X

വി.ടി ബല്‍റാമിനെതിരെ സിപിഎം ആക്രമണം: എംഎല്‍എയ്ക്ക് പരിക്ക്

പ്രവര്‍ത്തകര്‍ പ്രകോപനകരമായ മുദ്രാവാക്യങ്ങളുമായി റോഡിന്റെ ഇരുവശത്തും തടിച്ചുകൂടിയിരിക്കുകയാണ്

പാലക്കാട് കൂറ്റനാട് സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ വി.ടി ബല്‍റാം എം.എല്‍.എയ്‌ക്കെതിരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് സി.പി.എം., കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പോലീസ് ലാത്തി വീശി പ്രവര്‍ത്തകരെ തുരത്തുവാന്‍ ശ്രമം തുടരുകയാണ്. എംഎല്‍എയ്ക്കും മറ്റ് നിരവധി പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബല്‍റാമിന്റെ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയിട്ടില്ല.

രാവിലെ 10.30ഓടെയാണ് സ്വകാര്യ ലാബ് ഉദ്ഘാടനം ചെയ്യാന്‍ ബല്‍റാം പോലീസ് അകമ്പടിയോടെ എത്തിച്ചേര്‍ന്നത്. എന്നാല്‍ എംഎല്‍എ വരുന്നതറിഞ്ഞ് 9.30ന് തന്നെ സിപിഎം പ്രവര്‍ത്തകര്‍ ഇവിടെ തടിച്ചുകൂടിയിരുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം മുദ്രാവാക്യം വിളികളുമായി റോഡിലൂടെ നടന്നാണ് ബല്‍റാം എത്തിച്ചേര്‍ന്നത്. ഇതിനിടെ പോലീസ് വാഹനത്തിന് മുകളില്‍ കയറിയ ഇടതുമുന്നണി പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തില്‍ എസ്‌ഐയുടെ തലയ്ക്ക് പരിക്കേറ്റു.

പത്ത് മിനിറ്റ് സമയത്താണ് ബല്‍റാം ഉദ്ഘാടന വേദിയിലുണ്ടായിരുന്നത്. എംഎല്‍എയുടെ വാഹനത്തിന് നേരെയുണ്ടായ കല്ലേറിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രവര്‍ത്തകര്‍ പ്രകോപനകരമായ മുദ്രാവാക്യങ്ങളുമായി റോഡിന്റെ ഇരുവശത്തും തടിച്ചുകൂടിയിരിക്കുകയാണ്. ബല്‍റാമിന്റെ പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് നേരത്തെ തന്നെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ബല്‍റാമിനെതിരെയുണ്ടായ കയ്യേറ്റശ്രമത്തോട് ഒരു വിധത്തിലും യോജിക്കാനാകില്ലെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സഹിഷ്ണുത നഷ്ടമായിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ബല്‍റാമിന്റെ അഭിപ്രായത്തോട് തനിക്കും വിയോജിപ്പ് തന്നെയാണെന്നും എന്നാല്‍ അഭിപ്രായം പറയാനുള്ള ബല്‍റാമിന്റെ സ്വാതന്ത്ര്യത്തെ മാനിച്ച് അതിന് മറുപടി പറയുകയാണ് സിപിഎം ചെയ്യേണ്ടത്. അല്ലാതെ ഇത്തരത്തില്‍ കായികമായി പ്രതികരിക്കുകയല്ല വേണ്ടത് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

This post was last modified on January 10, 2018 12:26 pm

Related Post
Leave a Comment