X

ബലാത്സംഗം ചെയ്തതായി 21കാരിയുടെ പരാതി: ഗുജറാത്ത് ബിജെപി വൈസ് പ്രസിഡന്റ് രാജി വച്ചു

പ്രമുഖ കോളേജില്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് അഡ്മിഷന്‍ ശരിയാക്കി തരാം എന്ന് പറഞ്ഞാണ് തന്നെ ലൈംഗികമായി ഉപയോഗിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. ഭാനുശാലിയുടെ ഒരു സഹായി, തന്നെ ബ്ലാക് മെയില്‍ ചെയ്യുന്നതിനായി അക്രമം മൊബൈലില്‍ ചിത്രീകരിച്ചതായും പരാതിക്കാരി പറയുന്നു.

തന്നെ ബലാത്സംഗം ചെയ്തതായുള്ള 21കാരിയുടെ പരാതിയെ തുടര്‍ന്ന് മുന്‍ എംഎല്‍എ ആയ ഗുജറാത്ത് ബിജെപി വൈസ് പ്രസിഡന്റ് ജയന്തി ഭാനുശാലി രാജി വച്ചു. കച്ച് ജില്ലയില്‍ നിന്നുള്ള നേതാവായ ഭാനുശാലി സംസ്ഥാന പ്രസിഡന്റ് ജിത്തു വാഗാനിക്ക് രാജിക്കത്ത് കൈമാറി. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണമെന്ന് 53കാരനായ ഭാനുശാലി ആരോപിച്ചു. 2007 മുതല്‍ 2012 വരെ കച്ച് ജില്ലയിലെ അബ്ദാസ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു ജയന്തി ഭാനുശാലി.

സൂറത്ത് സ്വദേശിയാണ് പരാതിക്കാരി. കമ്മീഷണര്‍ ഓഫീസിലാണ് ഇവര്‍ കേസെടുക്കാന്‍ ആവശ്യപ്പെട്ട് പരാതി നല്‍കിയത്. അതേസമയം ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് സൂറത്ത് പൊലീസ് കമ്മീഷണര്‍ പറയുന്നത്. കഴിഞ്ഞ നവംബര്‍ മുതല്‍ വിവിധ സ്ഥലങ്ങളില്‍ വച്ച് ഭാനുശാലി തന്നെ ബലാത്സംഗം ചെയ്തതായി യുവതി ആരോപിക്കുന്നു. പ്രമുഖ കോളേജില്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് അഡ്മിഷന്‍ ശരിയാക്കി തരാം എന്ന് പറഞ്ഞാണ് തന്നെ ലൈംഗികമായി ഉപയോഗിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. ഭാനുശാലിയുടെ ഒരു സഹായി, തന്നെ ബ്ലാക് മെയില്‍ ചെയ്യുന്നതിനായി അക്രമം മൊബൈലില്‍ ചിത്രീകരിച്ചതായും പരാതിക്കാരി പറയുന്നു.

This post was last modified on July 14, 2018 8:16 am