X

റാം റഹിമിനെ ശിക്ഷിച്ച ജഡ്ജിയെ വെടിവച്ചുകൊല്ലാന്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ അനുമതി തേടി

കോടതിയില്‍ വച്ച് പോലീസ് കസ്റ്റഡിയിലായ ദേര തലവനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഏഴ് സുരക്ഷ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു

ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിനെ ശിക്ഷിച്ച ജഡ്ജിയെ വെടിവച്ച് കൊല്ലാന്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ അനുമതി തേടിയിരുന്നെന്ന് റിപ്പോര്‍ട്ട്. ദ ട്രിബ്യൂണ്‍ ഇന്ത്യ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഓഗസ്റ്റ് 25ന് ഗുര്‍മീത് ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് പഞ്ച്ഗുള സിബിഐ കോടതി പ്രഖ്യാപിച്ചപ്പോള്‍ ആള്‍ദൈവത്തിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാനിനോടാണ് സുരക്ഷ ഉദ്യോഗസ്ഥന്‍ അനുമതി തേടിയത്.

ജില്ലാ കോടതി പരിസരത്ത് സുരക്ഷ ചുമതലയിലുണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇയാള്‍ തോക്ക് ചൂണ്ടുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പിന്നീട് ഗുര്‍മീതിന്റെ മറ്റ് സുരക്ഷ ഉദ്യോഗസ്ഥരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ വച്ച് പോലീസ് കസ്റ്റഡിയിലായ ദേര തലവനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഏഴ് സുരക്ഷ ഉദ്യോഗസ്ഥരെയാണ് അറസ്റ്റ് ചെയ്തത്. ഐജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ ഇവര്‍ മര്‍ദ്ദിച്ചിരുന്നു.

തങ്ങളുടെ വാഹനത്തില്‍ കയറ്റി ഗുര്‍മീതിനെ കൊണ്ടുപോകാനാണ് ഇവര്‍ ശ്രമിച്ചത്. ഹരിയാന പോലീസിന്റെ വാഹനത്തില്‍ മുമ്പില്‍ തങ്ങളുടെ വാഹനം കൊണ്ടിട്ട് തടയുകയായിരുന്നു.

This post was last modified on August 31, 2017 2:26 pm

Related Post
Leave a Comment