നിപ ബാധിതനെന്നു സംശയിക്കുന്ന വിദ്യാര്‍ത്ഥി തൊടുപുഴയില്‍ പഠിച്ചിരുന്ന കോളജ് നിരീക്ഷണത്തില്‍ ആണെന്ന് ഇടുക്കി ജില്ല മെഡിക്കല്‍ ഓഫിസര്‍. കോളേജ് വേനല്‍ അവധിക്കായി രണ്ടു മാസം അടച്ചിട്ടിരിക്കുകയായിരുന്നു. ഈ വിദ്യാര്‍ത്ഥി കോളേജിന് സമീപത്തുള്ള ഒരു വീട്ടിലായിരുന്നു താമസം. ഇവിടം കേന്ദ്രീകരിച്ചും ആരോഗ്യവകുപ്പ് അന്വേഷണം നടക്കുന്നുണ്ട്.
ഇടുക്കിയില്‍ വച്ചാണ് വിദ്യാര്‍ത്ഥി രോഗബാധിതനായതെന്നു സൂചനകള്‍ വരുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല. കോണ്‍ടാക്റ്റ് ട്രെയിസിംഗ്( രോഗി എവിടെയെല്ലാം പോയിട്ടുണ്ടെന്ന വിവരം) നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിനുശേഷമെ ഏതു സ്ഥലത്തുവച്ചാണ് രോഗം പിടിക്കപ്പെട്ടതെന്ന കാര്യത്തില്‍ സ്ഥിരീകരണം നടത്താന്‍ കഴിയൂ എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. തൊടുപുഴയില്‍ നിന്നും രോഗി വിദ്യാര്‍ത്ഥി പരിശീലനാര്‍ത്ഥം തൃശൂരില്‍ വന്നിരുന്നു. ഇവിടെ കുറച്ചു ദിവസങ്ങള്‍ താമസിച്ചിരുന്നു. ഇത് കഴിഞ്ഞ് വീട്ടില്‍ എത്തിയശേഷമാണ് രോഗബാധിതനാകുന്നത്. അതേസമയം വിദ്യാര്‍ത്ഥിക്ക് രോഗം ബാധിച്ചത് ഇടുക്കിയില്‍ നിന്നാകാമെന്ന സംശയം തൃശൂര്‍ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചതായി മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നുണ്ട്. തൃശൂരില്‍ എത്തുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥി അസുഖബാധിതനായിരുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് തൃശൂര്‍ ഡിഎംഒ ഇക്കാര്യം പറയുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദ്യാര്‍ത്ഥിക്ക് ഒപ്പം ഉണ്ടായിരുന്ന മറ്റ് 22 വിദ്യാര്‍ത്ഥികള്‍ക്കും പനി ബാധിച്ചിട്ടില്ല. എങ്കിലും ഇവരുടെ ആരോഗ്യകാര്യത്തിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. അതേസമയം തന്നെ തൊടുപുഴയിലെ കോളേജില്‍ നിന്നും പത്തു ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് വിദ്യാര്‍ത്ഥി അസുഖ ബാധിതനായതെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തയും ഇതിനൊപ്പം വരുന്നുണ്ട്. ഇക്കാര്യങ്ങളില്ലൊം ഇതിലെല്ലാം സ്ഥിരീകരണം ആരോഗ്യവകുപ്പില്‍ നിന്നാണ് ഉണ്ടാകേണ്ടത്.
വിദ്യാര്‍ത്ഥിയുടെ നാടായ പറവൂരിലും തൊടുപുഴയിലും തൃശൂരിലും നിപ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വിഭാഗം ഇവിടങ്ങളിലെല്ലാം പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.