ഒഖി ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നതിലും ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ക്കാരിന് വീഴ്ച പറ്റിയോ ഇല്ലയോ എന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ തര്‍ക്കങ്ങള്‍ തുടരുന്നു. മുന്നറിയിപ്പ് കിട്ടിയത് 30നാണ് എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ അല്ല 29നാണ് എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല തൊട്ടടുത്തുള്ള വിഴിഞ്ഞം, പൂന്തുറ തീരദേശ വാസികളെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് അഞ്ച് ദിവസം വൈകിയാണ് എന്ന് പറഞ്ഞും വിമര്‍ശനം ഉയര്‍ന്നു. ഈ ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തിലെ തന്നെ വിവിധ സ്വകാര്യ ചടങ്ങുകളില്‍ മുഖ്യമന്ത്രി പങ്കെടുത്തതിന്‍റെ ഫോട്ടോകള്‍ വ്യാപകമായി പ്രചരിക്കുന്നു. അവസാനം മുഖ്യമന്ത്രി എത്തിയപ്പോള്‍ തീരദേശവാസികള്‍ ശക്തമായ പ്രതിഷേധമാണ് അദ്ദേഹത്തിന് നേരെ ഉയര്‍ത്തിയത്. മുഖ്യമന്ത്രിക്ക് സ്വന്തം വാഹനത്തില്‍ കയറാന്‍ പോലും പറ്റിയില്ല.
പക്ഷെ ഒരു മുഖ്യമന്ത്രിക്കെതിരെ ഒരു ദുരന്തവുമായി ബന്ധപ്പെട്ട് ഇത് ആദ്യമല്ല കേരളത്തില്‍ പ്രതിഷേധം ഉണ്ടാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷവും മാധ്യമങ്ങളും വിമര്‍ശനം ഉയര്‍ത്തുന്നതിനിടയില്‍ സോഷ്യല്‍ മീഡിയ വൃത്തങ്ങളില്‍ പഴയൊരു വാര്‍ത്തയുടെ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. 2004 ഡിസംബറില്‍ സുനാമി കേരളത്തിന്‍റെ തെക്കന്‍ തീര പ്രദേശങ്ങളില്‍ ദുരിതം വിതച്ചു. ഓച്ചിറയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് നാട്ടുകാര്‍ പൊട്ടിത്തെറിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചായിരുന്നു ഇത്. 2004 ഡിസംബര്‍ 27ന്റെ മലയാള മനോരമയുടെ വാര്‍ത്ത മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം എന്ന തരത്തിലായിരുന്നില്ല. മറിച്ച് ‘വിലാപത്തിന്റെ വേലിയേറ്റം’ എന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്.
കൊച്ചി വൈപ്പിനിലെ ഏടവനക്കാട് പഞ്ചായത്തിലെ നാശനഷ്ടം വിലയിരുത്താനെത്തിയ മന്ത്രി ഡൊമിനിക് പ്രസന്റേഷനേയും എംഎ കുട്ടപ്പന്‍ എംഎല്‍എയേയും നാട്ടുകാര്‍ തടഞ്ഞുവച്ച് പ്രതിഷേധമറിയിച്ചിരുന്നു. നാശനഷ്ടങ്ങളുടെ വിവരം സര്‍ക്കാരിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചായിരുന്നു ഇത്. അന്ന് സിപിഎം നേതാക്കള്‍ സര്‍ക്കാരിന്റെ വീഴ്ചയ്‌ക്കെതിരെ ആഞ്ഞടിച്ചിരുന്നു. എന്നാല്‍ പിണറായിക്കെതിരെ ഉണ്ടായതിനേക്കാള്‍ വലിയ പ്രതിഷേധമാണ് അന്നുണ്ടായത്. കുട്ടപ്പന്റെ ഷര്‍ട്ട് നാട്ടുകാര്‍ വലിച്ചുകീറി. അദ്ദേഹത്തെ കയ്യേറ്റം ചെയ്യുന്ന നിലയുണ്ടായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ സിപിഎം നടത്തിയ ആസൂത്രിത നീക്കമായിരുന്നു അത് എന്ന് കുട്ടപ്പന്‍ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. വിരോധം തീര്‍ക്കലിന്റെ പേരില്‍ ജനപ്രതിനിധിക്കും മന്ത്രിക്കുമെതിരെ അക്രമം നടത്തിയാല്‍ നടപടിയുണ്ടാകുമെന്ന് ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു. എംഎല്‍എയെ ആക്രമിച്ചെന്ന പരാതിയില്‍ 15 പേര്‍ക്കെതിരെ അന്ന് പൊലീസ് കേസെടുത്തു. മന്ത്രിയെ തടഞ്ഞുവച്ചു, എംഎല്‍എയെ ആക്രമിച്ചു എന്നാണ് മനോരമ വാര്‍ത്തയുടെ തലക്കെട്ട്. ഷിനില്‍ ഒഞ്ചിയം എന്നയാളാണ് പഴയ രണ്ട് വാര്‍ത്തകളുടേയും സ്ക്രീന്‍ ഷോട്ടുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മനോരമയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദുരന്ത റിപ്പോര്‍ട്ടിംഗ് എന്ന ദുരന്തം
This post was last modified on December 7, 2017 2:05 pm