X

എം സ്വരാജിന് ഉണ്ടെന്നും കെകെ രമയ്ക്ക് ഇല്ലെന്നും സിപിഎമ്മുകാര്‍ കരുതുന്ന വ്യക്തി സ്വാതന്ത്ര്യം

സ്വരാജിന്റെ പാര്‍ട്ടിയായ സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ രാഷ്ട്രീയ എതിരാളികളെക്കുറിച്ച് ഫേസ്ബുക്കില്‍ എത്ര അധിക്ഷേപകരമായ പരാമര്‍ശങ്ങളാണ് നടത്തുന്നത് എന്നാണ് ആര്‍എംപി പ്രവര്‍ത്തകനായ ഷിനു കുമാര്‍ (ഷിനു ആവോലം) ചൂണ്ടിക്കാട്ടുന്നത്.

എം സ്വരാജ് എംഎല്‍എയും മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരനും ലിഫ്റ്റില്‍ ഒരുമിച്ച് നില്‍ക്കുന്നതിന്റെ സിസിടിവി ഫോട്ടോകള്‍ ഉപയോഗിച്ച് അശ്ലീല പോസ്റ്റുകളും കമന്റുകളുമിട്ടവര്‍ക്കെതിരെ സ്വരാജ് ഫേസ്ബുക്കില്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്വരാജിന്റെ പാര്‍ട്ടിയായ സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ രാഷ്ട്രീയ എതിരാളികളെക്കുറിച്ച് ഫേസ്ബുക്കില്‍ എത്ര അധിക്ഷേപകരമായ പരാമര്‍ശങ്ങളാണ് നടത്തുന്നത് എന്നാണ് ആര്‍എംപി പ്രവര്‍ത്തകനായ ഷിനു കുമാര്‍ (ഷിനു ആവോലം) ചൂണ്ടിക്കാട്ടുന്നത്. ആര്‍എംപി നേതാവ് കെകെ രമയെ ആസ്ഥാന വിധവ എന്ന് വിളിച്ചാണ് സിപിഎമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ അധിക്ഷേപിക്കുന്നത് എന്ന് ഷിനു ചൂണ്ടിക്കാട്ടുന്നു. കെകെ രമ ഒരു പാര്‍ട്ടി പ്രവര്‍ത്തകനൊപ്പം ബൈക്കില്‍ യാത്ര ചെയ്തത് പറഞ്ഞായിരുന്നു മഹേഷ് സര്‍ഗ എന്ന സിപിഎം പ്രവര്‍ത്തകന്റെ അധിക്ഷേപ കമന്റ്. ബിബിത്ത് കോഴിക്കളത്തില്‍ ഇട്ട പോസ്റ്റിലാണ് ഈ കമന്റ് വന്നിരിക്കുന്നത്.

ഇതേക്കുറിച്ച് ഷിനു കുമാര്‍ ഇങ്ങനെ പറയുന്നു:

‘ആസ്ഥാന വിധവ’ എന്നത് സോഷ്യല്‍ മീഡിയയിലെ വിപ്ലവ ശിങ്കങ്ങള്‍ സഖാവ് കെ.കെ രമക്ക് ചാര്‍ത്തിക്കൊടുത്ത പേരാണ്. ഒരു സ്ത്രീ, പൊതുപ്രവര്‍ത്തക തന്റെ മകന്റെ പ്രായമുള്ള പാര്‍ട്ടി സഖാവിന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുന്നതിനെ ‘വേറെ അര്‍ത്ഥത്തില്‍’ എടുക്കാതിരുന്നതിന്റെ ഔദാര്യ പ്രഖ്യാപനത്തിലെ പരിഹാസവും ഉന്നവുമൊക്കെ തിരിച്ചറിയാന്‍ വലിയ പ്രയാസമൊന്നുമില്ല. കമന്റിന് ലൈക്ക് ചെയ്ത് പ്രോത്സാഹിപ്പിച്ച മൂന്ന് പേരില്‍ ഒരാള്‍ സ്വരാജ് ഭാരവാഹിയായിരിക്കുന്ന DYFI എന്ന വിപ്ലവ യുവജനസംഘടനയുടെ ബ്ലോക് തല നേതാവും, മറ്റൊരാള്‍ SFI യുടെ ജില്ലാ നേതാവുമാണ്.

അതു കൊണ്ട് തന്നെ പ്രിയ സ്വരാജ്, ആണിനും പെണ്ണിനും ഒരുമിച്ച് യാത്ര ചെയ്യാനും, ലിഫ്റ്റില്‍ കയറാനും, ബൈക്കില്‍ ഒരുമിച്ച് യാത്ര ചെയ്യാനും അവകാശമുണ്ടെന്ന് താങ്കളുടെ സഹ സഖാക്കളെ കൂടി ബോധ്യപ്പെടുത്തുന്നത് നന്നാവും. അത് താങ്കള്‍ക്ക് മാത്രമുള്ള അവകാശമല്ലെന്നും, മറ്റുള്ളവര്‍ ആ അവകാശം അനുവദിച്ച് കിട്ടാന്‍, സഹപ്രവര്‍ത്തകന്റെ ബൈക്കില്‍ യാത്ര ചെയ്യുന്നതിനെ വേറൊരു തരത്തിലും എടുക്കാതിരിക്കാന്‍ അപേക്ഷ കൊടുത്ത് കാത്തുകെട്ടിക്കിടക്കുകയല്ല എന്നും അവരെ കൂടെ ഓര്‍മ്മിക്കണമെന്നും അപേക്ഷിക്കുന്നു.

സ്‌നേഹപൂര്‍വം,
കെ.കെ രമയെ ബൈക്കില്‍ കൂടെ കൊണ്ടു പോവുകയും, നേരില്‍ കാണുമ്പോ അവരെ കെട്ടിപ്പിടിച്ച് സ്‌നേഹം പുതുക്കുകയുമൊക്കെ ചെയ്യുന്ന മറ്റൊരുത്തന്‍.

This post was last modified on January 29, 2018 12:11 pm

Related Post
Leave a Comment