X

എന്തുകൊണ്ട് എഎംഎംഎ-യില്‍ അംഗമായില്ല; അമലയും, രഞ്ജിനിയും ഉള്‍പ്പെടെ 14 നടിമാരുടെ വിശദീകരണം

'കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാനുള്ള നടപടി, തുടങ്ങിയവ സ്ത്രീകളോടുള്ള സംഘടനയുടെ സമീപനത്തെ കൃത്യമായി വരച്ചു കാട്ടുന്നു'

എ എം എം എ യിൽ അംഗത്വം എടുക്കാതെ മാറി നിൽക്കുന്നതിന്റെ കാരണം വ്യക്തമാക്കി 14 അഭിനേത്രികൾ രംഗത്ത്. അമല അക്കിനെനി, രഞ്ജിനി പ്രിയർ ഉൾപ്പെടെയുള്ള അഭിനേത്രികളും, ടെക്‌നീഷ്യന്മാരും ആണ് ഡബ്ലി യു സി സി യുടെ ഫെയ്സ്ബൂക് പേജിലൂടെ നിലപാട് വ്യക്തമാക്കി മുന്നോട്ടു വന്നിരിക്കുന്നത്.

സിനിമയെ പൂർവ്വാധികം ശ്രദ്ധയോടെ, ബഹുമാനത്തോടെ, വിശ്വാസത്തോടെ, മാധ്യമമായും കലയായും സമീപിക്കുവാനുള്ള ഇടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ എ.എം.എം.എ എന്ന് പേരുള്ള ‘സംഘടന’യിൽ ഇനിയും ചേർന്നിട്ടില്ലാത്ത, എന്നാൽ നിലവിൽ അഭിനേതാക്കളായി തൊഴിലെടുക്കുന്ന തങ്ങൾ, ആ സംഘടനയുടെ ഭാഗമാകുന്നില്ലെന്ന നിലപാടെടുക്കുന്നു എന്ന ആമുഖത്തോടെയാണ്‌ കുറിപ്പ് ആരംഭിക്കുന്നത്

എ.എം.എം.എ യിലെ അംഗത്വം നിരാകരിക്കാനുള്ള കാരണങ്ങൾ ആയി അവർ പ്രധാനമായും ചൂണ്ടി കാണിക്കുന്നത്.

*തുല്യവേതനം എന്നൊരു സങ്കൽപം പോലും നിലവിലില്ലാത്ത മേഖലയിൽ ഒരു ലക്ഷം രൂപയോളം മെമ്പർഷിപ് ഫീസ് ചുമത്തുന്നത് ജനോന്മുഖവും ജനാധിപത്യപരവുമല്ല.

*പ്രസ്തുത സംഘടന, ഞങ്ങളുടെ സഹപ്രവർത്തകയുടെ പ്രശ്നത്തെ സമീപിച്ച രീതിയിൽ നിന്നും തൊഴിലിടത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട് അവരെടുക്കുന്ന തീരുമാനങ്ങളെ പൂർണ്ണമായി വിശ്വസിക്കാൻ സാധ്യമല്ല എന്ന് തിരിച്ചറിയുന്നു.

*ഡബ്ലിയു സി സി സ്ഥാപക അംഗങ്ങളോട്, അവരുന്നയിക്കുന്ന പ്രശ്നങ്ങളോട്, പൊതുവിൽ പുലർത്തുന്ന മൗനം അപകടകരവും നിരുത്തരവാദപരവുമാണ്. ആരോഗ്യകരവും ആശയപരവുമായ സംവാദത്തിന് കെൽപ്പില്ലാത്ത ഒരു സംഘടനയെ തള്ളിപ്പറയുകയല്ലാതെ വേറെ മാർഗ്ഗമില്ല എന്ന് മനസ്സിലാക്കുന്നു.

*എ. എം. എം. എ യുടെ അടുത്ത കാലത്തെ ആഘോഷപരിപാടിയിൽ അവതരിപ്പിച്ച പിന്തിരിപ്പൻ സ്കിറ്റ്, കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാനുള്ള നടപടി, തുടങ്ങിയവ സ്ത്രീകളോടുള്ള സംഘടനയുടെ സമീപനത്തെ കൃത്യമായി വരച്ചു കാട്ടുന്നുണ്ട്.

* ഒരു സംവാദത്തിനെങ്കിലും വഴിതെളിക്കുന്ന ജനാധിപത്യ സംവിധാനം പ്രസ്തുത സംഘടനയിൽ ഉടനൊന്നും ഉണ്ടാകാൻ സാധ്യതയില്ലെന്ന് സംഘടനയുടെ ചരിത്രം, ഫാൻസ് അസ്സോസിയേഷനുകൾ, പ്രത്യേക താരകേന്ദ്രീകൃത കോക്കസുകൾ , ഒക്കെ ചേർത്തെഴുതുന്ന, ഇത് വരെയുള്ള ചരിത്രം, ബോധ്യപ്പെടുത്തി തരുന്നുണ്ട്.

* ആത്മാഭിമാനമുള്ള സ്ത്രീകളെ ഉൾക്കൊള്ളാൻ, അവരുടെ തൊഴിലിടത്തെ ബഹുമാനിക്കാൻ തക്കവണ്ണം ഒരു പൊളിച്ചെഴുത്തിന് നിലവിൽ സംഘടനയെ നിർണയിക്കുന്ന താരാധികാരരൂപങ്ങൾക്ക് സാധിക്കില്ല എന്ന് കൂടി മനസ്സിലാക്കുന്നു.

*കെട്ടിക്കാഴ്ച്ചകൾക്കല്ലാതെ, സംഘടനാപരമായ ചുമതലകളിൽ, തീരുമാനങ്ങൾ എടുക്കുന്നതിലൊന്നും തന്നെ സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്താൻ പ്രസ്തുത സംഘടന ശ്രമിച്ചിട്ടില്ല.

* ഇത്തരത്തിൽ മനുഷ്യവിരുദ്ധമായി നിലകൊള്ളുന്ന ഒരു സംഘടനയുടെ ഭാഗമാകാനില്ല എന്നുറച്ചു പ്രഖ്യാപിക്കുന്നു.

അഭിജ ശിവകല, അമല അക്കിനെനി, അർച്ചന പദ്മിനി, ദർശന രാജേന്ദ്രൻ, ദിവ്യ ഗോപിനാഥ്, ദിവ്യ പ്രഭ, ജോളി ചിറയത്ത്, കനി കുസൃതി, രഞ്ജിനി പിയർ, സജിത മഠത്തിൽ, സംയുക്ത നമ്പ്യാർ, ശാന്തി ബാലചന്ദ്രൻ, ഷൈലജ അമ്പു, സുജാത ജനനേത്രി എന്നിവരാണ് സംയുക്തമായി നിലപാട് പ്രഖ്യാപിച്ച സിനിമ പ്രവർത്തകർ.

മലയാളികൾ ഏറെ സ്നേഹിക്കുന്ന സിനിമയെന്ന മാധ്യമത്തിലൂടെ ജാതി-മത-ലിംഗ വിഭാഗീയതകൾക്കപ്പുറമായി കാലത്തിനനുരൂപമായ കലാസൃഷ്ടികൾ രചിക്കപ്പെടുവാൻ ആവശ്യമായ എല്ലാ വഴികളും വരും തലമുറക്ക് വേണ്ടി തുറക്കുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന പ്രഖ്യാപനത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

This post was last modified on July 1, 2018 12:38 pm