X

വേണം സര്‍, മുലയൂട്ടുന്ന അമ്മമാര്‍ക്ക് ചിലപ്പോള്‍ കട്ടിലും ആയയും ഒക്കെ വേണ്ടിവരും; മനോരമയിലെ മുതിര്‍ന്ന പത്രാധിപര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടോ എന്നതല്ല കാര്യം

കേരളത്തില്‍ ആദ്യമായി ലാക്ടേഷന്‍ പോഡുകള്‍ ആരംഭിച്ച കാലത്താണ് പനച്ചി ഈ പ്രശ്‌നത്തെ നിസാരവല്‍ക്കരിച്ചും സ്ത്രീവിരുദ്ധമായ പ്രസ്താവനകള്‍ കുത്തിനിറച്ചും ലേഖനം എഴുതിയിരിക്കുന്നത്

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുലയൂട്ടല്‍ മുറികള്‍ സ്ഥാപിക്കുന്നതിനെതിരെ മനോരമ ദിനപത്രത്തില്‍ പനച്ചി കൈകാര്യം ചെയ്യുന്ന തരംഗങ്ങളില്‍ (ഫെബ്രുവരി 6ലെ ദിനപ്പത്രത്തില്‍) എന്ന പംക്തിയിലുള്ളത് ഒട്ടേറെ സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുലയൂട്ടല്‍ മുറികള്‍ ഒരുക്കുന്നതിനെതിരെ ‘ലോകകേരള മുലയൂട്ടല്‍’ എന്ന തലക്കെട്ടിലാണ് ലേഖനം. വൃത്തിയുള്ള ശുചിമുറികള്‍ ആദ്യം പണിയട്ടെ, എന്നിട്ട് മതി മുലയൂട്ടാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുറികള്‍ എന്നാണ് അദ്ദേഹം ലേഖനത്തിന്റെ ഒരുഭാഗത്ത് പറയുന്നത്. ഏത് കുല കുടുംബങ്ങളാണ് കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളെ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പറഞ്ഞുവിടുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ഒരു വര്‍ഷത്തില്‍ ഒറ്റ ‘കുല’സ്ത്രീ പോലും കുഞ്ഞുങ്ങളുമായി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വരില്ല’ എന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു നിരീക്ഷണം.

എന്നാല്‍ മുലയൂട്ടാന്‍ മുറികളും അതിന് കൃത്യമായ ഇടവേളകളും പ്രസവം കഴിഞ്ഞെത്തിയ അമ്മമാരായ ജീവനക്കാര്‍ക്ക് നല്‍കണമെന്നാണ് മിക്ക രാജ്യങ്ങളിലെയും നിയമമെന്ന് അദ്ദേഹത്തിന് അറിയില്ലെന്ന് തോന്നുന്നു. അതിന് കുഞ്ഞ് കൂടെയുണ്ടാകണമെന്ന് നിര്‍ബന്ധമില്ല. മുലപ്പാല്‍ എക്‌സ്പ്രസ് ചെയ്ത് സൂക്ഷിക്കാന്‍ വേണ്ട സൗകര്യമൊരുക്കുകയാണ് സ്ഥാപനങ്ങള്‍ ചെയ്യേണ്ടത്. കൈക്കുഞ്ഞുങ്ങളുള്ള സ്ത്രീകള്‍ അവര്‍ക്കൊപ്പം കുട്ടികളില്ലാത്തപ്പോള്‍ പോലും മുലയൂട്ടലുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന ശാരീരിക അസ്വസ്ഥ്യങ്ങള്‍ ഒഴിവാക്കാനാണ് ഈ സൗകര്യങ്ങള്‍ ഒരുക്കേണ്ടത്. അമ്മമാര്‍ അനുഭവിക്കുന്ന ആ ബുദ്ധിമുട്ടുകളെയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ പനച്ചി നിസാരവല്‍ക്കരിക്കുന്നത്.

അതേസമയം ഫെബ്രുവരി എട്ടിന്റെ മനോരമ ചാനലിലെ തിരുവനന്തപുരം ലോക്കല്‍ വാര്‍ത്തയായി വന്ന മറ്റൊരു സംരംഭം കൂടിയുണ്ട്. മൂന്ന് വനിതകള്‍ ചേര്‍ന്ന് ആരംഭിക്കുകയും ഇതിനോടകം തന്നെ ആഗോള ശ്രദ്ധ നേടുകയും ചെയ്ത ഐ ലവ് നയന്‍ മന്ത്‌സ് എന്ന മാതൃപരിരക്ഷാ സ്റ്റാര്‍ട്ട് അപ്പിനെക്കുറിച്ചുള്ള വാര്‍ത്തയാണ് അത്. കേരളത്തിലെ തന്നെ സ്ത്രീകള്‍ ജോലി സ്ഥലത്ത് മുലയൂട്ടുന്നതിനുള്ള സൗകര്യമൊരുക്കുന്ന ആദ്യ ലാക്ടേഷ്ന്‍ പോഡ് ആണ് ടെക്‌നോപാര്‍ക്കില്‍ ആരംഭിച്ചത്. മുലയൂട്ടല്‍ ബൂത്തും സഹോദരി എന്ന പേരില്‍ പരിശീലനം ലഭിച്ച ശുശ്രൂഷകയുമാണ് ലാക്ടേഷന്‍ പോഡിന്റെ ഭാഗം. മുലയൂട്ടുന്നതും ഗര്‍ഭിണികളുമായ ടെക്കിവനിതകള്‍ക്ക് ഈ സംവിധാനം സൗജന്യമായി ഉപയോഗിക്കാം. ഡോക്ടറുടെ സേവനവും ലഭ്യമാണ്.

ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിലെ ആദ്യത്തെ നിലയിലാണ് പോഡ് പ്രവര്‍ത്തിക്കുന്നത്. മുലയൂട്ടുന്ന ജീവനക്കാര്‍ക്ക് പമ്പ് ഉപോഗിച്ചും അല്ലാതെയും മുലപ്പാല്‍ എടുക്കാനും സുരക്ഷിതമായി സൂക്ഷിക്കാനും പോഡ് സഹായിക്കും. ആധുനിക മുറിയും ശീതസംഭരണിയും ലാക്ടേഷന്‍ പമ്പുമാണ് പോഡിലുള്ളത്. ആറ് മാസത്തെ പ്രസവാവധി കഴിഞ്ഞ് ജോലിക്കെത്തുന്ന വനിതകളെ ഉദ്ദേശിച്ചാണ് ഐ ലവ് നയന്‍ മന്ത്‌സ് ലാക്ടേഷന്‍ പോഡ് സജ്ജമാക്കിയിട്ടുള്ളത്. ലാക്ടേഷന്‍ പമ്പ് വഴി ശേഖരിക്കുന്ന മുലപ്പാല്‍ പോഡിനുള്ളിലെ ശീതസംഭരണിയില്‍ സൂക്ഷിച്ച ശേഷം ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ മടങ്ങുമ്പോള്‍ കൊണ്ടുപോകാം.

ഈ മുലപ്പാല്‍ വീട്ടില്‍ സൂക്ഷിച്ച് 24 മണിക്കൂര്‍ ഉപയോഗിക്കാനും സാധിക്കും. അമ്മമാരുടെ അഭാവത്തിലും നവജാതശിശുക്കള്‍ക്ക് മുലപ്പാല്‍ തന്നെ കൊടുക്കാന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. കേരളത്തില്‍ ആദ്യമായി പ്രശംസനീയമായ ഇത്തരം സംരഭങ്ങള്‍ ആരംഭിച്ച കാലത്താണ് പനച്ചി ഈ പ്രശ്‌നത്തെ നിസാരവല്‍ക്കരിച്ചും സ്ത്രീവിരുദ്ധമായ പ്രസ്താവനകള്‍ കുത്തിനിറച്ചും ലേഖനം എഴുതിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ഇനി പനച്ചിയുടെ ‘തരംഗങ്ങളി’ല്‍ നിന്നുള്ള ചില മൊഴിമുത്തുകള്‍

വികസനം ഊട്ടിയുറപ്പിക്കാനുള്ള ഒരു വഴി സർക്കാർ ഓഫിസുകളിൽ മുലയൂട്ടൽമുറിയുണ്ടാക്കുകയാണ് എന്നതിൽ നമുക്കു സംശയമില്ല.

ഈയിടെ നമ്മുടെ ഒരു ജില്ലാ കലക്ടറേറ്റിൽ മുലയൂട്ടൽമുറി ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു: മുലയൂട്ടൽ മുറിയിൽ തൊട്ടിൽകൂടി വേണം. അതു മതിയോ? ആ മുറിയിൽ ഒരു കട്ടിൽകൂടി വേണ്ടേ? കിടന്നുകൊണ്ട് മുലയൂട്ടുന്ന ശീലമുള്ള അമ്മമാർക്ക് അതിനുള്ള സൗകര്യം ഒരുക്കണ്ടേ?

കുഞ്ഞിന്റെ അമ്മയ്ക്കു ശുചിമുറിയിൽ പോകേണ്ടിവന്നാൽ ആ സമയം കുഞ്ഞിനെ നോക്കാനൊരു ആയ വേണ്ടേ?

മുലകുടി മാറാത്ത കുഞ്ഞുമായി ഒരു സ്ത്രീക്കു ബസിലോ ഓട്ടോറിക്ഷയിലോ ഒറ്റയ്ക്കു യാത്രചെയ്യാൻ ബുദ്ധിമുട്ടുമുട്ടുണ്ടെന്ന് ആർക്കാണറിയാത്തത്? കൈക്കുഞ്ഞുമായി മകൾ തനിയെ യാത്ര ചെയ്യേണ്ടതില്ലെന്നു വിചാരമുള്ള അമ്മഅമ്മയ്ക്കോ അമ്മായിയമ്മയ്ക്കോ കൂടിയുള്ള സൗകര്യങ്ങൾ മേൽപടി മുറിയിൽ ഒരുക്കണ്ടേ?

സർക്കാർ ഓഫിസാണെന്നും ഭരണയന്ത്രം ചുറ്റിത്തിരിയുകയാണെന്നും തിരിച്ചറിയാൻ പ്രായമാകാത്ത കുഞ്ഞ് ഉറക്കെയുറകയുറക്കെ കരയാതിരിക്കാൻവേണ്ട കളിപ്പാട്ടങ്ങൾ ആ മുറിയിൽ വേണ്ടേ? ഫയൽ കെട്ടുന്ന ചുവപ്പുനാട അഴിച്ചെടുത്ത് എത്ര ഭംഗിയായി ആട്ടിക്കാണിച്ചാലും കുഞ്ഞുങ്ങൾ കരയാതിരിക്കുമെന്നു തോന്നുന്നില്ല.

മുലപ്പാൽ കുടിക്കുമ്പോൾ‌ പാട്ടു കേൾക്കണമെന്നു നിർബന്ധമുള്ള കുഞ്ഞുങ്ങളുണ്ടാവും. അവരുടെ കാര്യം സർക്കാർ സർക്കാർ നോക്കണ്ടേ?

മുലയൂട്ടൽ മുറിയിൽ താരാട്ടോ മറ്റു ഗാനങ്ങളോ കേൾപ്പിക്കാനുള്ള ശബ്ദസംവിധാനങ്ങൾ വേണ്ടേ? എല്ലാ മുലയൂട്ടൽ മുറിയിലും ഓരോ ലൈവ് പാട്ടുകാരിയെ നിയമിക്കാമെന്നുണ്ടെങ്കിൽ തൊഴിലില്ലായ്മ അത്രയും മാറിക്കിട്ടും.

ഭരിക്കുന്ന പാർട്ടിയിൽനിന്നാണ് അത്രയും പേർക്കു തൊഴിൽ കിട്ടുക എന്നോർക്കണം. മതിൽ കെട്ടാൻ പോയ സ്ത്രീകൾകൾക്കു മുൻഗണന നൽകുക പോലും ചെയ്യാം.”