X

അഴിമതിക്കേസ്; ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് അഞ്ചുവര്‍ഷത്തെ തടവ് ശിക്ഷ

ഖാലിദയുടെ മകന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പത്തുവര്‍ഷത്തെ ജയില്‍വാസവും വിധിച്ചിട്ടുണ്ട്

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമായ ഖാലിദ സിയയ്ക്ക് വഞ്ചന കേസില്‍ അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷ. സിയ ഓര്‍ഫനേജ് ട്രസ്റ്റിനുവേണ്ടി വിദേശത്ത് നിന്നും സ്വരൂപിച്ച 2.52 ലക്ഷം ഡോളര്‍(ഏകദേശം ഒരു കോടി അറുപത്തിയൊന്നു ലക്ഷം ഇന്ത്യ രൂപ) ഖാലിദ തട്ടിയെടുത്തുവെന്നതാണ് അവര്‍ക്കെതിരേയുള്ള കുറ്റം. ഇതേ കേസില്‍ ഖാലിദയുടെ മകന്‍ താരിഖ് റഹമാന്‍ ഉള്‍പ്പെടെ മറ്റു നാലുപേര്‍ക്ക് പത്തുവര്‍ഷത്തെ തടവും വിധി ധാക്കയിലെ പ്രത്യേക കോടതി വിധിച്ചു. അതേസമയം തനിക്കെതിരെയുള്ള കുറ്റങ്ങള്‍ ഖാലിദ സിയ നിഷേധിച്ചു. കോടതി വിധി വന്നതോടെ ഖാലിദ അനുകൂലികള്‍ പ്രതിഷേധ പ്രകടനങ്ങളുമായി തെരുവില്‍ ഇറങ്ങി. പലയിടത്തും ഇവര്‍ പൊലീസുമായി ഏറ്റുമുട്ടലുകളും ഉണ്ടായി.

1991-96 കാലത്തും 2001-2006 കാലത്തും ഖാലിദ സിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ഭരണം നടത്തിയിരുന്നു. ബംഗ്ലാദേശിലെ ആദ്യ വനിത പ്രധാനമന്ത്രിയും മുസ്ലിം രാജ്യങ്ങളിലെ രണ്ടാമത്തെ വനിത പ്രധാനമന്ത്രിയുമാണ് ഖാലിദ സിയ. മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാന്റെ പത്‌നിയാണ് ഖാലിദ.