X

നിരാഹാരം എഎന്‍ രാധാകൃഷ്ണന്‍ സ്വയം ഏറ്റതാണെന്ന് ശ്രീധരന്‍ പിള്ള; പാര്‍ട്ടി ഏല്‍പ്പിച്ചതാണെന്ന് രാധാകൃഷ്ണന്‍

കര്‍മ ചൈതന്യം തുളുമ്പുന്ന നേതാവാണ് കെ സുരേന്ദ്രനെന്നും അദ്ദേഹത്തെയാണ് ജയിലില്‍ അടച്ചിരിക്കുന്നതെന്നുമാണ് ശ്രീധരന്‍ പിള്ള സുരേന്ദ്രനെ കുറിച്ച് പറഞ്ഞത്.

ശബരിമല വിഷയത്തില്‍ ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്ന് സമരം ആരംഭിച്ചിരിക്കുകയാണ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനാണ് നിരാഹാര സമരം നടത്തുന്നത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് സമരത്തില്‍ ബിജെപി ഉന്നയിക്കുന്നത്. കേരളത്തിലെ സര്‍ക്കാര്‍ ജനവികാരത്തിനെതിരായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണെന്നാണ് നിരാഹാര സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി എംപി സരോജ് പാണ്ഡെ പറഞ്ഞത്.

അതേസമയം ഇന്ന് ആരംഭിക്കുന്നത് മൂന്നാംഘട്ട സമരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. അഞ്ച് മുദ്രാവാക്യങ്ങളാണ് ബിജെപി സമരത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത്. മുന്നോട്ട് വച്ച കാല്‍ പിന്നോട്ട് വച്ച ചരിത്രം ബിജെപിക്ക് ഇല്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഇത് പിണറായി വിജയനെന്ന സ്റ്റാലിന്റെ കേരളമല്ലെന്നായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞത്. കര്‍മ ചൈതന്യം തുളുമ്പുന്ന നേതാവാണ് കെ സുരേന്ദ്രനെന്നും അദ്ദേഹത്തെയാണ് ജയിലില്‍ അടച്ചിരിക്കുന്നതെന്നുമാണ് ശ്രീധരന്‍ പിള്ള സുരേന്ദ്രനെ കുറിച്ച് പറഞ്ഞത്. അദ്ദേഹത്തെ ഓരോ കേസുകളിലായി കുടുക്കുകയാണ്. സുരേന്ദ്രനെ തന്നെ പിണറായിയും കോടിയേരിയും ടാര്‍ജറ്റ് ചെയ്യുന്നത് അഴിമതി ആരോപണം ഉന്നയിച്ചതു കൊണ്ടാണെന്നും പിള്ള പറയുന്നു.

ഈ നിരാഹാര സമരം എ എന്‍ രാധാകൃഷ്ണന്‍ സ്വയം ഏറ്റതാണെന്നും പിള്ള പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാധാകൃഷ്ണന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ വിറയ്ക്കുകയാണ്. എന്നാല്‍ ഇത് താന്‍ സ്വയം ഏറ്റതല്ലെന്നും പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കുകയാണെന്നുമാണ് രാധാകൃഷ്ണന്‍ പറഞ്ഞത്. ശ്രീപത്മനാഭന്റെയും അയ്യപ്പന്റെയും അനുഗ്രഹത്തോടെ അത് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

This post was last modified on December 3, 2018 2:28 pm

Related Post
Leave a Comment