മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ ബ്രാഹ്മണശാപത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചിരിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അഴിമതിയുടെ കാര്യത്തില്‍ മുന്‍ ദേവസ്വം ഭാരവാഹികള്‍ ബ്രാഹ്മണശാപം ഏല്‍ക്കാതെ നോക്കണമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതിനിധിയായ എ പത്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡ് പറഞ്ഞിരിക്കുന്നത്. ഒപ്പം ദേവസ്വം അംഗങ്ങളായ കെ രാഘവന്‍, കെപി ശങ്കരദാസ് എന്നിവരുമുണ്ടായിരുന്നു.
യുഡിഎഫ് ഭരണകാലത്ത് നിയമിച്ച മുന്‍ ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാരിന് സൃഷ്ടിച്ച തലവേദന ചില്ലറയൊന്നുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കി ദേവസ്വം അംഗങ്ങളുടെ കാലാവധി രണ്ട് വര്‍ഷമായി ചുരുക്കി അദ്ദേഹത്തെ താഴെയിറക്കിയത്. അതോടെയാണ് മുന്‍ കോന്നി എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എ പത്മകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കി നിയമിച്ചത്. അദ്ദേഹത്തോടൊപ്പമാണ് സിപിഐ നേതാവ് കെപി ശങ്കരദാസിനെയും ദേവസ്വം ബോര്‍ഡില്‍ നിയമിച്ചത്.
രണ്ട് വര്‍ഷം മുമ്പ് ശബരിമല മണ്ഡലക്കാലത്തിന് തൊട്ടുമുമ്പായി നിയമനം ലഭിച്ച പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലിനുമെതിരെ കേന്ദ്ര, സംസ്ഥാന ഫണ്ടുകള്‍ പാഴാക്കിയതായും പദ്ധതി വിഹിതം വിനിയോഗിക്കുന്നതില്‍ വീഴ്ച വരുത്തിയതായും നിരവധി പരാതികള്‍ ഉണ്ടായിരുന്നു. കൂടാതെ നിയമനത്തിലെ ക്രമക്കേടുകളും ഉയര്‍ന്നുവന്നു. പ്രിയപ്പെട്ടവര്‍ക്ക് കൂടുതല്‍ വരുമാനമുള്ള ദേവസ്വങ്ങളില്‍ നിയമനം നല്‍കുന്നതായും ഇവര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. ഈ അഴിമതി ആരോപണങ്ങള്‍ ഓര്‍മ്മിപ്പിച്ചാണ് പത്മകുമാറും ശങ്കരദാസും രാഘവനും ഉള്‍പ്പെടുന്ന ദേവസ്വം ബോര്‍ഡ് സമിതി ഇന്നലെ ബ്രാഹ്മണശാപത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഏതൊരു ബുദ്ധിരഹിത സംഘിയുടെയും സിറോക്സ് കോപ്പി മാത്രമാണ് സുരേഷ് ഗോപി
സ്ഥാനം നഷ്ടപ്പെട്ടിട്ടും പലരും കറങ്ങി നടക്കുകയാണെന്നും ഇപ്പോഴത്തെ ബോര്‍ഡിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. ചില ജീവനക്കാരുടെ സഹായത്തോടെ രാഘവനെ മോശക്കാരനാക്കി ചിത്രീകരിക്കാനാണ് ശ്രമമെന്നാണ് ആരോപണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രത്യേക ഓര്‍ഡനന്‍സ് മൂലം പുറത്തായ പ്രയാര്‍ ഗോപാലകൃഷ്ണനെയും അജയ് തറയിലിനെയും ലക്ഷ്യമിട്ടാണ് ഈ ആരോപണമെന്ന് വ്യക്തമാണ്. സിപിഎമ്മിന്റെ പ്രതിനിധിയായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായ കെ രാഘവനെക്കുറിച്ച് നിലവില്‍ ആരോപണങ്ങളൊന്നും ഉയര്‍ന്നിട്ടില്ല. എന്നാല്‍ ശബരിമലയിലെ നെയ്യഭിഷേകത്തില്‍ നിന്നും ഇടനിലക്കാരെ ഒഴിവാക്കുമെന്ന് ബോര്‍ഡ് ജീവനക്കാരുടെ യോഗത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത് ജീവനക്കാര്‍ക്കിടയില്‍ അദ്ദേഹത്തിന് ശത്രുക്കളെ സൃഷ്ടിച്ചിട്ടുണ്ട്. സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തന്മാരെ താല്‍ക്കാലിക ജീവനക്കാരും ഇടനിലക്കാരും ചേര്‍ന്ന് ചൂഷണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു. അതേസമയം പഴയ അംഗത്തിന്റെ വാക്ക് കേട്ട് രാഷ്ട്രീയം കളിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ലെന്നാണ് പത്മകുമാര്‍ പറയുന്നത്. വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് വാങ്ങി ബോര്‍ഡ് ആസ്ഥാനത്തെത്തി ജോലി ചെയ്യാതെ കറങ്ങി നടക്കുന്നവര്‍ ജനുവരി ഒന്നിന് മുമ്പ് പഴയ ലാവണങ്ങളിലേക്ക് മടങ്ങണമെന്നും പത്മകുമാര്‍ ആവശ്യപ്പെടുന്നു. കൂടാതെ വരുമാനമുള്ള ദേവസ്വങ്ങളില്‍ മാത്രം ജോലി നോക്കുന്ന സ്ഥിരം കക്ഷികളെയും ഒഴിവാക്കുമെന്നും അദ്ദേഹം പറയുന്നു. ശബരിമല ശാസ്താവിന് ഇടനിലക്കാരുടെ ആവശ്യമില്ലെന്ന് പറഞ്ഞ് ഇടനിലക്കാര്‍ക്കെതിരായ ബോര്‍ഡിന്റെ നിലപാട് കടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
അതേസമയം ഇതിനെല്ലാം പിന്‍പറ്റി ബ്രാഹ്മണശാപത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതെന്തിനാണെന്നാണ് സഖാവ് എ പത്മകുമാറിനോട് ചോദിക്കാനുള്ളത്. കോണ്‍ഗ്രസുകാരനാണെങ്കിലും ബിജെപിയ്ക്ക് അനുകൂലമായ നിലപാടുകളാണ് പ്രയാര്‍ ഗോപാലകൃഷ്ണനെ എല്‍ഡിഎഫിന് അപ്രിയനാക്കിയത്. പ്രയാറിന് പകരമാണ് സിപിഎമ്മുകാരനായ പത്മകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചത്. എന്നാല്‍ ബ്രാഹ്മണശാപം പോലുള്ള കാലപ്പഴക്കം ചെന്ന വാക്കുകള്‍ പ്രയോഗിച്ച് പത്മകുമാര്‍ തന്റെയുള്ളിലെ എന്തുതരം വിധേയത്വത്തെയാണ് തുറന്നുകാട്ടുന്നത് എന്നത് വിലയിരുത്തപ്പെടേണ്ടതാണ്. അല്ലെങ്കില്‍ ഏത് സാഹചര്യത്തിലാണ് എങ്ങനെയാണ് അഴിമതികള്‍ ബ്രാഹ്മണശാപത്തിലേക്ക് നയിക്കുന്നത് എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കേണ്ടതുണ്ട്.
പ്രയാറിന്റെ അസംബന്ധങ്ങള്‍ക്ക് വിട; ചില നേരങ്ങളില്‍ ‘കറ’ നല്ലതാണ്!
This post was last modified on December 25, 2017 12:00 pm