X

ശ്രീജീവിന്റെ കസ്റ്റഡി മരണം: ഉത്തരവാദികളായ പോലീസുകാരെ ന്യായീകരിച്ച് പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍

മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് ഫോണുകള്‍ കവര്‍ന്ന കേസിലാണ് ശ്രീജീവിനെ അറസ്റ്റ് ചെയ്തത്. ശ്രീജീവിനെ പോലീസുകാര്‍ക്ക് മര്‍ദ്ദിക്കേണ്ടി വന്നിട്ടില്ല. ചോദ്യം ചെയ്തപ്പോള്‍ തന്നെ ശ്രീജീവ് എല്ലാം തുറന്ന് പറഞ്ഞിരുന്നു. കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം പാറശ്ശാലയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജീവിന്റെ മരണത്തില്‍, ഉദ്യോഗസ്ഥരെ ന്യായീകരിച്ച് പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ രംഗത്ത്. മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് ഫോണുകള്‍ കവര്‍ന്ന കേസിലാണ് ശ്രീജീവിനെ അറസ്റ്റ് ചെയ്തത്. ശ്രീജീവിനെ പോലീസുകാര്‍ക്ക് മര്‍ദ്ദിക്കേണ്ടി വന്നിട്ടില്ല. ചോദ്യം ചെയ്തപ്പോള്‍ തന്നെ ശ്രീജീവ് എല്ലാം തുറന്ന് പറഞ്ഞിരുന്നു. കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ കമ്പനി റെപ്രസന്റേറ്റീവ് എന്ന് പറഞ്ഞ് മറ്റ് പല കടകളിലും വില്‍ക്കാനും ശ്രീജീവ് ശ്രമിച്ചിരുന്നു. ആ കടക്കാരൊക്കെയും പോലീസിന് തെളിവും മൊഴിയും നല്‍കിയിട്ടുണ്ട്. സാധ്യമായ എല്ലാ തെളിവുകളും ഉപയോഗിച്ച് സംഭവത്തിലെ യഥാര്‍ഥ വസ്തുത പുറത്ത് കൊണ്ടുവരണമെന്നും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍സെക്രട്ടറി സി.ആര്‍ ബിജുവിന്റെ വിശദീകരണ കുറിപ്പില്‍ പറയുന്നു.

ശ്രീജീവ് സംഭവത്തില്‍ അന്നത്തെ ആഭ്യന്തരമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയ്ക്കെതിരെ പരോക്ഷമായി കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരുന്നവര്‍ മറവി രോഗത്തിന് അടിമപ്പെട്ടെന്നും അതുകൊണ്ടാണ് ഇപ്പോള്‍ ഹാഷ് ടാഗുമായി രംഗത്തെത്തിയിരിക്കുന്നതെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു. ഉദ്യോഗസ്ഥര്‍ നിരപരാധികളാണെങ്കില്‍ അവരെ ക്രൂശിക്കരുതെന്ന അപേക്ഷയും കുറിപ്പിലുണ്ട്. ഏതന്വേഷണത്തിനെയും തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് അസോസിയേഷന്‍ സോഷ്യല്‍ മീഡിയ വഴി അറിയിച്ചു. വിഷയം സജീവ ചര്‍ച്ചയാകുമ്പോള്‍ പതിവുപോലെ പോലീസ് നിസഹായരാകുകയാണ്. ഇതിന് പിന്നില്‍ എന്ത് രാഷ്ട്രീയമായാലും അതിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കുറിപ്പ് പറയുന്നു. ഉദ്യോഗസ്ഥര്‍ ആരെങ്കിലും കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കപ്പെടണം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പോലീസ് ഉദ്യേഗസ്ഥരോടായി പറഞ്ഞ വാക്കുകള്‍ എല്ലാ ഉദ്യോഗസ്ഥരും ഗൗവരമായി കാണണം. കുറ്റവാളികളെ കണ്ടെത്തി കോടതിയില്‍ എത്തിക്കുന്നത് മാത്രമാണ് പോലീസിന്റെ ജോലി, അല്ലാതെ പ്രാകൃത ശൈലിയിലെ പോലീസിംഗ് ഈ കാലഘട്ടത്തില്‍ ആരില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലെന്നും അസോസിയേഷന്‍ വിശദമാക്കുന്നു.

അതേസമയം ശ്രീജീവിന്റെ ഇന്‍ക്വസ്റ്റ് നടത്തിയത് ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു. സാധാരണകുറ്റവാളികളെ ജയിലില്‍ കൊണ്ടുവരുമ്പോള്‍ ചെയ്യുന്ന ദേഹപരിശോധന ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴും നടത്തിയിരുന്നു. വിഷം കഴിച്ചതാണ് ശ്രീജീവിന്റെ മരണകാരണമെന്നതാണ് കണ്ടെത്തല്‍. ഒരു പക്ഷെ വിഷം അടിവസ്ത്രത്തിനകത്ത് തുന്നിവെച്ചിരിക്കാം. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ആത്മഹത്യ ചെയ്യാമെന്ന് ശ്രീജിവ് ഉറപ്പിച്ചിരുന്നിരിക്കാമെന്നും സിആര്‍ ബിജു പറഞ്ഞു. മയക്കുമരുന്ന് കേസുകളിലെ പ്രതികളെ മാത്രമാണ് വിശദമായി പരിശോധിക്കാറ്. ഇത്തരം കേസുകളില്‍ വിശദമായ പരിശോധന നടത്താറില്ല. ഒരു പക്ഷെ ശ്രീജീവിനെ വിശദമായി പരിശോധിച്ചിരുന്നെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നു. പോലീസിന് കസ്റ്റഡിയിലിരിക്കെ ശ്രീജീവിനെ വിഷം കൊടുത്തു കൊല്ലേണ്ട കാര്യമില്ല. അത് പോലീസിന് തന്നെ പ്രശ്നമാകുകയല്ലേ ഉള്ളു. ദേഹപരിശോധനയില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്്ച സംഭവിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

This post was last modified on January 15, 2018 4:03 pm

Related Post
Leave a Comment