X

കുരീപ്പുഴയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കുമ്മനം; കവിയെ സ്വവര്‍ഗ്ഗാനുരാഗിയാക്കി സംഘപരിവാര്‍ വ്യക്തിഹത്യ തുടരുന്നു

മതവിദ്വേഷ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരിക്കുന്നത്

വടയമ്പാടി ജാതിമതിലിനെക്കുറിച്ച് സംസംരിച്ചതിന്റെ പേരില്‍ സംഘപരിവാര്‍ ആക്രമണം നേരിടുന്ന കവി കുരീപ്പുഴ ശ്രീകുമാറിനെ വിടാന്‍ ഉദ്ദേശിക്കാതെ ബിജെപി. മതവിദ്വേഷ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരിക്കുന്നത്. സ്വകാര്യ അന്യായം ഫയല്‍ ചെയ്യാനാണ് ബിജെപി നീക്കം.

കൊല്ലം കടയ്ക്കലില്‍ കൈരളി ഗ്രന്ഥശാലാ വാര്‍ഷികത്തില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ മതവിദ്വേഷം പ്രസംഗിച്ചുവെന്നാണ് ബിജെപി പരാതി നല്‍കിയത്. എന്നാല്‍ ആ പരാതിയില്‍ നടപടിയൊന്നും ഉണ്ടായില്ല. കുരീപ്പുഴയ്ക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല, കുരീപ്പുഴയെ കൈയ്യേറ്റം ചെയ്തതിന് 15 ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. ഇതില്‍ ആറു ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

വടയമ്പാടിയിലെ ജാതി മതിലിനെക്കുറിച്ചും മതസ്ഥാപനങ്ങള്‍ പൊതുയിടങ്ങള്‍ കയ്യേറുന്നതിനെക്കുറിച്ചുമായിരുന്നു കുരീപ്പുഴ സംസാരിച്ചത്. എന്നാല്‍ ഹിന്ദു ദൈവങ്ങളെപ്പറ്റി പറയുന്ന ഭാഗം മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിച്ച ബിജെപി വലിയ നുണ പ്രചാരണമാണ് കുരീപ്പുഴക്ക് നേരെ അഴിച്ചുവിട്ടത്. ഇതു സമൂഹത്തില്‍ കുരീപ്പുഴയെപ്പറ്റി രണ്ടു തരം അഭിപ്രായം രൂപപ്പെടുന്നതിനും കാരണമായി. താന്‍ മതവിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും സംഘപരിവാര്‍ കരുതിക്കൂട്ടി നുണ പ്രചരിപ്പിക്കുകായണെന്നും കവി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്.

അതേസമയം സാമൂഹ്യമാധ്യമങ്ങളിലും പുറത്തും കുരീപ്പുഴയ്ക്ക് എതിരെയുള്ള പ്രചാരണങ്ങള്‍ അനുദിനം ശക്തിപ്രാപിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാന്‍ പുരോഗമന പക്ഷവും ശക്തമായി തന്നെ രംഗത്തുണ്ട്.

അതിന്റ ഭാഗമായാണ് കുരീപ്പുഴയെ ബഹിഷ്‌കരിക്കാനുള്ള ബിജെപി ആഹ്വാനത്തിന് പുല്ലു വില കല്‍പ്പിച്ച് ഡിവൈഎഫ്‌ഐ കുരീപ്പുഴയെ ബൈക്ക് റാലിയോടെ സ്വീകരിച്ചത്. പാലക്കാട് ജില്ലയിലെ മാന്നനൂരിലായിരുന്നു സംഭവം. കുരീപ്പുഴയെ സ്വവര്‍ഗാനുരാഗിയാക്കി ചിത്രീകരിച്ച് ബിജെപി മാന്നനൂരില്‍ ബാനര്‍ തൂക്കുകയും മാന്നനൂര്‍ സ്‌കൂളിലെ പൊതുപരിപാടിക്കെത്തുന്ന കുരീപ്പുഴയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ബിജെപി ശക്തികേന്ദ്രമായ മാന്നനൂരില്‍ വന്‍ സ്വീകരണമാണ് ഡിവൈഎഫ്‌ഐ കുരീപ്പുഴയ്ക്ക് ഒരുക്കിയത്. ബൈക്ക് റാലി നടത്തി സ്വീകരിച്ചാണ് കുരീപ്പുഴയെ സ്‌കൂളിലെക്ക് ആനയിച്ചത്.

ഒരു പൊതുവേദിയില്‍ ഈശ്വര പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്ത കുരീപ്പുഴയുടെ വീഡിയോ ആണ് ഇപ്പോള്‍ സംഘപരിവാര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഹിന്ദുമതത്തെ പൂര്‍ണമായി അപമാനിക്കാനാണ് കുരീപ്പുഴ ഇതെല്ലാം ചെയ്യുന്നത് എന്നാണ് സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നടക്കുന്ന ചര്‍ച്ചകള്‍. അതേസമയം ഇതിനെ പ്രതിരോധിക്കാന്‍ മറ്റൊരു പൊതുവേദിയില്‍ കുരീപ്പുഴ ശ്രീകുമാര്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ കാല് തൊട്ട് വന്ദിക്കുന്ന ചിത്രം ഇടതുപക്ഷം പ്രചരിപ്പിക്കുന്നുണ്ട്. ഈശ്വര വിശ്വാസിയല്ലാത്ത ഒരാള്‍ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ എന്തിന് ഈശ്വരപ്രാര്‍ത്ഥനക്ക് എഴുന്നേറ്റ് നില്‍ക്കണം എന്നാണ് പുരോഗമന വാദികള്‍ ഉയര്‍ത്തുന്ന ചോദ്യം.

This post was last modified on February 13, 2018 11:44 am

Related Post
Leave a Comment