X

ഹിന്ദുതീവ്രവാദമുണ്ട് എന്ന് പറഞ്ഞ കമല്‍ഹാസനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞ് കേസ്‌

ഇന്നലെ വാരാണസി കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കമല്‍ഹാസന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

രാജ്യത്ത് ഹിന്ദുതീവ്രവാദം ഉണ്ടെന്നും ഗോരക്ഷാ ഗുണ്ടകളുടെ അക്രമം തീവ്രവാദ പ്രവര്‍ത്തനം തന്നെയാണെന്നും തുറന്നുപറഞ്ഞ കമല്‍ഹാസനെതിരെ മതവികാരം വ്രണപ്പെടുത്തെന്ന് ആരോപിച്ച് കേസ്. ഇന്നലെ വാരാണസി കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഒരു തമിഴ് മാഗസിനില്‍ എഴുതിയ കോളത്തിലാണ് കമല്‍ ഹിന്ദുതീവ്രവാദത്തെക്കുറിച്ച് തുറന്നടിച്ചത്. ഐപിസി 500 (അപകീര്‍ത്തി), 511, 298, 295-എ (മതവികാരം വ്രണപ്പെടുത്തല്‍), 505സി (രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കമല്‍ഹാസന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കമലഹാസന്റെ മാനസികനില തെറ്റിയിരിക്കുകയാണ് എന്നാണ് ബിജെപി നേതാവ് വിനയ് കത്യാര്‍ അഭിപ്രായപ്പെട്ടത്. ബിജെപി ദേശിയ ജനറല്‍ സെക്രട്ടറി എച്ച് രാജ ഒരുപടി കൂടി കടന്ന് കമല്‍ഹാസന്‍ ഭീകരവാദികളെ പിന്തുണക്കുന്നയാളാണ് എന്ന് അഭിപ്രായപ്പെട്ടു. അതേസമയം കമല്‍ഹാസന് പിന്തുണയുമായി കോണ്‍ഗ്രസ് വക്താവും നടിയുമായ ഖുശ്ബു രംഗത്തെത്തി. നടന്‍ പ്രകാശ് രാജും കമല്‍ പറഞ്ഞതിനെ പിന്തുണച്ച് രംഗത്തെത്തി.

മതത്തിന്റെ പേരില്‍ ആളുകളെ ഉപദ്രവിക്കുക, കൊല്ലുക, ഭീഷണിപ്പെടുത്തുക – ഇതെല്ലാം ഭീകരവാദം തന്നെയാണെന്ന് ഖുശ്ബു പറഞ്ഞു. കമല്‍ഹാസനേയോ ബിജെപിയേയോ പരാമര്‍ശിക്കാതെയാണ് ഖുശ്ബുവിന്റെ ട്വീറ്റ്. അതേസമയം ഇത്തരം ആക്രമങ്ങളെ കാവി ഭീകരത എന്നോ ഹിന്ദു ഭീകരത എന്നോ വിളിക്കാനാവില്ലെന്നും വേണമെങ്കില്‍ ഹിന്ദുത്വ ഭീകരത എന്ന് വിളിക്കാമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് പീറ്റര്‍ അല്‍ഫോണ്‍സിന്റെ അഭിപ്രായം.

This post was last modified on November 4, 2017 1:27 pm

Related Post
Leave a Comment