സ്ത്രീ പീഡനക്കേസിൽ ആരോപണ വിധേയനായ സിപിഎം കർണാടക സംസ്ഥാന സെക്രട്ടറിക്കെതിരെ പാർട്ടി അച്ചടക്ക നടപടി. നടപടിയുടെ ഭാഗമായി ജി വി ശ്രീരാമ റെഡ്ഡിയെ സിപിഎം കർണാടക സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും കേന്ദ്ര കമ്മിറ്റിയിൽ നിന്നും നീക്കി. കഴിഞ്ഞയാഴ്ച കേന്ദ്ര കമ്മിറ്റിയോഗമാണ് വോട്ടെടുപ്പിലൂടെ നടപടി തീരുമാനിച്ചത്. കേരളത്തിലെ സിപിഎം എംഎൽഎ പി കെ ശശിക്കെതിരായ നടപടി അംഗീകരിച്ച യോഗമാണ് കർണാടക പാർട്ടി സെക്രട്ടറിക്ക് എതിരായ പാർട്ടി നടപടിയും സ്വീകരിച്ചത്. പാർട്ടി അംഗമായ സ്ത്രീ നൽകിയ പരാതിയിലാണ് ജി വി ശ്രീരാമ റെഡ്ഡിക്കെതിരായ നടപടി.
അതേസമയം, സംസ്ഥാന സെക്രട്ടറിക്ക് എതിരായ നടപടി സ്വീകരിക്കുന്നതിനെ യോഗത്തിൽ റെഡ്ഡിയുൾപ്പടെ ചിലർ എതിർത്തു, ചില അംഗങ്ങൾ വിട്ടുനിന്നതായും റിപ്പോർട്ടുകൾ പറയുന്നു. റെഡ്ഡി ചിക്കബെല്ലാപുര ജില്ലാ കമ്മിറ്റിയിൽ പ്രവർത്തിക്കണമെന്നാണു നിർദേശം. യു ബസവരാജാണു പുതിയ സംസ്ഥാന സെക്രട്ടറി.
എന്നാൽ സംസ്ഥാന സെക്രട്ടറിക്കെതിരായ നടപടി സംബന്ധിച്ച തീരുമാനം കഴിഞ്ഞ ദിവസം കർണാടക സംസ്ഥാന സമിതിയിൽ കേന്ദ്ര നേതാക്കൾ വിശദീകരിച്ചു. എന്നാൽ സംസ്ഥാന സമിതിയിൽ ഭൂരിപക്ഷം പേരും നടപടിയോടു വിയോജിച്ചതായാണ് റിപ്പോർട്ട്. മേൽഘടകത്തിന്റെ തീരുമാനമെന്നതിനാൽ മാത്രം അംഗീകരിക്കുന്നുവെന്നായിരുന്നു ഇവരുടെ നിലപാട്. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രൻ പിള്ള, എം.എ. ബേബി എന്നിവരും സംസ്ഥാന സമിതിയിൽ പങ്കെടുത്തു. അതേസമയം, ജി വി ശ്രീരമ റെഡ്ഡിക്കെതിരായ നടപടി കാരാട്ട്, യച്ചൂരി പക്ഷങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ ഭാഗമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. തങ്ങളോടു യോജിക്കാത്തവരോടു കാരാട്ട് പക്ഷത്തിന്റെ പക തീർക്കലാണുണ്ടായതെന്ന് നടപടിയെന്നാണ് യച്ചൂരി വിഭാഗത്തിന്റെ പ്രധാന വിമര്‍ശം.
This post was last modified on December 20, 2018 10:03 am