നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയച്ചുഴിയിൽ അകപ്പെട്ട കേരളത്തിന് പിന്തുണയുമായി റോഹിൻഗ്യൻ അഭയാത്ഥികളും. രണ്ടു ക്യാമ്പുകളിൽ നിന്നായി നാല്പത്തിനായിരത്തോളം രൂപയാണ് റോഹിൻഗ്യൻ അഭയാർത്ഥികൾ കേരളത്തിന് വേണ്ടി സമാഹരിച്ചത്. “അഭയാർത്ഥികളെ പിന്തുണയ്ക്കുന്ന സംസ്ഥാനത്തെ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നു അഭയാർത്ഥികളിൽ ഒരാൾ മീഡിയ വൺ ന്യൂസ് ചാനലിനോട് പറഞ്ഞു.
“കേരളം ഏറ്റവും വലിയ ദുരന്തം നേരിട്ട ദിവസങ്ങളിൽ ഞങ്ങളുടെ ചിന്ത മലയാളികളെ കുറിച്ച് മാത്രം ആയിരുന്നു, അധ്വാനിച്ചു ഉണ്ടാക്കിയ വീടും, കിടപ്പാടവും നഷ്ടപ്പെട്ടവരുടെ മാനസികാവസ്ഥ മറ്റാരേക്കാളും ഞങ്ങൾക്കറിയാം”. അഭയാർത്ഥി ക്യാമ്പിലെ മനുഷ്യരുടെ സ്നേഹവും കരുണയും നിറഞ്ഞ വാക്കുകൾ.
ഫരീദാബാദിലെയും, ചറംവിഹാറിലെയും ക്യാമ്പുകളിലുള്ള ഓരോ കുടുംബവും തങ്ങൾക്കാവുന്ന തുക കേരളത്തിനായി നൽകി. കമ്മ്യുണിറ്റി ഫണ്ട് എന്ന പേരിൽ സ്വരുക്കൂട്ടിയ പതിനായിരം രൂപയും, തങ്ങളുടെ കൊച്ചു ഫുട്‌ബോള്‍ ക്ലബ്ബിൽ ഉണ്ടായിരുന്ന അയ്യായിരം രൂപയും അവർ നൽകി. ഹ്യുമൻ വെൽഫെയർ ഫൗണ്ടേഷൻ എന്ന സംഘടനക്കാണ് തുക കൈമാറിയത്. ഈ തുക കേരളത്തിലെ ദുരിത ബാധിത പ്രദേശങ്ങളിലെ പ്രവർത്തങ്ങൾക്കായി ഉപയോഗിക്കും.