X

ഒന്നിച്ചുള്ള പ്രചാരണത്തിന് സാഹചര്യമില്ലെന്ന് ജോസഫ്; കോണ്‍ഗ്രസ് ഇടപെടലില്‍ നിലപാട് മയപ്പെടുത്തി

പ്രചരണം ഏത് വിധത്തില്‍ വേണമെന്ന് രണ്ട് ദിവസത്തിന് ശേഷമാകും ജോസഫ് വിഭാഗം തീരുമാനമെടുക്കുക

പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം നിലപാട് മയപ്പെടുത്തി. സമാന്തര തെരഞ്ഞെടുപ്പ് പ്രചാരണം യുഡിഎഫിലെ ചര്‍ച്ചകള്‍ക്ക് ശേഷം മതിയെന്ന് പിജെ ജോസഫ് കോട്ടയം ജില്ലാ കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. കോണ്‍ഗ്രസ് ഇടപെടലാണ് ജോസഫിന്റെ നിലപാട് മയപ്പെടുത്തുന്നതിന് പിന്നിലെന്നാണ് അറിയുന്നത്.

നിലവില്‍ ഒന്നിച്ചുള്ള പ്രചാരണത്തിനുള്ള സാഹചര്യം ഇല്ലെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടിട്ടുണ്ട്. സമാന്തര പ്രചാരണ വിഷയത്തില്‍ ചര്‍ച്ച നടത്തും. മോന്‍സ് ജോസഫ്, ജോയ് എബ്രഹാം എന്നിവരെ ചര്‍ച്ചയ്ക്കായി ചുമതലപ്പെടുത്തിയെന്നും ജോസഫ് അറിയിച്ചു.

കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പാലയിലെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിനുശേഷം ഉമ്മന്‍ ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പി ജെ ജോസഫിനെ അടക്കം വിളിച്ച് സംസാരിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സമാന്തര പ്രചാരണം ഉടന്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് ജോസഫ് വിഭാഗം എത്തിയത്.

പ്രചരണം ഏത് വിധത്തില്‍ വേണമെന്ന് രണ്ട് ദിവസത്തിന് ശേഷമാകും ജോസഫ് വിഭാഗം തീരുമാനമെടുക്കുക. അതിന് മുമ്പ് സമാന്തര പ്രചാരണത്തിന്റെ കാര്യത്തില്‍ നിന്ന് കോട്ടയം ജില്ലാ കമ്മിറ്റി പിന്മാറിയിരിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളില്‍ യുഡിഎഫുമായി ചര്‍ച്ചകള്‍ നടത്തും. ഇതില്‍ ഉയരുന്ന തീരുമാനമനുസരിച്ചായിരിക്കും പ്രചാരണത്തിനിറങ്ങുക.

കഴിഞ്ഞ ദിവസം ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ സമാന്തര പ്രചാരണം ഉടനില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇന്നുമുതല്‍ സമാന്തര പ്രചാരണം നടത്താനായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നത്.

also read:‘ആനമാറാട്ടം നടത്തി കാട്ടിലെത്തിയവനായിരുന്നോ മണിയന്‍’; പുല്‍പ്പള്ളിക്കാരുടെ സ്വന്തം കാട്ടാന ‘മരിച്ചു’

This post was last modified on September 8, 2019 2:33 pm