പോപ്പുലര്‍ ഫ്രണ്ട് ഭീകരത വീണ്ടും കേരളത്തില്‍ തലപൊക്കിയിരിക്കുകയാണ്. അവരുടെ വിദ്യാര്‍ത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ടുമായുള്ള തര്‍ക്കത്തില്‍ എറണാകുളം മഹാരാജസ് കോളേജില്‍ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥി അഭിമന്യുവിന് ജീവന്‍ നഷ്ടമായിരിക്കുന്നു. എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നതാണ് ക്യാമ്പസിലെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായ അഭിമന്യുവിനെ ഇല്ലാതാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് കണ്ടെത്തിയ ന്യായം. ഇടുക്കിയിലെ തോട്ടംതൊഴിലാളി കുടുംബത്തില്‍ നിന്നുള്ള അഭിമന്യു ആ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. മഹാരാജസ് കോളേജില്‍ അഭിമന്യുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ സുജിത് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇങ്ങനെ പറയുന്നു.
മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിന്റെ വേദിയില്‍ പിടിച്ചിട്ട ഒരു ഡസ്‌കിലാണ് അഭിമന്യുവിനെ അവന്റെ സഖാക്കള്‍ കിടത്തിയത്. തലയ്ക്കലിരുന്ന് ‘എന്‍ മകനേ.. നാന്‍ പെറ്റ മകനേ’ എന്നെല്ലാം വിലപിക്കുന്ന അമ്മ പൂവയുടെ തേങ്ങിക്കരച്ചില്‍ മാത്രം ആള്‍ക്കൂട്ടത്തിന് പുറത്തേയ്ക്ക് കേള്‍ക്കാമായിരുന്നു. അച്ഛന്‍ മനോഹരന്‍ അരികില്‍ ഒരു ചെറുപ്പക്കാരന്റെ ചുമലില്‍ തല കുമ്പിട്ടിരിപ്പുണ്ടായിരുന്നു. വരിനിന്ന് ഞാനുമവനെ ഒരുനോക്കു കണ്ടു. തിക്കിനും തിരക്കിനുമിടയിലൂടെ തിരിച്ചിറങ്ങുമ്പോള്‍ വേദിക്കു താഴെ സൈമണ്‍ ബ്രിട്ടോ ചക്രക്കസേരയില്‍ അദ്ദേഹത്തിന്റെ മോളെയും ചേര്‍ത്തുപിടിച്ചിരിക്കുന്നത് കണ്ടു. അഭിമന്യുവിന്റെ ശരീരം വേദിക്കു പുറത്തേക്കെടുത്തപ്പോള്‍ ബ്രിട്ടോയുടെ അരികില്‍ ഒരുനിമിഷം നിര്‍ത്തി. അദ്ദേഹം മുഷ്ടി ചുരുട്ടി അവനെ അഭിവാദ്യം ചെയ്യുമെന്ന് ഞാന്‍ കരുതി. ഇല്ല, കസേരയില്‍ നിന്നാഞ്ഞ് തന്റെ കുഞ്ഞു സഖാവിന്റെ ജീവനറ്റ മുഖത്ത് ബ്രിട്ടോ ചുംബിച്ചു.
അടുത്ത മാസം അഭിമന്യുവിന്റെ പെങ്ങള്‍ കൗസല്യയുടെ കല്യാണം നിശ്ചയിച്ചിരിക്കുകയായിരുന്നു. അതിന് വകതേടിയുള്ള ഓട്ടപ്പാച്ചിലിനിടെയാണ് ഇന്നലെ അവന്‍ വീട്ടില്‍ പോയത്. വട്ടവടയില്‍ നിന്ന് കൊച്ചിക്കു വരുന്ന പച്ചക്കറി ലോറിയില്‍ കയറിയാണ് മടങ്ങിവന്നത്. ബ്രിട്ടോ വാര്‍ത്താ പ്രവര്‍ത്തകരോട് പറയുന്നതു കേട്ടു ‘ഇത്രയും നല്ല കുട്ടിയെ ഇപ്പോള്‍ കാണാന്‍ കിട്ടില്ല. അവന്റെ കയ്യില്‍ ഒട്ടും പണമില്ലായിരുന്നു. വീട്ടില്‍ പോകാന്‍ നേരം പണം കൊടുക്കാന്‍ തുനിഞ്ഞാല്‍ വാങ്ങില്ല. ‘കാശ് വേണ്ട സഖാവേ’ എന്നു പറയും. വട്ടവടയിലേക്ക് പോവാത്ത വെള്ളിയാഴ്ചകളില്‍ എന്റെ പുതിയ പുസ്തകം പകര്‍ത്തിയെഴുതി സഹായിക്കാന്‍ അവന്‍ എന്റെ വീട്ടിലേക്ക് പോരും. സീന അവന് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും. ഹോസ്റ്റലിലെ കൂട്ടുകാരാരും കഴിച്ചിട്ടുണ്ടാവില്ല എന്ന് പറഞ്ഞേ അവനത് കഴിച്ചിട്ടുള്ളൂ. അത്രയ്ക്കും പാവമായിരുന്നു..’
കണ്ഠമിടറിയ മുദ്രാവാക്യം വിളികള്‍ക്കിടെ അവന്റെ ശരീരവുമായി ആംബുലന്‍സ് കാമ്പസിലെ കൊടിതേരണങ്ങള്‍ക്കിടയിലൂടെ ഗേറ്റിന് പുറത്തേക്ക് നീങ്ങി. കൂടെ നിന്ന ഹസ്‌ന Hansa Shahitha Gypsi പറഞ്ഞു, ഇന്ന് മഹാരാജാസില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രവേശന ദിവസമാണ്. കഴിഞ്ഞ വര്‍ഷം ഈ ദിവസമായിരുന്നു അച്ഛന്‍ അവനെ ഇവിടെ ഏല്‍പ്പിച്ചു മടങ്ങിയത്. അതേ ദിവസം തന്നെ ദേ തിരിച്ചു കൊണ്ടുപോകുന്നു.
ഇത്തിരി മുമ്പ് സൈമണ്‍ ബ്രിട്ടോ ഇങ്ങനെയും പറഞ്ഞിരുന്നു: ‘ഞാനവനോട് പറയുമായിരുന്നു, നീ അഭിമന്യുവാണ്. നിനക്ക് ചക്രവ്യൂഹത്തിനു അകത്തു കടക്കാനേ അറിയൂ. അവിടെ നീ പെട്ടുപോകും. കലഹത്തിലൊന്നും പെട്ടുപോകരുത്. എന്നിട്ടും അതു തന്നെ സംഭവിച്ചല്ലോ’
ഇരുപത് വയസായിരുന്നു.
വട്ടവടയിലെ തമിഴ് തൊഴിലാളി കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു.
രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായിരുന്നു.
ഉശിരന്‍ വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായിരുന്നു.
ഈ അവസാനം പറഞ്ഞ കുറ്റത്തിനാണ് അവരവന് മരണം വിധിച്ചത്.
കാമ്പസിന് പുറത്തുനിന്നും കൈവെട്ട് പാര്‍ട്ടിയുടെ കൊലയാളി സംഘമെത്തി.
ഒരാള്‍ പിന്നില്‍നിന്ന് പിടിച്ചുനിര്‍ത്തി,
ഒരാള്‍ നെഞ്ചിലേക്ക് കുത്തി..
അഭിമന്യു തല്‍ക്ഷണം മരിച്ചു.
ചുവരെഴുത്തിലെ തര്‍ക്കമായിരുന്നത്രേ അരുംകൊലക്ക് കാരണം!
(ഓഡിറ്റോറിയത്തില്‍ വച്ച് ഒരു ചെറുപ്പക്കാരന്‍ തന്ന കാര്‍ഡാണ് ചിത്രത്തില്‍)
മറ്റൊരു രക്തസാക്ഷിക്കായി അഭിമന്യൂ എഴുതിയ പോരാട്ടവീറുള്ള വാക്കുകൾ
അഭിമന്യുവിനെ കുത്തിയത് കരുതിക്കൂട്ടി; ഇല്ലാതാക്കിയത് ദാരിദ്ര്യത്തിലും പൊരുതിക്കയറിയ ഒരു ജീവിതം
‘നിന്റെ ശബ്ദം ഇനി ഞങ്ങളിലൂടെ ഉയരും’; കുത്തിക്കൊന്ന അഭിമന്യൂവിന്റെ പഴയ വീഡിയോകളുമായി സുഹൃത്തുക്കള്‍
‘നിരായുധനായ ഒരു കൗമാരക്കാരനെ പച്ചക്ക് തീര്‍ത്ത പോപ്പുലര്‍ ഫ്രണ്ട് എന്തു തരം വിഷമാണ്?’
This post was last modified on July 2, 2018 6:56 pm