ഹിന്ദു ദിനപത്രത്തിന്റെ റെസിഡന്റ് എഡിറ്റര്‍ ഗൗരിദാസന്‍ നായര്‍ പുറത്തേക്ക്. ഒന്നിലേറെ പെണ്‍കുട്ടികള്‍ ഇദ്ദേഹത്തിനെതിരെ ലൈംഗിക അതിക്രമ പരാതി ഉന്നയിച്ചതോടെ അദ്ദേഹം അവധിയില്‍ പ്രവേശിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ അവധിയില്‍ പ്രവേശിക്കുകയാനെന്നും മാനെജ്മെന്റ് ഇതിനു അനുമതി നല്‍കി എന്നും ഗൗരിദാസന്‍ നായര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അതോടൊപ്പം, തന്റെ പ്രൊഫഷനല്‍ കരിയര്‍ അവസാനിക്കുകയാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഈ ഡിസംബറില്‍ റിട്ടയര്‍ ചെയ്യാനിരിക്കെയാണ് ഗൌരിദാസന്‍ നായര്‍ ഹിന്ദുവില്‍ നിന്ന് പുറത്തേക്ക് പോകുന്നത്.
അതേസമയം, ഗൌരിദാസന്‍ നായര്‍ ഹിന്ദുവില്‍ നിന്ന് രാജി വച്ചു എന്നു വ്യക്തമാക്കി കൊണ്ടാണ് മാധ്യമ പ്രവര്‍ത്തകയായ സുനിത ദേവദാസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.
ഹിന്ദുസ്ഥാന്‍ ടൈംസില്‍ മാധ്യമപ്രവര്‍ത്തകയായ യാമിനി നായര്‍ തനിക്കുണ്ടായ മീ ടൂ അനുഭവം വെളിപ്പെടുത്തിയതോടെയാണ് ഗൗരീദാസന്‍ നായര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകരായ കൂടുതല്‍ സ്ത്രീകള്‍ രംഗത്തെത്തിയത്. ആരുടെയും പേര് വെളിപ്പെടുത്താതെ തന്റെ റെയിന്‍ ഡ്രോപ്‌സ് എന്ന തന്റെ ബ്ലാഗിലാണ് യാമിനി മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ ഗുരുതുല്യനായ കേരളത്തിലെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ചെന്നൈയിലെത്തിയപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ താമസസ്ഥലത്തേക്ക് വിളിച്ചു വരുത്തിയെന്നും മുറിയില്‍ വച്ച് പിന്നിലൂടെ വന്ന് കഴുത്തില്‍ ചുംബിച്ചുവെന്നുമാണ് യാമിനി തന്റെ കുറിപ്പില്‍ പറഞ്ഞത്. അതിന് ശേഷം ഇനിയും അടുപ്പം തുടരാന്‍ താല്‍പര്യമില്ലെന്ന് കാണിച്ച് താന്‍ അദ്ദേഹത്തിന് ഒരു നീണ്ട മെയില്‍ അയച്ചുവെന്നും യാമിനി വ്യക്തമാക്കിയിരുന്നു. 13 വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ വീണ്ടും അദ്ദേഹത്തെ കാണുമ്പോള്‍ അതേ ദേശീയ മാധ്യമത്തില്‍ ഉന്നത സ്ഥാനത്താണ് ഇരിക്കുന്നതെന്നും യാമിനി ബ്ലോഗ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
എന്‍ഡ്ബ്ല്യുഎംഐ-കെ (Network of Women in Media India-Kerala) എന്ന, മാധ്യമരംഗത്തെ വനിതകളുടെ കൂട്ടായ്മയുടെ കേരളാ ചാപ്റ്റര്‍, യാമിനി നായര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം, അതിക്രമം നടത്തിയ ആളുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന യാമിനിയുടെ തീരുമാനത്തെയും തങ്ങള്‍ മാനിയ്ക്കുന്നതായി അവരുടെ കുറിപ്പില്‍ പറയുന്നു. ‘ആ പേര് വെളിപ്പെടുത്തണ’മെന്ന് ആര്‍ക്കും യാമിനിയെ നിര്‍ബന്ധിയ്ക്കാനാകില്ല. അത് അവരുടെ മാത്രം തീരുമാനവുമാണ്. വിശാഖ കേസിലെ സുപ്രീംകോടതി വിധിയും, തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയാനുള്ള 2013 ലെ നിയമവും അടിസ്ഥാനപ്പെടുത്തി, ഈ മാധ്യമപ്രവര്‍ത്തകന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പരാതിപരിഹാരസംവിധാനം ആവശ്യപ്പെട്ടാല്‍, ആ പേര് വെളിപ്പെടുത്താന്‍ തയ്യാറാണെന്നും യാമനി വ്യക്തമാക്കിയിട്ടുണ്ട്. മൂന്നാമതൊരാള്‍ വഴി, ഈ മാധ്യമപ്രവര്‍ത്തകന്‍ ജോലി ചെയ്യുന്ന സ്ഥാപനം ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെന്നും ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഗൗരവത്തോടെ തന്നെ യാമിനിയുടെ പരാതിയില്‍ സ്ഥാപനം നടപടികള്‍ കൈക്കൊള്ളുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറയുന്നു.
സമൂഹത്തിലെ അധികാരശ്രേണിയില്‍ ഉന്നതപദവി കൈയാളുന്ന ഈ മാധ്യമപ്രവര്‍ത്തകനെതിരെ മൂന്ന് പേര്‍ ലൈംഗികപീഡനപരാതികള്‍ ഉന്നയിച്ചിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. തന്റെ കീഴില്‍ പരിശീലനത്തിനെത്തിയ, മാധ്യമവിദ്യാര്‍ഥിനികള്‍ക്ക് നേരെയാണ് ഇദ്ദേഹം അതിക്രമം നടത്തിയിരിക്കുന്നത്. പീഡനത്തെ അതിജീവിച്ച, പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പെണ്‍കുട്ടി, ഈ മോശം അനുഭവത്തിന് ശേഷം മാധ്യമപ്രവര്‍ത്തനം തന്നെ ഉപേക്ഷിച്ചെന്നാണ് പറഞ്ഞത്. ഇതിനെ ഗുരുതരമായ ഒരു സ്ഥിതിവിശേഷമായിത്തന്നെയാണ് ചണങകഗ കാണുന്നതെന്നും ഇത്തരം വേട്ടക്കാരെ തുറന്നുകാട്ടാന്‍, അവര്‍ക്കെതിരെ നടപടി ഉറപ്പാക്കാന്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ എല്ലാ വിധ പിന്തുണയുമുണ്ടാകുമെന്നും അവര്‍ പ്രഖ്യാപിച്ചു.
ഇന്നലെ ഈ കുറിപ്പ് പുറത്തു വന്നതിന് പിന്നാലെ പ്രചരിച്ച ഗൗരീദാസന്‍ നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടിലാണ് അദ്ദേഹം താന്‍ അവധിയില്‍ പ്രവേഷിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പ്രൊഫഷണല്‍ ജേണലിസ്റ്റ് എന്ന തന്റെ കരിയര്‍ അവസാനിപ്പിക്കുകയാണെന്നും തന്റെ മേലധികാരികളില്‍ നിന്നും അതിനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നുമാണ് ഈ പോസ്റ്റില്‍ അദ്ദേഹം പറയുന്നത്. താന്‍ വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ ആരെയെങ്കലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറയുന്നു. ഗൗരീദാസന്‍ നായര്‍ ലീവില്‍ പ്രവേശിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ചുമതലകള്‍ ഇപ്പോള്‍ മറ്റൊരാളാണ് നിര്‍വഹിക്കുന്നതെന്നും ഹിന്ദുവിലെ മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി. അതേസമയം മീ ടൂ ആണോ അപ്രതീക്ഷിതമായ ഈ രാജിക്ക് പിന്നിലെന്ന് ആര്‍ക്കും വ്യക്തതയില്ല.
അതേസമയം തന്റെ മീ ടൂ സന്ദേശത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ യാമിനി ഇപ്പോഴും തയ്യാറല്ല. എന്നാല്‍ ആരുടെയെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലാണ് രാജിയെങ്കില്‍ ആ പെണ്‍കുട്ടികളുടെ പരിശ്രമത്തെ താന്‍ അഭിനന്ദിക്കുന്നതായി യാമിനി അഴിമുഖത്തോട് വ്യക്തമാക്കി. കേരള മാധ്യമരംഗത്തും സിനിമ രംഗത്തും പലരും പലരെക്കുറിച്ചും ഇത്തരം പരാതികള്‍ ഉന്നയിക്കുന്നത് താനും കേട്ടിട്ടുണ്ട്. ഉപദ്രവം മാത്രമല്ല, ശരിയ്ക്കു പറഞ്ഞാല്‍ അവഹേളനവും അവര്‍ നേരിടുന്നു. സിനിമയും ജേണലിസവുമെല്ലാം പുറത്തു നിന്നും നോക്കിയാല്‍ വളരെയധികം ഗ്ലാമര്‍ ഉള്ള മേഖലകളാണ്. എന്നാല്‍ ഈ മേഖലകളിലെ സ്ത്രീകള്‍ വളരെ ബുദ്ധിമുട്ടിയാണ് ജോലി ചെയ്യുന്നതെന്ന് ഈ കാമ്പെയ്‌നിംഗ് കൊണ്ടാണ് പലരും അറിഞ്ഞത്. എന്റെ വെളിപ്പെടുത്തല്‍ കൊണ്ടോ നിലപാട് കൊണ്ടോ ഇത്തരം ഒരു തുറന്നുപറച്ചിലിന് ആരെങ്കിലുമൊക്കെ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ടെങ്കില്‍ തനിക്കതില്‍ സന്തോഷമേയുള്ളൂവെന്നും യാമിനി കൂട്ടിച്ചേര്‍ത്തു. അതേസമയം ആളുകളുടെ മനോഭാവം മാറാതെ ഈ അവസ്ഥയ്ക്ക് മാറ്റം വരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. മാറ്റത്തിനുള്ള ചെറിയൊരു തുടക്കം മാത്രമായേ ഇതിനെ കാണാനാകൂവെന്നും അവര്‍ വ്യക്തമാക്കി.
This post was last modified on October 16, 2018 2:17 pm
Leave a Comment