കര്‍ണാടക നിയമസഭയില്‍ ബിജെപിയിലെ കെജി ബൊപ്പയ്യയ്ക്ക് പ്രോടേം സ്പീക്കറായി തുടരാമെന്ന് സുപ്രീം കോടതി. ഏറ്റവും മുതിര്‍ന്ന അംഗം സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രോടേം സ്പീക്കറാകണം എന്നത് കീഴ്‌വഴക്കം മാത്രമാണെന്നും നിയമം അല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിയമം ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ ഇടപെടാനാകില്ല. വാദം തുടരുന്നതിടെ ബൊപ്പയ്യയുടെ നിയമനം പരിശോധിക്കണമെങ്കിൽ നോട്ടിസ് നൽകേണ്ടിവരും, അങ്ങനെയായാൽ വിശ്വാസ വോട്ടെടുപ്പ് നീട്ടേണ്ടിവരുമെന്ന് കോടതിയുടെ മുന്നറിയിപ്പ് നൽകിയിരുന്നു. ജസ്റ്റിസുമാരായ എ.കെ.സിക്രി, എസ്.എ.ബോബ്ഡെ, അശോക് ഭൂഷൺ എന്നിവർ പ്രത്യേക ബഞ്ചാണ് ഹർജി പരിഗണിച്ചത്.
അതിനിടെ, വിധാൻ സൗധയിൽ (കര്‍ണാടക നിയമസഭ) കെ.ജി.ബൊപ്പയ്യയുടെ മുൻപിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടങ്ങി. എല്ലാ എംഎൽഎമാരും ഒപ്പമുണ്ടെന്നും വിശ്വാസവോട്ടെടുപ്പിൽ ജയിക്കുമെന്നും ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി വ്യക്തമാക്കി. നാല് മണിവരെ എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ബിജെപി ശ്രമിക്കും. എല്ലാ എംഎൽഎമാരും ഒന്നിച്ചാണ്. ആരും മറുകണ്ടം ചാടില്ല. ഞങ്ങളുടെ എംഎൽഎമാർ ആരും തന്നെ പിടിയിലാക്കപ്പെട്ടിട്ടില്ല. താനും സിദ്ധരാമയ്യയും ഒന്നിച്ചു മുന്നോട്ടു പോകുമെന്നും കുമാരസ്വാമി പറഞ്ഞു. എന്നാൽ കോൺഗ്രസിലെ 14 എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതായി റിപ്പോർട്ടുണ്ട്.
This post was last modified on May 19, 2018 12:18 pm