X

ചില സമുദായങ്ങളെ ലക്ഷ്യമിട്ട് ബ്രിട്ടീഷ് പോലീസിന് പുതിയ ഭീകരവിരുദ്ധ അധികാരങ്ങള്‍

വിവാദമായ ചില സമുദായങ്ങളെ പ്രത്യേകം നിരീക്ഷിക്കുന്നതാണ് പുതിയ നീക്കത്തിലെ മുഖ്യ അജണ്ട

ജനങ്ങള്‍ക്ക് ഭീഷണിയാണെന്ന് സംശയിക്കപ്പെടുന്ന ചില സമുദായങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ബ്രിട്ടീഷ് പോലീസിനും സുരക്ഷാ സൈന്യത്തിനും പ്രത്യേക ഭീകരവിരുദ്ധ അധികാരം അനുവദിച്ചു. ഭീകരാക്രമണങ്ങള്‍ നടക്കുന്നതിന് മുമ്പ് തന്നെ ഭീകരരെ കണ്ടെത്തുകയാണ് അധികൃതരുടെ പുതിയ ലക്ഷ്യം.

പൊതുജനങ്ങളെ ഭീകരതയില്‍ നിന്നും രക്ഷിക്കാന്‍ ഒരു ചുവടുമാറ്റം ആവശ്യമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാദമായ ചില സമുദായങ്ങളെ പ്രത്യേകം നിരീക്ഷിക്കുന്നതാണ് പുതിയ നീക്കത്തിലെ മുഖ്യ അജണ്ട. ഭീകരാക്രമണ ഭീഷണി ഉയരുന്നതും തീവ്ര നിലപാടുകളുള്ളതുമായ സമുദായങ്ങളെയാണ് ലക്ഷ്യമിടുന്നത്. എ15, ഡിറ്റക്ടീവ് ഏജന്‍സികള്‍ക്ക് ഭീകരാക്രമണങ്ങള്‍ തകര്‍ക്കാനുള്ള പ്രത്യേക അധികാരമാണ് നല്‍കിയിരിക്കുന്നത്.

മാഞ്ചസ്റ്റര്‍, വെസ്റ്റ്മിനിസ്റ്റര്‍, ലണ്ടന്‍ ബ്രിഡ്ജ് എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഭീകരാക്രമണങ്ങളില്‍ 35 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പുതിയ നീക്കം. ഈ ആക്രമണങ്ങളില്‍ ഉള്‍പ്പെട്ട അഞ്ച് ഭീകരരില്‍ മൂന്ന് പേരും സുരക്ഷ ഏജന്‍സികള്‍ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന 23,000 ഭീകരരില്‍ ഉള്ളവരായിരുന്നു.

ഭീകരരുടെ തടവ് ശിക്ഷാ കാലയളവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ജയിലില്‍ നിന്ന് മോചിതരാകുന്നവരെയും പിന്നീട് പ്രത്യേകമായി നിരീക്ഷിക്കും. വരുന്ന ആഴ്ചകളില്‍ ഇത് സംബന്ധിച്ച് പ്രത്യേക രേഖ പുറത്തിറക്കും. അതേസമയം നേരത്തെ ചോര്‍ത്തപ്പെട്ട ഭീകരവിരുദ്ധ രേഖകളെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ആഭ്യന്തര വകുപ്പ് വക്താക്കള്‍ അറിയിച്ചു.

This post was last modified on April 25, 2018 3:57 pm