X

കേരളത്തിലെ ഉന്നത സിപിഎം നേതാവിന്റെ മകനെതിരെ ദുബായില്‍ 13 കോടിയുടെ തട്ടിപ്പ് കേസ്

മകന്റെ തട്ടിപ്പിനെക്കുറിച്ച് നേതാവിനെ കമ്പനിയുമായി ബന്ധപ്പെട്ട ചിലര്‍ ധരിപ്പിച്ചിരുന്നു. പണം തിരിച്ചു നല്‍കുമെന്ന് നേതാവ് ഉറപ്പു നല്‍കിയെങ്കിലും അതുണ്ടായില്ല എന്നാണ് പറയുന്നത്.

കേരളത്തിലെ ഒരു ഉന്നത സിപിഎം നേതാവിന്റെ മകനെതിരെ ദുബായില്‍ 13 കോടി രൂപയുടെ പണം തട്ടിപ്പ് കേസെടുത്തിട്ടുണ്ടെന്നും പ്രതിയെ ദുബായിലെ കോടതിയില്‍ ഹാജരാക്കുന്നതിന് ഇന്റര്‍പോളിന്റെ സഹായം തേടാന്‍ നീക്കം നടക്കുകയാണെന്നും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടേതാണ് പരാതി. പ്രശ്‌നപരിഹാരത്തിന് അവര്‍ പാര്‍ട്ടിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടതായാണ് സൂചനയെന്നും മനോരമ റിപ്പോര്‍ട്ട് പറയുന്നു. നേതാവിന്റെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും കക്ഷി ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മകന്റെ തട്ടിപ്പിനെക്കുറിച്ച് നേതാവിനെ കമ്പനിയുമായി ബന്ധപ്പെട്ട ചിലര്‍ ധരിപ്പിച്ചിരുന്നു. പണം തിരിച്ചു നല്‍കുമെന്ന് നേതാവ് ഉറപ്പു നല്‍കിയെങ്കിലും അതുണ്ടായില്ല എന്നാണ് പറയുന്നത്. ഒരു ഓഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടില്‍ നിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനി പറയുന്നത്. ബിസിനസ് ആവശ്യത്തിന് വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിന് മുമ്പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ച് നിര്‍ത്തി. അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്ക് പുറമെ 2,09,704 ദിര്‍ഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.

തങ്ങള്‍ നല്‍കിയതിന് പുറമേ മറ്റ് അഞ്ച് ക്രിമിനല്‍ കേസുകള്‍കൂടി ദുബായില്‍ നേതാവിന്റെ മകനെതിരെയുണ്ടെന്നും നല്ല ഉദ്ദേശത്തോടെയല്ല അയാള്‍ തങ്ങളില്‍ നിന്ന് പണം വാങ്ങിയതെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു. നേതാവിന്റെ മകന്‍ ഒരു വര്‍ഷത്തിലേറെയായി ദുബായില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് എന്നാണ് പറയുന്നത്. കമ്പനിയുടമകള്‍ പ്രശ്‌നത്തില്‍ സിപിഎം നേതൃത്വത്തെ ഇടപെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ഒന്നുകില്‍ മകന്‍ കോടതിയില്‍ ഹാജരാകണം, അല്ലെങ്കില്‍ പണം തിരികെ നല്‍കണം. അത് ഉടനെ ഉണ്ടായില്ലെങ്കില്‍ ഇന്റര്‍പോള്‍ നോട്ടീസിനുള്ള നടപടികളുമായി മുന്നോട്ടുപോകും. ഇത് പാര്‍ട്ടിയെ ബോധ്യപ്പെടുത്താനാണ് കമ്പനിയുടെ ശ്രമം. തിരിച്ചടവിനത്തില്‍ നേതാവിന്റെ മകന്‍ കഴിഞ്ഞ മേയ് 16ന് നല്‍കിയ രണ്ടു കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങി. ദുബായ് കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് പണം ലഭ്യമാക്കാന്‍ ഇടനില നിന്ന മലയാളിയായ സുഹൃത്തും അദ്ദേഹത്തിന്റെ പിതാവും നേതാവിനെ കണ്ട് മകന്‍ നടത്തിയ ‘വഞ്ചന’യും കേസുകളുടെ കാര്യവും ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പറയുന്നു. ഉടനെ പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നായിരുന്നു നേതാവ് നല്‍കിയ ഉറപ്പ് എന്നും കമ്പനി വൃത്തങ്ങള്‍ പറയുന്നു.

This post was last modified on January 24, 2018 9:54 am