X

ഇതൊക്കെ പൊതുജനത്തിനു മുന്നിലാണോ പറയുന്നത്? സ്വച്ഛ് ഭാരത് ചടങ്ങില്‍ സംസാരിച്ചു കൊണ്ടിരുന്ന അധ്യാപകന്റെ മൈക്ക് കേന്ദ്രമന്ത്രി ഓഫ് ചെയ്തു

പരാതിയുണ്ടെങ്കില്‍ സ്വകാര്യമായി വന്നു പറയണം, പൊതുജനങ്ങളുടെ മുന്നില്‍ വിളിച്ചു പറയുകയല്ല വേണ്ടതെന്നും ബിജെപി മന്ത്രി

സ്വച്ഛ് ഭാരത് മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വച്ച് മോശം റോഡുകളെ കുറിച്ച് സംസാരിച്ച അധ്യാപകന്റെ മൈക്ക് കേന്ദ്ര മന്ത്രി ഓഫ് ചെയ്തു. അസമിലെ നാഗോന്‍ ജില്ലയിലാണ് ഈ സംഭവം നടന്നത്. പരിപാടിയില്‍ സംസാരിക്കാന്‍ ഉദ്യോഗസ്ഥര്‍ ക്ഷണിച്ചതനുസരിച്ചാണ് തന്റെ ഊഴം എത്തിയപ്പോള്‍ വിരമിച്ച ഈ അധ്യാപകന്‍ എത്തിയത്. അമോലപട്ടി ബിബി റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ചായിരുന്നു അധ്യാപകന്‍ ചൂണ്ടിക്കാട്ടിയത്. വര്‍ഷങ്ങളായി റോഡ് തകര്‍ന്ന് കിടക്കുകയാണെന്നും സ്ഥലം എംഎല്‍എയ്ക്ക് ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ പരാതി നല്‍കിയിരുന്നുവെന്നും ഫലം ഒന്നും ഉണ്ടായില്ലെന്നും പുതിയ സര്‍ക്കാരും പുതിയ എംഎല്‍എയും അനുകൂലമായി എന്തെങ്കിലും ചെയ്യുമെന്നുമാണ് പ്രതീക്ഷയെന്നുമായിരുന്നു അധ്യാപകന്‍ പ്രസംഗിച്ചത്.

പെട്ടെന്നാണ് കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജേന്‍ ഗൊഹേന്‍ തന്റെ ഇരിപ്പടത്തില്‍ നിന്നും ചാടിയെഴുന്നേറ്റ് ചെന്ന് അധ്യാപകന്‍ സംസാരിച്ചു കൊണ്ടിരുന്ന മൈക്ക് ഓഫ് ചെയ്തത്.

എന്തുകൊണ്ട് ഈ കാര്യങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പറഞ്ഞില്ല. നിങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് എന്തോ ഉദ്ദേശവുമായാണ്. തികച്ചും അസംബന്ധമാണിത്; കേന്ദ്രമന്ത്രി അധ്യാപകനോട് പറഞ്ഞതായി ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ ഭാഗം പറയാന്‍ അനുവദിക്കണമെന്ന് അധ്യാപകന്‍ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും വീണ്ടും സംസാരിക്കാന്‍ അദ്ദേഹത്തെ അസമിലെ നോവ്‌ഗോംഗ് ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപി കൂടിയായ കേന്ദ്രമന്ത്രി രാജേന്‍ ഗൊഹേന്‍ അനുവദിച്ചില്ല. പ്രസംഗിച്ചതുകൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടാന്‍ പോകുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. അധ്യാപകന് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് സ്വകാര്യമായി തന്നോട് അവതരിപ്പിക്കണമായിരുന്നുവെന്നും പൊതുജനങ്ങളുടെ മുന്നില്‍ വച്ച് സംസാരിക്കരുതായിരുന്നുവെന്നും കേന്ദ്രമന്ത്രി പറയുന്നു.

ഇറാനുമായുള്ള ആണവകരാറില്‍ നിന്നുമുള്ള ട്രംപിന്റെ പിന്മാറ്റം: യുദ്ധവെറിയുടെ ചതി

This post was last modified on May 9, 2018 7:10 pm