X

ഭക്തിമൂത്ത് അറിയാതെ പറഞ്ഞ് പോയതാണ്, ക്ഷമിക്കണം: മാപ്പുമായി കൊല്ലം തുളസിയും

തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതായും ആര്‍ക്കെങ്കിലും മാനസിക വിഷമം ഉണ്ടായെങ്കില്‍ നിരുപാധികം മാപ്പുപറയുന്നുവെന്നും നടന്‍

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബിജെപി നടത്തുന്ന സമരത്തിനിടെ വേദിയില്‍ വച്ച് സ്ത്രീകള്‍ക്കെതിരെ നടത്തിയ കൊലവിളിയില്‍ മാപ്പ് പറഞ്ഞ് നടന്‍ കൊല്ലം തുളസി. പറയാന്‍ പാടില്ലാത്തതാണ് താന്‍ പറഞ്ഞതെന്ന് ഇപ്പോള്‍ മനസിലാക്കുന്നു. ഭക്തിമൂത്ത് അറിയാതെ പറഞ്ഞ് പോയതാണ്.

തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതായും ആര്‍ക്കെങ്കിലും മാനസിക വിഷമം ഉണ്ടായെങ്കില്‍ നിരുപാധികം മാപ്പുപറയുന്നുവെന്നും നടന്‍ മനോരമയുടെ കൗണ്ടര്‍ പോയിന്റില്‍ പറഞ്ഞു. ഇന്നലെ കൊല്ലം തുളസി സ്ത്രീകള്‍ക്കെതിരെ നടത്തിയ കൊലവിളിയെ തുടര്‍ന്ന് വനിതാ കമ്മിഷന്‍ കേസെടുത്തിരുന്നു. ശബരിമലയില്‍ കയറാന്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും മറ്റൊരു ഭാഗം ഡല്‍ഹിയിലെ സുപ്രിംകോടതിയിലേക്കും എറിയണമെന്നായിരുന്നു കൊല്ലം തുളസി ആവശ്യപ്പെട്ടത്. ശബരിമല സംരക്ഷണം ആവശ്യപ്പെട്ട് എന്‍ഡിഎ നടത്തുന്ന ലോംഗ് മാര്‍ച്ച് കൊല്ലം ചവറയിലെത്തിയപ്പോള്‍ സംസാരിക്കുമ്പോഴാണ് തുളസി വിവാദ പരാമര്‍ശം നടത്തിയത്.

‘അതൊരു അബദ്ധ പ്രയോഗമാണ്. പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ചില അമ്മമാരുടെ പ്രയോഗത്തില്‍ ആവേശം തോന്നിയപ്പോള്‍ നടത്തിയ പരാമര്‍ശം ആണത്. അയ്യപ്പ സ്വാമി എന്റെ ദൈവമാണ്. ആചാരങ്ങള്‍ ലംഘിക്കപ്പെടുന്നത് ശബരിമലയുടെ പവിത്രത നശിപ്പിക്കും. അയ്യപ്പഭക്തന്‍ എന്ന നിലയിലെ വേദനയാണ് താന്‍ പങ്കുവച്ചത്’ കൊല്ലം തുളസി പറയുന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രിംകോടതി ജഡ്ജിമാരെയും വിധിയെ അനുകൂലിക്കുന്ന സ്ത്രീകളെയും അധിക്ഷേപിക്കുന്ന പരാമര്‍ശമാണ് കൊല്ലം തുളസി നടത്തിയത്.

അതേസമയം കൊല്ലം തുളസിയുടേത് ബിജെപി നിലപാടല്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പ്രതികരിച്ചിരുന്നു. എന്‍ഡിഎ മാര്‍ച്ച് ആരംഭിച്ച ശേഷം കൊല്ലത്ത് മുഖാമുഖം പരിപാടിയിലാണ് ശ്രീധരന്‍ പിള്ള തുളസിയെ തള്ളിപ്പറഞ്ഞത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നത് കൊല്ലം തുളസിയെയായിരുന്നു. എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് തുളസി മത്സരത്തില്‍ നിന്നും പിന്മാറി.

ഇതിനിടെ തുളസിക്കെതിരെ ചവറ പോലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ഇന്നലെ രാത്രി പത്ത് മണിയോടെ കേസെടുത്തത്. നേരത്തെ മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് തെറിവിളിച്ച മണിയമ്മ എന്ന സ്ത്രീയും തനിക്കെതിരെ കേസെടുത്തതോടെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

This post was last modified on October 13, 2018 9:09 am

Related Post
Leave a Comment