X

കൊലപാതക കണക്കില്‍ യുപി മുന്നില്‍, കുറ്റകൃത്യ നിരക്കില്‍ കേരളം രണ്ടാമത്

രാജ്യത്തിന്റെ മൊത്തം ശരാശരിക്കും മുകളിലാണ് കേരളത്തിലെ നിരക്ക്

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ(എന്‍സിആര്‍ബി)യുടെ  2016 ലെ വിവരങ്ങള്‍ അനുസരിച്ച് രാജ്യത്ത് ഏറ്റവും അധികം കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഉത്തര്‍പ്രദേശില്‍. 2016 ല്‍ ആകെ 4,889 കൊലപാതക കേസുകളാണ് യുപിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യത്ത് ആകെ നടന്ന കൊലപാതകങ്ങളില്‍ 16.1 ശതമാനവും നടന്നത് ഉത്തര്‍പ്രദേശിലാണ്. യുപിക്കു പിന്നില്‍ ബിഹാറാണ്. 8.5 ശതമാനം.

അതേസമയം ഉയര്‍ന്ന കുറ്റകൃത്യ നിരക്കില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് മുന്നില്‍. ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 974.9 ശതമാനമാണ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തത്. തൊട്ടുപിന്നില്‍ കേരളമാണ്. 727.6 ശതമാനം. രാജ്യത്തെ മൊത്തം ശരാശരി 233.6 ആണ്. ഇതിനു മുകളിലാണ് ഡല്‍ഹിയും കേരളവും.

കഴിഞ്ഞ വര്‍ഷത്തെ കണക്ക് പറയുന്നത് തൊട്ടുമുമ്പുള്ള വര്‍ഷത്തേക്കാള്‍ അക്രമപരമായ കുറ്റകൃത്യങ്ങളില്‍ 0.8 ശതമാനം വര്‍ദ്ധനവ് ഉണ്ടായി( കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കലാപം, മോഷണം, കവര്‍ച്ച ഇവയെല്ലാം അക്രമപരമായ കുറ്റകൃത്യങ്ങളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്). വിചാരണ ചെയ്യാവുന്ന കുറ്റകൃത്യങ്ങളില്‍ 2.6 ശതമാനം വര്‍ദ്ധനവും. 2015ല്‍ 47,10,676 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2016 ല്‍ ഇത് 48,31,515 ആയി.

എന്നാല്‍ കലാപങ്ങളുടെ കണക്കില്‍ കഴിഞ്ഞ വര്‍ഷം ആശ്വാസകരമായ കുറവാണ് ഉണ്ടായത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അഞ്ചു ശതമാനം കുറവാണ് 2016 ല്‍ കാണുന്നത്. 2014 ല്‍ 66,042 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2015 ല്‍ 1.2 ശതമാനം കുറവ് കാണിച്ച് 65,255 കലാപകേസുകളാണ് ഉണ്ടായത്.

തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ കഴിഞ്ഞ വര്‍ഷം വര്‍ദ്ധനവ് ഉണ്ടായി. 2015 ല്‍ 82,999 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2016 ല്‍ ഇത് 88,008 ആയി. ആറു ശതമാനം വര്‍ദ്ധനവ്. അതേസമയം കവര്‍ച്ചയുടെ കാര്യത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഗണ്യമായ കുറവ് ഉണ്ടായി. ഇന്ത്യയിലെ കുറ്റകൃത്യങ്ങള്‍-2016 എന്ന പേരില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ആണ് പുറത്തിറക്കിയത്.

This post was last modified on November 30, 2017 4:37 pm

Related Post
Leave a Comment