X

ട്രാക്ടറില്‍ ടാര്‍പ്പോളിന്‍ വച്ച് പൊതിഞ്ഞിട്ടാണ് രാഹുലിനെ അവിടെ നിന്നും കൊണ്ട് വന്നത്; കരഞ്ഞുകൊണ്ട് ദീപ രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് ലൈവ്

രാഹുല്‍ പമ്പ ഭാഗത്തോ മരക്കൂട്ടത്തിന്റെ ഭാഗത്തോ ഉണ്ടായിരുന്നില്ലെന്നും ആ സമയത്ത് രാഹുല്‍ സന്നിധാനത്തായിരുന്നുവെന്നും ദീപ

തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്ത രീതി ചോദ്യം ചെയ്ത് ഭാര്യ ദീപ രാഹുല്‍ ഈശ്വര്‍. കൊട്ടാരക്കര സബ് ജെയിലിന് മുന്നില്‍ നിന്നും രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജില്‍ നല്‍കിയ ലൈവ് വീഡിയോയിലാണ് ദീപയുടെ ചോദ്യം ചെയ്യല്‍. പതിനാല് ദിവസത്തേക്ക് രാഹുലിനെ റിമാന്‍ഡ് ചെയ്തിന്റെ കാരണം പലര്‍ക്കുമറിയില്ലെന്നും അത് വ്യക്തമാക്കാനാണ് ഈ ലൈവ് എന്നുമാണ് ദീപ പറയുന്നത്.

രാഹുലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് അതീവ രഹസ്യമായിട്ടാണെന്നും ഇവര്‍ പറയുന്നു. ട്രാക്ടര്‍ വണ്ടിയില്‍ ടാര്‍പ്പോളിന്‍ വച്ച് പൊതിഞ്ഞിട്ടാണ് രാഹുലിനെ അവിടെ നിന്നും കൊണ്ട് വന്നത്. കാരണം അറസ്റ്റ് ചെയ്യാനുള്ള വകുപ്പുകളുണ്ടായിരുന്നില്ല. രാഹുല്‍ അവിടെ യാതൊരു പ്രകോപനവും സൃഷ്ടിച്ചിരുന്നില്ല. ആന്ധ്ര്പ്രദേശില്‍ നിന്നുള്ള മാധവി എന്ന സ്ത്രീയെ സമരക്കാര്‍ തടഞ്ഞത് മരക്കൂട്ടത്തിന് അടുത്തു വച്ചിട്ടാണ്. സര്‍ക്കാര്‍ ജീവനക്കാരെ ജോലി ചെയ്യുന്നതിന് തടസ്സം നിന്നുവെന്ന് ആരോപിച്ചാണ് രാഹുലിനെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നതെന്ന് അവര്‍ പറയുന്നു. എന്നാല്‍ അങ്ങനെയൊരു കുറ്റം രാഹുല്‍ ചെയ്തിട്ടില്ലെന്ന് ദീപ പറയുന്നു.

ഏത് വീഡിയോയില്‍ നോക്കിയാലും രാഹുല്‍ പമ്പ ഭാഗത്തോ മരക്കൂട്ടത്തിന്റെ ഭാഗത്തോ ഉണ്ടായിരുന്നില്ലെന്നും ആ സമയത്ത് രാഹുല്‍ സന്നിധാനത്തായിരുന്നുവെന്നും ദീപ കരഞ്ഞുകൊണ്ട് പറയുന്നു. സന്നിധാനത്തുണ്ടായിരുന്ന രാഹുലിനെങ്ങനെയാണ് മാധവിയെന്ന സ്ത്രീക്ക് സുരക്ഷ നല്‍കിയ പോലീസുകാരെ തടയാന്‍ സാധിക്കുക. രാഹുലിനെ അറസ്റ്റ് ചെയ്ത രീതിയെക്കുറിച്ച് കേട്ടപ്പോള്‍ ്ആദ്യം വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് രാഹുല്‍ നേരിട്ട് ഇക്കാര്യം പറഞ്ഞപ്പോഴാണ് തങ്ങള്‍ക്ക് വിഷമമായതെന്നും ദീപ പറയുന്നു. ഒരാളെ അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതിന്റെ രീതിയാണോ ഇത്. അത്ര രഹസ്യമായി അറസ്റ്റ് ചെയ്തത് അതിനുള്ള വകുപ്പില്ലാഞ്ഞിട്ടാണെന്നും ദീപ ആരോപിക്കുന്നു.

രണ്ട് ദിവസമായി രാഹുല്‍ ജയിലില്‍ നിരാഹാരം ഇരിക്കുകയാണ്. ഇന്നലെ രാവിലെ എട്ട് മണിക്കാണ് നിരാഹാരം തുടങ്ങിയത്. ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കാനായി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരമാണ് ഇതെന്നും ദീപ പറയുന്നു. ശബരിമലയിലായിരുന്നെങ്കിലും ഇത് ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജയിലിലായതുകൊണ്ട് ജയിലില്‍ നിരാഹാര സമരം ആരംഭിച്ചുവെന്നേയുള്ളൂ. ശബരിമലയിലെ മലയരയന്മാര്‍ക്ക് മകരവിളക്ക് കൊളുത്താനുള്ള അധികാരം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ക്ക് വേണ്ടി പോരാടിയിട്ടുള്ള ആളാണ് രാഹുല്‍. അങ്ങനെയൊരാളെ ഇത്ര രഹസ്യമായി അറസ്റ്റ് ചെയ്തിട്ട് മാധ്യമങ്ങളൊന്നും അന്വേഷിക്കുന്നില്ല. ഇത് ശരിയല്ലെന്നും ദീപ പറയുന്നു.

17-ാം തിയതി ഉച്ചയ്ക്ക് രണ്ട്, മൂന്ന് മണി സമയത്താണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. അതിന് ശേഷമല്ലേ നിലയ്ക്കലില്‍ കല്ലേറും അക്രമങ്ങളുമുണ്ടായത്. അതിലെല്ലാം രാഹുല്‍ കാരണക്കാരനാകുന്നതെങ്ങനെയാണെന്നും അവര്‍ ചോദിക്കുന്നു. രാഹുലിനൊപ്പം പത്ത് മുപ്പത് പേര്‍ അറസ്റ്റിലാണ്. ഇവരെയെല്ലാ്ം ഒരു സ്ഥലത്തു നിന്നാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരാരും തന്നെ ചാര്‍ജ്ജ് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളില്‍പ്പെട്ടിട്ടില്ല. അതിനാലാണ് രണ്ട് ദിവസമായിട്ടും ജാമ്യം കിട്ടാതെ ജയിലിനുള്ളില്‍ നിരാഹാര സമരം ചെയ്യേണ്ടി വന്നിരിക്കുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

This post was last modified on October 19, 2018 5:00 pm

Related Post
Leave a Comment