X

കൊലക്കുറ്റത്തില്‍ നിന്നും രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മോദിയും അമിത് ഷായും തന്നെ സമീപിച്ചു: രാം ജേഠ്മലാനി

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച് താന്‍ വിഡ്ഢിയായെന്നും രാം ജേഠ്മലാനി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും കൊലക്കുറ്റത്തില്‍ നിന്നും രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചതായി മുതിര്‍ന്ന അഭിഭാഷകന്‍ രാം ജേഠ്മലാനി. അതീവ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഇരുവര്‍ക്കുമെതിരെ ഉന്നയിക്കുന്നത്.

കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ നിന്നും പിന്മാറാനും ഇരുവരും തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളൂരു പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങിനിടെയാണ് അദ്ദേഹത്തിന്റെ ആരോപണങ്ങള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച് താന്‍ വിഡ്ഢിയായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദേശ ബാങ്കുകളില്‍ നിന്നും തിരികെ കൊണ്ടുവരുമെന്ന വാഗ്ദാനം കേട്ടാണ് താന്‍ മോദിയെ പിന്തുണച്ചത്. അതൊരു പൊള്ളയായ വാഗ്ദാനമായിരുന്നു.

1400 ഇന്ത്യക്കാരുടേതായി 90 ലക്ഷം കള്ളപ്പണമാണ് വിദേശത്തുള്ളത്. 2009 മുതല്‍ താന്‍ അതിനെതിരെ പോരാടുകയാണ്. അതിന് മോദിയുടെയും ഷായുടെ പിന്തുണ തേടി. അവര്‍ പിന്തുണ അറിയിച്ചുകൊണ്ട് എന്റെ വീട്ടില്‍ വന്നു. എന്നാല്‍ പിന്നീടാണ് അവരുടെ വരവിന്റെ ലക്ഷ്യം മനസിലായത്. അവരുടെ കൊലപാതക കേസുകളില്‍ നിന്നും രക്ഷപ്പെടുത്തണമെന്നാണ് അവര്‍ ആവശ്യപ്പെട്ടതെന്നും മുന്‍ ബിജെപി എംപി കൂടിയായ രാം ജേഠ്മലാനി പറയുന്നു.

കള്ളപ്പണത്തിനെതിരായ പോരാട്ടം താന്‍ ഇപ്പോഴും തുടരുകയാണ്. വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തിന്റെ വിശദ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ സര്‍ക്കാര്‍ അതില്‍ കൃത്യമായ തീരുമാനമെടുക്കാന്‍ തയ്യാറല്ല. മോദി മുമ്പ് നല്‍കിയ ഉറപ്പിന് വിപരീതമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കര്‍ണാടകയിലെ സമ്മതിദായകര്‍ ബിജെപിയെ തോല്‍പ്പിക്കണമെന്നും മോദിയെയും ഷായെയും ശരിയായ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

This post was last modified on May 8, 2018 3:46 pm

Related Post
Leave a Comment