X

കമല്‍ഹാസനുമായുള്ള ബന്ധം അവസാനിപ്പിച്ചത് ആത്മാഭിമാനത്തിന് മുറിവേറ്റതോടെ: ഗൗതമി

കമലിന്റെ നിര്‍മാണക്കമ്പനിയായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിച്ച സിനിമകള്‍ക്ക് വേണ്ടി വസ്ത്രലാങ്കാരം നിര്‍വഹിച്ചു. മറ്റ് നിര്‍മാണ കമ്പനികള്‍ക്ക് വേണ്ടി കമല്‍ അഭിനയിച്ച സിനിമകളിലും വസ്ത്രാലങ്കാരം ചെയ്തു. എന്നാല്‍ വിശ്വരൂപം അടക്കമുള്ള സിനിമകളില്‍ താന്‍ നല്‍കിയ സേവനത്തിന് പ്രതിഫലം കിട്ടിയില്ല.

കമല്‍ഹാസനുമായുള്ള ബന്ധം താന്‍ അവസാനിപ്പിച്ചത് തന്റെ ആത്മാഭിമാനത്തിന് മുറിവേറ്റതോടെയാണെന്ന് നടി ഗൗതമി. കമലിന്റെ സിനിമകളില്‍ വസ്ത്രാലങ്കാരം അടക്കം നിര്‍വഹിച്ച് തനിക്ക് പ്രതിഫലം തരാതെ വഞ്ചിച്ചതായും അവര്‍ ആരോപിക്കുന്നു. കമല്‍ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിന് പിന്നില്‍ മുന്‍ ജീവിത പങ്കാളിയും നടിയുമായ ഗൗതമിയുണ്ടെന്നന്ന പ്രചാരണം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് തന്റെ ബ്ലോഗിലൂടെ അവര്‍ പ്രതികരിച്ചത്. തനിക്ക് നിലവില്‍ കമലുമായി വ്യക്തിപരമായോ തൊഴില്‍പരമായോ യാതൊരു ബന്ധവുമില്ലെന്ന് ഗൗതമി പറയുന്നു. എന്തുകൊണ്ടാണ് ബന്ധം അവസാനിപ്പിച്ചത് എന്നും വിശദീകരിച്ചു. പരസ്പര ബഹുമാനവും ആത്മാര്‍ഥതയും നിലനിര്‍ത്താന്‍ കഴിയാതെ വന്നതും ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാന്‍ തനിക്ക് താത്പര്യമില്ലാതിരുന്നതിനാലുമാണ് കമലുമായി പിരിഞ്ഞതെന്ന് ഗൗതമി വ്യക്തമാക്കി.

വിവാഹം കഴിച്ചിരുന്നില്ലെങ്കിലും 13 വര്‍ഷമായി ജീവിതപങ്കാളികളായി കഴിഞ്ഞ കമലും ഗൗതമിയും 2016 ഒക്ടോബറിലാണ് പിരിഞ്ഞത്. ബന്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് അന്ന് കൂടുതല്‍ പ്രതികരിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. എ.ഐ.എ.ഡി.എം.കെ. നേതാക്കളാണ് കമലും ഗൗതമിയും തമ്മില്‍ ഇപ്പോഴും ബന്ധമുണ്ടെന്നും കമലിന്റെ പാര്‍ട്ടിക്ക് പണമെത്തുന്നത് ഗൗതമി വഴിയാണെന്നും ആരോപിച്ചത്.

കമല്‍ഹാസനൊപ്പം ജീവിതം തുടങ്ങിയതോടെ താന്‍ സിനിമാഭിനയം നിര്‍ത്തിയെന്ന് ഗൗതമി ചൂണ്ടിക്കാട്ടി. പിന്നീട് കമലിന്റെ നിര്‍മാണക്കമ്പനിയായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിച്ച സിനിമകള്‍ക്ക് വേണ്ടി വസ്ത്രലാങ്കാരം നിര്‍വഹിച്ചു. മറ്റ് നിര്‍മാണ കമ്പനികള്‍ക്ക് വേണ്ടി കമല്‍ അഭിനയിച്ച സിനിമകളിലും വസ്ത്രാലങ്കാരം ചെയ്തു. എന്നാല്‍ വിശ്വരൂപം അടക്കമുള്ള സിനിമകളില്‍ താന്‍ നല്‍കിയ സേവനത്തിന് പ്രതിഫലം കിട്ടിയില്ല. കമലുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം പല തവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇനിയും വലിയൊരു തുക കിട്ടാനുണ്ട്. 2010ല്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഡയറക്ടറായി തന്നെ നിയമിച്ചിരുന്നു. ഇതിന് വേണ്ടി കുറേ ജോലികള്‍ ചെയ്യേണ്ടിവന്നു. എന്നാല്‍, പദ്ധതി കമല്‍ ഇടയ്ക്കുവെച്ച് ഉപേക്ഷിച്ചു. ജോലി ചെയ്തിരുന്ന കാലത്തും പ്രതിഫലം തരാന്‍ തയ്യാറായില്ല.

അതേസമയം കമലിന്റെ മകള്‍ ശ്രുതി ഹാസനാണ് തങ്ങളുടെ ബന്ധം തകരാനുള്ള കാരണമെന്ന അഭ്യൂഹങ്ങള്‍ ഗൗതമി നിഷേധിച്ചു. കമലിന്റെ മക്കളായ ശ്രുതിയും അക്ഷരയും താന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല പെണ്‍കുട്ടികളാണ്. ശ്രുതിയ്ക്കോ മൂന്നാമത് മറ്റൊരാള്‍ക്കോ തങ്ങളുടെ ബന്ധം തകര്‍ന്നതില്‍ പങ്കില്ല. തനിക്ക് അര്‍ബുദത്തെ അതിജീവിക്കാന്‍ സാധിച്ചത് കുടുംബത്തിന്റെയും ബന്ധുക്കളുടെയും സഹായത്താലാണെന്നും ഗൗതമി വ്യക്തമാക്കി.

കമല്‍ ഹാസന്റെ പാര്‍ട്ടി വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് നികുതി വെട്ടിക്കാനായി കേമാന്‍ ദ്വീപിലോ? എന്താണ് വസ്തുത

This post was last modified on February 26, 2018 4:57 pm