X

തിരുപ്പതി ദർശനത്തിന് വിഐപി മുൻഗണന ഇല്ല; ദേവന് മുന്നിൽ എല്ലാവരും സമന്മാർ

അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും ദർശനത്തിന്‌ പ്രത്യേക മുൻഗണനയുണ്ടാകും.

ഇനിമേൽ തിരുപ്പതി ദർശനത്തിന് വിഐപികൾക്ക് മുൻഗണന ഇല്ല. ദേവന് മുന്നിൽ ഇനി എല്ലാവരും സമന്മാർ. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും നിരവധി ഭക്തന്മാരെത്തകുന്ന തിരുപ്പതി ശ്രീ ബാലാജി ക്ഷേത്രത്തിലെ പണക്കാർക്കും അധികാരികൾക്കുമുള്ള മുൻഗണന പല ഭക്തരുടെയും നൊമ്പരപ്പെടുത്തിയിരുന്നു. ചിലർക്ക് മാത്രം ദേവന് മുന്പിലിലെത്താൻ പ്രത്യേക വഴിയും പ്രത്യേക ദർശന സമയവുമെല്ലാം നിശ്ചയിച്ചിരുന്ന അസമത്വങ്ങളുടെ അധ്യായത്തിനാണ് ക്ഷേത്ര ഭരണ സമിതി ഒടുക്കം കുറിയ്ക്കാൻ തീരുമാനിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് വിഐപികൾക്കുള്ള പ്രത്യേക ബുക്കിങ്ങുകൾ ക്ഷേത്രം വകുപ്പ് അവസാനിപ്പിക്കുന്നത്.

രാഷ്ട്രീയ പാർട്ടി നേതാക്കൾക്കോ വ്യവസായ പ്രമുഖർക്കോ പരിഗണന നൽകേണ്ടതില്ലെന്നും ഇത് ദേവന്റെ ഗൃഹമാണ് അവിടെ എല്ലാവരും ഒരുപോലെയാണെന്നുമാണ് ക്ഷേത്ര ഭരണസമിതി വ്യക്തമാക്കുന്നതെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വിഐപി ദര്ശനത്തിനുള്ള വിലക്കുകൾക്ക് യാതൊരു വിട്ടു വീഴ്ചയും ഇനിമേൽ ഉണ്ടാകില്ലെന്നും ഇതിനായി നൽകപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കില്ലെന്നുമാണ് ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കുന്നത്. എല്ലാ രാഷ്ട്രീയപാർട്ടികളും ഭരണസമിതിയുടെ ഈ തീരുമാനവുമായി സഹകരിക്കണമെന്നാണ് ഇവർ അപേക്ഷിക്കുന്നത്.

രാജ്യത്തെ പ്രമുഖ രാഷ്ട്രീയപാർട്ടികളുടെ നേതാക്കളെല്ലാം തന്നെ ആന്ധ്രാപ്രദേശിലെ ഈ പുരാതന ക്ഷേത്രത്തിൽ എത്തിച്ചേരാറുണ്ട്. ഇന്ത്യയ്ക്കകത്തുനിന്നു മാത്രമല്ല മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖരും തിരുപ്പതി ഭഗവാനെ കാണാനായി തിരുമലയിൽ എത്താറുണ്ട്. ഈ അടുത്തകാലത്ത് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രംസിംഹേ എത്തിയത് വലിയ വാർത്തയായിരുന്നു. അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും ദർശനത്തിന്‌ പ്രത്യേക മുൻഗണനയുണ്ടാകും.

This post was last modified on March 27, 2019 10:15 am