ത ഗുജറാത്ത് മുഖ്യമന്ത്രി എന്നാണെന്നായിരുന്നു മോദിയുടെ ഒരാരോപണം. പാകിസ്താന്‍ ഇടപെടലിന്റെ പ്രതിഫലനമായിരുന്നു മണിശങ്കര്‍ അയ്യര്‍ തന്നെ മോശക്കാരനെന്ന് ആക്ഷേപിച്ചതിനു പിന്നിലെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി ആരോപിച്ചിരുന്നു. മണിശങ്കര്‍ അയ്യരുടെ വസതിയില്‍വച്ച് പാകിസ്താന്‍ ഹൈ കമ്മിഷണര്‍, പാക് മുന്‍വിദേശകാര്യമന്ത്രി, ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായും മോദി ആരോപിച്ചിരുന്നു. ഈ കൂടിക്കാഴ്ച്ച നടന്നതിന്റെ പിറ്റേദിവസമാണ് മണിശങ്കര്‍ അയ്യരില്‍ നിന്നും തനിക്കെതിരേ ആക്ഷേപകരമായി സംസാരിച്ചതെന്നുമാണ് മോദിയുടെ പരാതി. കോണ്‍ഗ്രസ് ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്താനും വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുന്നത്.

This post was last modified on December 11, 2017 1:11 pm