X

ഒരു കൂട്ടായ അങ്കത്തിന് ഇനിയും ബാല്യമുണ്ട്, കീരിക്കും പാമ്പിനുമൊക്കെ

കാവി വിജയത്തിലും കര്‍ണ്ണാടക സൂചിപ്പിക്കുന്നത്

സ്വപ്നങ്ങൾ വീണുടയുന്നത് ഇങ്ങനെയൊക്കെ തന്നെയാണ്. എക്സിറ്റ് പോൾ ഫലങ്ങൾ ചിലതെങ്കിലും ഇത്തരത്തിൽ ഒരു സൂചന മുൻകൂട്ടി നല്കിയിരുന്നെങ്കിലും അവയൊക്കെ സംഘി യാത്രികരുടേതാകയാൽ കർണാടകത്തിൽ ത്രിശങ്കു എന്ന ഇതര പ്രവചനങ്ങളിൽ ആയിരുന്നു പ്രധാനമായും വിശ്വാസം അർപ്പിച്ചത്. അതിലേക്ക് തന്നെയാണ് കാര്യങ്ങളുടെ പോക്ക് എന്നാണ് ഏറ്റവും ഒടിവിലുള്ള സീറ്റ് നില സൂചിപ്പിക്കുന്നത്. കോൺഗ്രസിന് ഭരണം നിലനിർത്താനുള്ള ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതിക്ക് ജനതദൾ സെക്യൂലറിന്റെ സഹായത്തോടെ ഒരു ബി ജെ പി വിരുദ്ധ സർക്കാർ വീണ്ടും കർണാടകത്തിൽ അധികാരത്തിലെത്താനുള്ള സൂചനയാണ് കാണുന്നത്.

അതേസമയം കോണ്‍ഗ്രസ്സിന്റെ സ്ഥിതി മോദി പറഞ്ഞതുപോലെയായി. പതിറ്റാണ്ടുകളോളം ഇന്ത്യ ഒറ്റയ്ക്ക് ഭരിച്ച കോൺഗ്രസ് പാർട്ടി പഞ്ചാബും പുതുച്ചേരിയും മാത്രം ഭരിക്കുന്ന ഒരു പാർട്ടിയായി ശോഷിച്ചുപോയിരിക്കുന്നു.

ആര് പറഞ്ഞു കള്ളന്മാരെയും കൊള്ളക്കാരെയും പരിഷ്‌കൃത സമൂഹം എഴുതിത്തള്ളുമെന്ന ചോദ്യം തന്നെയാണ് റെഡ്ഢി സഹോദരന്മാരുടെയും യെദിയൂരപ്പയുടേയുമൊക്കെ ജൈത്ര യാത്ര ഉയർത്തുന്ന പ്രധാന ചോദ്യം. അല്ലെങ്കിൽ തന്നെ മോദി ഭരണം കോർപറേറ്റുകൾക്കും ഊഹ കച്ചവടക്കാർക്കും എത്രകണ്ട് പ്രിയങ്കരമാണെന്നു വോട്ടെണ്ണൽ തുടങ്ങി ബി ജെ പി മുന്നോട്ട് എന്ന സൂചന വന്ന നിമിഷം മുതൽ ഓഹരി വിപണിയിൽ ഉണ്ടായ കുതിച്ചു കയറ്റം വ്യക്തമാക്കിയതല്ലേ!

സത്യത്തിൽ കർണാടകത്തിൽ എന്താണ് സംഭവിച്ചതെന്ന് വെറുതെ ഒന്ന് ഓടിച്ചു വിലയിരുത്തുമ്പോൾ കിട്ടുന്ന ഉത്തരങ്ങൾ ഇവയൊക്കെയാണ്. സിദ്ധരാമയ്യയുടെ അതിര് കവിഞ്ഞ ആത്മവിശ്വാസം തന്നെ ഇതിൽ പ്രധാനം. അഞ്ചു വര്‍ഷം പ്രശ്നങ്ങൾ കൂടാതെ ഭരിക്കാൻ കഴിഞ്ഞു എന്നതും ഒട്ടേറെ വികസനം സാധ്യമാക്കാൻ കഴിഞ്ഞുവെന്നതും ഒക്കെ വലിയ കാര്യങ്ങൾ തന്നെ. പക്ഷെ ജെ ഡി എസിനെ ബി ജെ പി ബാന്ധവം ആരോപിച്ചു കുറച്ചു കാണിക്കാൻ ശ്രമിച്ചത് മൈസൂരുവിൽ കോൺഗ്രസിന് വിനയായി. ലിംഗായത്തുകളെ സുഖിപ്പിക്കാൻ നടത്തിയ ശ്രമം അവരുടെ വോട്ടു ലഭിക്കാൻ സഹായകമായില്ലെന്നു മാത്രമല്ല വൊക്കലിംഗക്കാരെയും ദളിത് വിഭാഗങ്ങളെയും പ്രകോപിതരാക്കി എന്നുകൂടി വേണം ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും വായിച്ചെടുക്കാൻ.

ജാതി മത വർഗീയ രാഷ്ട്രീയത്തിന്റെ അതിപ്രസരം ഇത് ആദ്യമായൊന്നുമല്ല കർണാടകത്തിൽ പ്രതിഫലിക്കുന്നത്. എങ്കിലും അതിന്റെ വേഗവും വ്യാപ്തിയും വർധിപ്പിക്കാൻ ഇക്കുറി മോദിക്കും അമിത് ഷാക്കും എളുപ്പത്തിൽ കഴിഞ്ഞു. ഏറെ വിഷലിപ്തമായ ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇത്തവണ കന്നഡ നാട് സാക്ഷ്യം വഹിച്ചത്. ഇക്കാര്യത്തിൽ മോദിയും അമിത് ഷായും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കിയപ്പോൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കോ കർണാടകയുടെ മനസ്സ് കൃത്യമായി അറിയുന്ന സിദ്ധരാമയ്യക്കോ കൃത്യമായ പ്രതിരോധം തീർക്കാൻ കഴിഞ്ഞില്ല. തങ്ങൾക്കു ശക്തിയില്ലാത്തിടത്തു കോൺഗ്രസിനെ പിന്തുണച്ചു മുഖ്യ ശത്രുവിനെ പരാജയപ്പെടുത്തുക എന്ന ചരിത്ര ദൗത്യത്തിൽ കമ്മ്യൂണിസ്റ്റുകളും അമ്പേ പരാജയപെട്ടു എന്ന് തന്നെ വേണം കരുതാൻ.

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദം ഏറ്റെടുത്ത ശേഷം നടന്ന ആദ്യ സംസ്ഥാന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടിയുണ്ട് ഈ തിരഞ്ഞെടുപ്പിന്. അമിത് ഷാ കഴിഞ്ഞ മാസം പറഞ്ഞതുപോലെ കീരിക്കും പാമ്പിനുമൊന്നും നിന്ന് പിഴക്കാൻ അവസരം നലകാത്ത വിധം മോദിക്കാറ്റ് ആഞ്ഞു വീശുകയാണെന്നു കരുതിയാൽ തെറ്റി. ഒരു കൂട്ടായ അങ്കത്തിനു ഇനിയും ബാല്യമുണ്ട്.

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on May 15, 2018 2:44 pm

Related Post
Leave a Comment