X

ഉപേന്ദ്ര കുശ്വാഹ, ഉര്‍ജിത് പട്ടേല്‍; 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിധിക്ക് മുന്‍പേ മോദി ഗവണ്‍മെന്‍റിന് അപ്രതീക്ഷിത പ്രഹരം

വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ വിശദീകരിച്ചത്

അഞ്ചു സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നേരിട്ടത് രണ്ടു തിരിച്ചടികള്‍. കേന്ദ്ര മാനവശേഷി വികസന സഹമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ രാജിയുടെ രൂപത്തിലാണ് എന്‍ ഡി എ മുന്നണിക്ക് അപ്രതീക്ഷിത പ്രഹരം ഏറ്റത്, വൈകിട്ടോടെ കഴിഞ്ഞ ഒരു മാസം മുന്‍പ് കേന്ദ്ര സര്‍ക്കാരിനോട് കൊമ്പുകോര്‍ത്ത റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെക്കുകയായിരുന്നു.

ആര്‍ എല്‍ എസ് പി (രാഷ്ട്രീയ ലോക് സമത പാര്‍ട്ടി) നേതാവായ ഉപേന്ദ്ര കുശ്വാഹ ബിജെപി സഖ്യം ഉപേക്ഷിക്കാനൊരുങ്ങുന്നതായി നേരത്തെ സൂചനയുണ്ടായിരുന്നു. ബീഹാറിലെ സീറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്നാണ് രാജി.

“വലിയ വേദനയോടെയാണ് ഞാന്‍ നില്‍ക്കുന്നത്. നിങ്ങളുടെ നേതൃത്വത്താല്‍ ഞാന്‍ ചതിക്കപ്പെട്ടിരിക്കുന്നു. ഭരണഘടനയാല്‍ അംഗീകരിക്കപ്പെട്ട മന്ത്രിസഭയെ നിങ്ങള്‍ ശിഥിലമാക്കി. മന്ത്രി സഭ താങ്കളുടെ തീരുമാനങ്ങള്‍ അംഗികരിക്കുന്ന ഒരു റബ്ബര്‍ സ്റ്റാമ്പ് മാത്രമായി മാറി.” കുശ്വാഹ മോദിക്കെഴുതി.

നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുക എന്നതാണ് ലക്ഷ്യമെന്ന് കുശ്വാഹ ഈയടുത്ത് പറഞ്ഞിരുന്നെങ്കിലും കുറേകാലമായി ബിജെപിയും ജെഡിയുവുമായി തുടരുന്ന അസ്വാരസ്യങ്ങള്‍ കുശ്വാഹയെ പുറത്തേയ്ക്ക് നയിക്കുകയാണ് എന്നാണ് സൂചന. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡില്‍ നിന്ന് പുറത്താക്കപ്പെട്ട്, ലോക് താന്ത്രിക് ജനതാദള്‍ രൂപീകരിച്ച മുതിര്‍ന്ന നേതാവ് ശരദ് യാദവുമായി ലയനം സംബന്ധിച്ച ഉപേന്ദ്ര കുശ്വാഹ ചര്‍ച്ച നടത്തിക്കഴിഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി ഇരു പാര്‍ട്ടികളുടേയും ലയനമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ആർഎൽഎസ്പിയുടെ നീക്കം ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ വിശദീകരിച്ചത്. നേരത്തെ കേന്ദ്ര സര്‍ക്കാരുമായുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ഗവര്‍ണര്‍ സ്ഥാനം രാജി വയ്ക്കാന്‍ ഉര്‍ജിത് പട്ടേല്‍ ആലോചിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം രാജിയില്‍ നിന്ന് പട്ടേല്‍ പിന്മാറുകയായിരുന്നു.

വ്യക്തിപരമായ കാരണങ്ങളാല്‍ ഞാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജി വയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. വിവിധ പദവികളില്‍ റിസര്‍വ് ബാങ്കിനെ സേവിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായി കരുതുന്നു. ആര്‍ബിഐ ജീവനക്കാരുടെ പിന്തുണയും കഠിനാധ്വാനവുമാണ് സമീപകാലത്ത് ആര്‍ബിഐയുടെ നേട്ടങ്ങള്‍ക്ക് കാരണം. എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ആര്‍ബിഐ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളള്‍ക്കും നന്ദി പറയുന്നു. എല്ലാവര്‍ക്കും എന്റെ ആശംസകള്‍.

കരുതല്‍ ധനത്തില്‍ നിന്ന് പണം കൈമാറുന്നതും വായ്പാ പരിധിയുമടക്കമുള്ള വിഷയങ്ങളില്‍ ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍, ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യയാണ് ആദ്യം വെളിപ്പെടുത്തിയത്. കേന്ദ്ര ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയ അടക്കമുള്ളവര്‍ റിസര്‍വ് ബാങ്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 9.6 ലക്ഷം കോടി രൂപ കുതല്‍ ധനത്തില്‍ മൂന്നിലൊന്ന് സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കായി കൈമാറണമെന്ന ആവശ്യത്തില്‍ ആര്‍ബിഐ ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു.

This post was last modified on December 10, 2018 7:25 pm

Related Post
Leave a Comment