X

ഒരു ‘ആചാര’വും ലംഘിച്ചില്ല, സ്വന്തം ജോലി ചെയ്ത ഒരു പെണ്ണിനെയാണ് ആക്രമിച്ചത്; ക്യാമറ ജേര്‍ണലിസ്റ്റ് ഷജില സംസാരിക്കുന്നു

കരഞ്ഞു കൊണ്ട് ജോലി ചെയ്യുന്ന തന്റെ ചിത്രം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഷജില സംസാരിക്കുന്നു

ആക്രമണം നേരിട്ടതിന് ശേഷവും ക്യാമറയുമായി തന്റെ ജോലി തുടരുന്ന വനിതാ മാധ്യമ പ്രവര്‍ത്തകയുടെ ചിത്രമായിരുന്നു ഇന്നലത്തെ പ്രതിഷേധങ്ങള്‍ക്കിടയിലെ പ്രധാന കാഴ്ച. സുപ്രീം കോടതി വിധിയനുസരിച്ച് യുവതികള്‍ ശബരിമല കയറിയതിനു പിന്നാലെ ബിജെപിയും സംഘപരിവാര്‍ കൂട്ടായ്മയായ അയ്യപ്പ കര്‍മ സമിതിയും ഇന്നലെ സംസ്ഥാനത്തൊട്ടാകെ നടത്തിയ പ്രതിഷേധത്തിലും സംഘര്‍ഷങ്ങള്‍ക്കിടയിലും ആക്രമണം നേരിടുകയും ജോലി ചെയ്യാന്‍ കഴിയാതെ കരഞ്ഞു പോവുകയും ചെയ്ത ഈ വനിതാ ക്യാമറാജേര്‍ണലിസ്റ്റ് തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലെയടക്കം പ്രധാന ചര്‍ച്ചയും. തിരുവനന്തപുരത്ത് കൈരളി പീപ്പിള്‍ ടിവിയിലെ ക്യാമറാ ജേര്‍ണലിസ്റ്റ് ആയ ഷജില അലി ഫാത്തിമയായിരുന്നു അത്.

മാധ്യമ പ്രവര്‍ത്തന രംഗത്ത് കേരളത്തില്‍ സ്ത്രീകളുടെ ശക്തമായ സാന്നിധ്യമുണ്ടെങ്കിലും ക്യാമറയ്ക്ക് പിന്നില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് കേരളത്തിലുള്ളത്. ഏതു സംഘര്‍ഷാവസ്ഥയിലും പുരുഷ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ തയാറായിട്ടുള്ള വനിതാ ക്യാമറ ജേര്‍ണലിസ്റ്റുകളിലൊരാളാണ് ഷജില. കരഞ്ഞു കൊണ്ട് ജോലി ചെയ്യുന്ന തന്റെ ചിത്രം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഷജില സംസാരിക്കുന്നു.

ഇന്നലെ രാവിലെ യുവതീ പ്രവേശനം നടന്നതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകരുടെ പ്രതികരണമെടുക്കാനാണ് ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ ബിജെപി സമരപ്പന്തലിന് മുന്നിലെത്തിയത്. അവിടെ നിന്നും അവിടെയെത്തിയ ബിജെപി നേതാവ് എംടി രമേശിന്റെയും പ്രതികരണമെടുത്തു. ആ സമയം പ്രതിഷേധക്കാര്‍ പ്രകടനവുമായി വരുന്നുണ്ടായിരുന്നു. വരുന്ന വഴിയില്‍ ഫ്ളക്സ് ബോര്‍ഡെല്ലാം തകര്‍ത്തുകൊണ്ടായിരുന്നു വരവ്. അശ്വതി ജ്വാലയുള്‍പ്പെടെ മൂന്നാല് സ്ത്രീകളും ആ പ്രകടനത്തില്‍ ഉണ്ടായിരുന്നു. ആക്രമണോത്സുകരായിട്ടാണ് അവരെ കണ്ടത്.

മറ്റൊരു ചാനലിന്റെ ടെക്നീഷ്യന്‍ ആയ ഒരാളെ പ്രതിഷേധക്കാര്‍ ആക്രമിക്കുന്നത് കണ്ട് ഞങ്ങളെല്ലാം അവിടേക്ക് ചെന്നു. ‘എടുക്കടീ, നീയാരാടീ, നീയേതിന്റെയാ’ എന്ന് ചോദിച്ച് അവരില്‍ ചിലര്‍ എന്നോട് തട്ടിക്കയറി. മാതൃഭൂമിയിലെ ക്യാമറാമാന്റെ വലതുകൈ പിടിച്ച് തിരിക്കുകയും ക്യാമറ കേട് വരുത്തുകയും ചെയ്യുന്നതും ഞാന്‍ ക്യാമറയില്‍ പകര്‍ത്തി. അതിന് ശേഷമുള്ള അക്രമങ്ങളും പകര്‍ത്തി മുന്നോട്ട് പോവുന്നതിനിടെ ഇവര്‍ എന്റെ പുറകേ നടന്ന് തട്ടിക്കയറുകയും ഓരോന്ന് പറയുകയും ചെയ്യുന്നുണ്ടായിരുന്നു.

ഞങ്ങളുടെ കൂടെയുണ്ടായിരുന്നു ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പ്രഫുല്ലയെ അവര്‍ കുറേ ദൂരം ഓടിക്കുകയും ചെയ്തു. ആ വിഷ്വല്‍ എടുത്തതിന് ഡെക്കാന്‍ ക്രോണിക്കിള്‍ ഫോട്ടോഗ്രാഫര്‍ പീതാംബരനെ കുറേപ്പേര്‍ ചേര്‍ന്ന് വളഞ്ഞ് ആക്രമിച്ചു. വേറെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് ആക്രമണങ്ങള്‍ നേരിട്ടു. ഇതെല്ലാം പകര്‍ത്തിയ എന്റെ ക്യാമറ പിടിച്ചെടുക്കാനായി അവരുടെ ശ്രമം. ക്യാമറ വിട്ടുകൊടുക്കാതിരിക്കാന്‍ ഞാന് ശക്തിയായി പിടിച്ച് വയ്ക്കുകയായിരുന്നു. ഈ എടുത്തത് ഒരു ടിവിയിലും പോകില്ല, പോയാല്‍ ക്യാമറ തല്ലിപ്പൊളിക്കുമെന്നും അവരുടെ ഭീഷണിയുണ്ടായിരുന്നു.

അതിനിടെ ക്യാമറയുടെ ഹാന്‍ഡിലില്‍ പിടിച്ച് കറക്കി അവര്‍ എന്നെ തള്ളി. എന്റെ കഴുത്ത് പിന്നെ അനക്കാന്‍ വയ്യാതായി. ചതവുണ്ട്. വേദനയുണ്ടായിരുന്നിട്ടും പ്രതിഷേധവും സംഘര്‍ഷവും ചിത്രീകരിക്കാന്‍ നോക്കുമ്പോള്‍ എന്റെ ക്യാമറ ഓഫായി. പിന്നീട് അല്‍പ്പ നേരം കാത്തിരുന്നാലേ അത് വിഷ്വല്‍ എടുക്കാന്‍ പാകത്തിനാവൂ. അതും കൂടിയായതോടെ കരഞ്ഞുപോവുകയായിരുന്നു.”

Related Post
Leave a Comment