X

ആര്‍എസ്എസ് ശാഖ അടച്ചുപൂട്ടിയ ഐപിഎസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം; പിന്നില്‍ യോഗി ആദിത്യനാഥ്

തര്‍ക്കസ്ഥലത്താണ് ശാഖാ നടത്തിയിരുന്നത്. ബിജെപി എംഎല്‍എമാരുടെ പരാതിയെ തുടര്‍ന്നാണ് എസ് പി കുന്‍വര്‍ അനുപം സിംഗിനെയാണ് ട്രാന്‍സ്ഫര്‍ ചെയ്തത്.

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ആര്‍എസ്എസ് ശാഖ പൂട്ടിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി സംസ്ഥാന സര്‍ക്കാരിന്റെ ശിക്ഷ. തര്‍ക്കസ്ഥലത്താണ് ശാഖാ നടത്തിയിരുന്നത്. ബിജെപി എംഎല്‍എമാരുടെ പരാതിയെ തുടര്‍ന്നാണ് എസ് പി കുന്‍വര്‍ അനുപം സിംഗിനെയാണ് ട്രാന്‍സ്ഫര്‍ ചെയ്തത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സമുദായങ്ങള്‍ തമ്മില്‍ തര്‍ക്കവും സംഘര്‍ഷവുമുള്ള സ്ഥലമാണിത്. ആറ് മാസം മുമ്പ് ഇവിടെ ഉര്‍സ് ആഘോഷിക്കാന്‍ അനുമതി നിഷേധിച്ചിരുന്നു. ഒരു മാസം മുമ്പാണ് ആര്‍എസ്എസ് ഇവിടെ ശാഖ നടത്തി തുടങ്ങിയത്. കഴിഞ്ഞയാഴ്ച ഇവിടെ ശാഖ നടത്തുന്നത് പൊലീസ് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന ബിജെപി എംഎല്‍എ ഇവിടെ ധര്‍ണ നടത്തി. കോട്വാള്‍ ശൈലേന്ദ്ര സിംഗും പൊലീസ് നടപടി ശരിവച്ചു.

കുന്‍വര്‍ അനുപം സിംഗിന് പുറമെ കോട്വാള്‍ ശൈലേന്ദ്ര സിംഗിനേയും ലോക്കല്‍ സ്‌റ്റേഷന്‍ ഓഫീസര്‍ രാജ്കുമാര്‍ യാദവിനേയും സ്ഥലം മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നാണ് സ്ഥലം മാറ്റങ്ങളെന്നാണ് നാഷണല്‍ ഹെറാല്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗത്ത് ആഗ്ര എംഎല്‍എ യോഗേന്ദ്ര ഉപാധ്യായും സിക്രി എംഎല്‍എ ഉദയ്ഭന്‍ സിംഗും എസ് പിക്കെതിരെ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിരുന്നു. അതേസമയം ആഗ്ര എഡിജിപി അജയ് ആനന്ദ് പറയുന്നത്, ഇത് സാധാരണ നടപടി മാത്രമാണെന്നാണ്. ആര്‍എസ്എസ് ഇപ്പോളും കനത്ത സുരക്ഷയില്‍ അവിടെ ശാഖ നടത്തുന്നുണ്ടെന്നും എഡിജിപി പറയുന്നു.

This post was last modified on June 28, 2018 9:42 am

Related Post
Leave a Comment