ഐഎന്‍എക്‌സ് മാക്‌സ് ഇടപാട് കേസില്‍ മുൻ കേന്ദ്ര മന്ത്രി പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കില്ല. നേരത്തെ ജസ്റ്റിസ് രമണയ്ക്ക് മുന്നിലെത്തിയ ഹർജി ചീഫ് ജസ്റ്റിസിന് ശുപാർശ ചെയ്തെങ്കിലും അപേക്ഷയിൽ പിഴവ് കണ്ടെത്തിയതാണ് ചിദംബരത്തിന് തിരിച്ചടിയായത്.
ഇതോടെ, ഹർജി ലിസ്റ്റ് ചെയ്യാൻ കഴിയാതെ വരികയായിരുന്നു. ലിസ്റ്റ് ചെയ്യപ്പെടാത്ത ഹർജി എങ്ങനെ പരിഗണിക്കുമെന്നായിരുന്നു ഇതിനോട് ജ. രമണയുടെ പ്രതികരണം. ചിദംബരത്തിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ലെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ഇതോടെ ഹർജി സുപ്രീം കോടതി രജിസ്റ്റാര്‍ നാളെയ്ക്ക് ലിസ്റ്റ് ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
Explainer: എന്താണ് ചിദംബരത്തെയും മകനെയും കുടുക്കിയ ഐഎന്‍എക്‌സ് കേസ്?
അതിനിടെ, ചിദംബരത്തിന്റെ ഹർജി അദ്ദേഹത്തിനായി ഹാജരായ മുതfർന്ന അഭിഭാഷകൻ കപിൽ സിബൽ ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ ഉന്നയിച്ചേക്കാനുള്ള സാധ്യതയാണ് ഇനിയുള്ളത്. നിലവിൽ അയോധ്യ കേസ് പരിഗണിച്ചുകൊണ്ടിരിക്കുന്ന ചീഫ് ജസ്റ്റിസിന് മുന്നിൽ ഇതിന് ശേഷമായിരിക്കും ഇക്കാര്യം ഉന്നയിക്കുകയെന്നാണ് റിപ്പോർട്ട്. അതിനിടെ ചിദംബരം ഒളിവിലാണെന്ന് വാദം കപിൽ സിബൽ തള്ളി. അദ്ദേഹം ഒളിച്ചോടിയിട്ടില്ലെന്നായിരുന്നു കപിൽ സിബൽ കോടതിയെ അറിയിച്ചത്.
അതേസമയം, ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ഭീഷണി നേരിടുന്ന ചിദംബരം കഴിഞ്ഞ 17 മണിക്കൂറായി ഒളിവിലാണ്. ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിനായി പല തവണ ഡൽഹിയിലെ വസതിയിൽ സിബിഐ സംഘമെത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായിട്ടില്ല. ഇതിനിടെ എൻഫോഴ്‌സ്‌മെന്റ് ചിദംബരത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
This post was last modified on August 21, 2019 5:34 pm