സംഘപരിവാർ സംഘടനകളുടെ ഭീഷണിയെ വക വെക്കാതെ തന്റെ സംഗീത പരിപാടി ശ്രവിക്കാൻ ആയിരങ്ങൾ എത്തിയത് വലിയ പ്രചോദനമാണെന്ന് കർണാട്ടിക് സംഗീതജ്ഞൻ ടി.എം. കൃഷ്ണ. രാജ്യത്ത് ഹിന്ദു, മുസ്ലിം എന്നോ മലയാളി, പഞ്ചാബി എന്നോ വേർതിരിവില്ല എന്നതിന് തെളിവാണ്. ഇത്രയും പേർ ഒത്തു ചേർന്നതെന്ന് ചടങ്ങിൽ സംസാരിച്ച ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
സംഘ്പരിവാർ ഭീഷണിയെത്തുടർന്ന് എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ ഉപേക്ഷിച്ച പരിപാടി ആം ആദ്മി സര്‍ക്കാര്‍ ‘ആവാം കി ആവാസ്’ എന്ന് പേരിട്ട് പുനഃ സംഘടിപ്പിക്കുകയായിരുന്നു. പരിപാടിയിൽ ടി എം കൃഷ്ണയുടെ കച്ചേരി കേൾക്കാനെത്തിയത് ആയിരങ്ങൾ ആണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തുടങ്ങി നിരവധി പ്രമുഖരും ശനിയാഴ്ച വൈകീട്ട് സാകേതിലെ മൈതാനത്തെത്തി.
പൊതുജനങ്ങൾക്കെല്ലാം സൗജന്യ പ്രവേശനം അനുവദിച്ചു.എല്ലാവരും പങ്കെടുക്കണമെന്നും എന്നാലേ ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കൊരു മറുപടിയാവൂ എന്നും കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തിരുന്നു.
തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടർന്ന് കർണാടക സംഗീതജ്ഞൻ ടി എം കൃഷ്ണയുടെ സംഗീത പരിപാടി എ എ ഐ (എയർപോർട് ഒതോറിറ്റി ഓഫ് ഇന്ത്യ) റദ്ദാക്കിയത് വലിയ വിവാദമായിരുന്നു. ഡൽഹിയിലെ ചാണക്യപുരി നെഹ്‌റു പാർക്കിൽ നടത്താനിരുന്ന ‘ഡാൻസ് ആൻഡ് മ്യുസിക് ഇൻ ദി പാർക്ക്’ എന്ന പരിപാടി ആണ് അധികൃതർ ഉപേക്ഷിച്ചത്.
ഭരണഘടനയുടെ മൂല്യങ്ങളിലും, മതേതരത്തിലും തന്റേതായ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ആരംഭിച്ചത് മുതൽ ടി എം കൃഷ്ണക്ക് ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണി നില നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തെ ഒരു കൂട്ടർ ‘ദേശവിരുദ്ധൻ’ ആയി പോലും മുദ്ര കുത്തിയിരുന്നു. ഡൽഹിയിൽ മുൻകൂട്ടി നിശ്ചയിച്ച ഈ പരിപാടിയിൽ നിന്നും സംഘാടകർ പിന്മാറിയത് ഇതേ കരണത്താലാണെന്ന വാദം ശക്തമാണ്. എന്നാൽ എ എ ഐ ചെയർമാൻ ഗുരുപ്രസാദ് മൊഹപത്ര ടി എം കൃഷ്ണക്കെതിരെയുള്ള ഭീഷണി നിലനിൽക്കുന്നത് കൊണ്ടാണ് പരിപാടി മാറ്റി വെച്ചതെന്ന വാർത്ത നിഷേധിച്ചു.
“വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ടിഎം കൃഷ്ണയുടെ സഹിഷ്ണുതയുടെ സംഗീതം”/ വീഡിയോ
This post was last modified on November 20, 2018 10:05 am